പണത്തിന് മീതെ ഒരു പൊളിറ്റ് ബ്യൂറോ അംഗവും പറക്കില്ല: ബിജെപി-സിപിഎം ബന്ധം പുറത്തായി: കെസി വേണുഗോപാല്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന സമരത്തിനെതിരായ പ്രതിഷേധവും തീരദേശത്ത് ശക്തമാണ്. വിഴിഞ്ഞം പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ജനകീയ കൂട്ടായ്മ ഇന്നലെ സെക്രട്ടറിയേറ്റിലേക്ക് ലോങ് മാർച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. മാർച്ചിൽ സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബി ജെ പി ജില്ലാ പ്രസിഡന്റ് വി വി രാജേഷും പങ്കെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിനെതിരെ വലിയ വിമർശനമാണ് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാർട്ടികള്‍ നടത്തുന്നത്. പദ്ധതിയെ നേരത്തെ തന്നെ അനുകൂലിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഇരു പാർട്ടി നേതാക്കളും ഒരുമിച്ച് ഒരു വേദിയില്‍ എത്തുന്നത്. അതേസമയം സി പി എമ്മിന്റെ ബി ജെ പി വിരുദ്ധ വെറും വീമ്പിളക്കല്‍ മാത്രമാണെന്നാണ് എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കെസി വേണുഗോപാലിന്റെ വിമർശനം. കാലങ്ങളായി കേരളത്തിൽ നിലനിന്നിരുന്ന സി പി എം - ബി ജെ പി അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്തുവരുന്നതിന്റെ കേവലമൊരു ഉദാഹരണം മാത്രമാണ് വിഴിഞ്ഞത്ത് കണ്ടതെന്നാണ് കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഒരുവശത്ത് ബി ജെ പിയുടെ നോമിനിയായി വന്ന ഗവർണറുമായുള്ള ഏറ്റുമുട്ടൽ. അതിനെ നമുക്ക് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമെന്ന് വിളിക്കാം. മറുവശത്ത് വിഴിഞ്ഞത്ത് സമരവുമായി മുന്നോട്ടുപോകുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കെതിരെ ബി.ജെ.പിയുമായി കൈകോർത്ത് സമരം. ഇതിനെ ഏത് പേരിട്ട് വിളിക്കണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം.

കാലങ്ങളായി കേരളത്തിൽ നിലനിന്നിരുന്ന സി പി എം - ബി ജെ പി അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്തുവരുന്നതിന്റെ കേവലമൊരു ഉദാഹരണം മാത്രമാണ് വിഴിഞ്ഞത്ത് കണ്ടത്. ഗവർണർക്കെതിരായ പോരാട്ടം പോലും ബി ജെ പി സർക്കാരിനെതിരാണെന്ന് വീമ്പിളക്കുന്നവരുടെ തനിനിറമെന്തെന്ന് സി പി എം ജില്ലാ സെക്രട്ടറിയും ബി ജെ പി ജില്ലാ പ്രസിഡന്റും ഒത്തൊരുമയോടെ വിഴിഞ്ഞത്ത് നിൽക്കുന്നത് കാണുമ്പോൾ കേരളത്തിന് ബോധ്യപ്പെടും.

മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കാൻ ഒരു ചെറുവിരൽ പോലുമനക്കാത്ത സംസ്ഥാന സർക്കാർ, സമരസമിതി കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന് പറയുന്നതിന് പിന്നിൽ ഒരൊറ്റ കാരണമേയുള്ളൂ. പണത്തിന് മീതെ ഒരു പൊളിറ്റ് ബ്യൂറോ അംഗവും പറക്കില്ലെന്ന് സി പി എം എഴുതി ഒപ്പിട്ടുതരുന്ന രാഷ്ട്രീയ ജീർണതയാണത്.

കേരളത്തിന്റെ ജനാധിപത്യ-മതേതര ബോധ്യങ്ങളെ അട്ടിമറിച്ചുകൊണ്ട് വർഗീയ-കോർപ്പറേറ്റ് ശക്തികൾക്കൊപ്പം അണിനിരക്കുക എന്നതാണ് സി പി എം നയമെങ്കിൽ, വിഴിഞ്ഞത്തെ നിരാലംബരായ മനുഷ്യർക്കൊപ്പം നിൽക്കുക എന്നതാണ് കോൺഗ്രസ് നയമെന്ന് 'കൂട്ടുകക്ഷി'കളെ ഓർമിപ്പിക്കുന്നു.












Click it and Unblock the Notifications