അഴിമതി കേസിൽ പരാതിക്കാരൻ തെളിവ് ഹാജരാക്കിയില്ല; ജേക്കബ് തോമസിന് ക്ലീൻ ചിറ്റ്!!
തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് ക്ലീൻ ചിറ്റ്. ജേക്കബ് തോമസിന് എതിരായ ഉയർന്നുവന്ന അഴിമതിക്കേസിൽ തെളിവില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. പരാതിക്കാരന് തെളിവ് ഹാജരാക്കാൻ സാധിച്ചില്ലെന്നും വിജിലൻസ് വ്യക്തമാക്കി. ജേക്കബ് തോമസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് നടപടിക്ക് സാധ്യതയില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കിയത്.
ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ചില രേഖകള്‍ മാത്രമാണ് പരാതിക്കാരന്‍ വിജിലന്‍സിന് മുമ്പാകെ ഹാജരാക്കിയത്. ഇതേ പരാതി മുമ്പും കോടതിയില്‍ എത്തിയിരുന്നു. ഇപ്പോള്‍ പുതിയ തെളിവില്ലാത്ത സാഹചര്യത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്നും എസ്.പി വ്യക്തമാക്കി. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്.പി ജയകുമാര്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

കണ്ണൂര്‍ സ്വദേശി സത്യന്‍ നരവൂര്‍ നല്‍കിയ പരാതിയില്‍ തെളിവുകളോ രേഖകളോ ഹാജരാക്കിയിട്ടില്ലെന്നും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്.പി ജയകുമാര്‍ നൽകിയ റിപ്പോർട്ടിൽ പറയുന്നു. കൊച്ചിയിൽ പ്രവർത്തിച്ചിരുന്ന ഇസ്ര-ടെക്നോ സ്ഥാപനത്തിന്റെ ഡയറക്ടർ എന്ന നിലയിൽ തമിഴ്നാട്ടിലെ രാജപാളയത്ത് 2001ൽ ജേക്കബ് തോമസും ഭാര്യയും ചേർന്ന് 100 ഏക്കർ അനധികൃതമായി വാങ്ങിയെന്നാണ് പരാതി. ഈ സ്വത്തു വിവരം ജേക്കബ് തോമസ് സർക്കാരിൽനിന്നു മറച്ചുവച്ചെന്നു പരാതിയിൽ പറഞ്ഞിരുന്നു.
പുതിയ പോലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള നടപടി തുടങ്ങുന്നതിനിടെയാണു ജേക്കബ് തോമസിനെതിരായുള്ള പരാതിയിൽ വിജിലൻസ് അന്വേഷണം തുടങ്ങിയത്. എന്നാൽ തുടരന്വേഷണം വേണ്ടെന്ന് എസ്പി റിപ്പോർട്ട് നൽകിയതോടെ അന്വേഷണത്തിന്റെ പേരിൽ ജേക്കബ് തോമസിനെ ഒഴിവാക്കാനുള്ള നീക്കത്തിനു തിരിച്ചടിയായിരിക്കുകയാണ്. സെൻകുമാർ വിരമിച്ചാൽ സംസ്ഥാനത്തുള്ള മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇപ്പോൾ ഐഎംജി ഡയറക്റർ ജനറലായ ജേക്കബ് തോമസ്.












Click it and Unblock the Notifications