മുരുകന്‍ വൈദ്യരംഗത്തിന് തിരുത്ത്; നടപടികളുമായി സര്‍ക്കാര്‍, വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
കൊല്ലം: ഒടുക്കം തമിഴ്‌നാട്ടുകാരന്‍ മുരുകന്റെ ജീവന്‍ നല്‍കേണ്ടി വന്നു കേരളത്തിലെ ആരോഗ്യവകുപ്പിന് പരിഷ്‌കാരത്തിന് ഒരുങ്ങാന്‍. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും അത്യാഹിത വിഭാഗങ്ങളിലെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
മുരുകന്റെ മരണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് സ്വന്തമായി അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആംബു ബാഗ് ഉപയോഗിച്ച് ചികിത്സ നല്‍കാമെന്ന് അറിയിച്ചെങ്കിലും കൂടെയുണ്ടായിരുന്നവര്‍ പ്രതികരിച്ചില്ലെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംസ്ഥാനത്ത് 24 മണിക്കൂറും അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന ആശുപത്രികളുടെ സ്ഥിതി ദയനീയമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇത്തരം ആശുപത്രികളുടെ സൗകര്യങ്ങളെ പറ്റി ആരോഗ്യവകുപ്പിന് വ്യക്തതയില്ലെന്ന് കൊല്ലം ഡിഎംഒ പിആര്‍ ജയശങ്കര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
പല ആശുപത്രികളിലും ബോര്‍ഡുകളില്‍ മാത്രമാണ് അത്യാഹിത വിഭാഗം. ന്യൂറോ, ഓര്‍ത്തോപീഡിക് ജനറല്‍ സര്‍ജന്‍മാരും അനസ്‌തേഷ്യ ഡോക്ടറും മുഴുവന്‍ സമയം കാണണമെന്നാണ് അത്യാഹിത വിഭാഗത്തിന്റെ ചട്ടം. എന്നാല്‍ ഇതൊന്നും എവിടെയുമില്ലെന്നും ജയശങ്കര്‍ പറയുന്നു.
മുരുകന്‍ ആദ്യം വിദഗ്ധ ചികില്‍സ തേടിയെത്തിയത് മെഡിട്രീന ആശുപത്രിയിലാണ്. ഇവിടെ 24 മണിക്കൂര്‍ അത്യാഹിത വിഭാഗമുണ്ടെന്ന് ബോര്‍ഡുണ്ട്. പക്ഷേ ന്യൂറോ സര്‍ജനില്ലെന്ന കാരണത്താല്‍ മുരുകന് ഇവിടെ ചികില്‍സ നല്‍കിയില്ല.
അസീസ്യ മെഡിക്കല്‍ കോളജിലും ഇതേ കാരണത്താലാണ് ചികില്‍സ നിഷേധിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എമര്‍ജന്‍സി, ട്രോമകെയര്‍ എന്നിവയുള്ള ആശുപത്രികളുടെ വീഴ്ചയാണിതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍.