മുഖ്യമന്ത്രിയെ കണ്ടതിൽ സംതൃപ്തി; ഇപ്പോള്‍ സമരത്തിനില്ലെന്ന് രാജ്‍കുമാറിന്‍റെ കുടുംബം
തിരുവനന്തപുരം: നെടുങ്കണം കസ്റ്റഡിമരണത്തില്‍ ഇപ്പോള്‍ സമരത്തിലേക്ക് ഇല്ലെന്ന് മരിച്ച രാജ്കുമാറിന്‍റെ കുടുംബം. കുറ്റകൃത്യത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനാല്‍ മാത്രമാണ് സമരം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. സർക്കാർ കൂടെയുണ്ടെന്നും ഭയപ്പെടേണ്ടെന്നും അറിയിച്ചതായും രാജ്‍കുമാറിന്‍റെ ഭാര്യാമാതാവ് സുന്ദരി പറഞ്ഞു.

മുഖ്യമന്ത്രിയെ കണ്ടതില്‍ പൂര്‍ണ്ണ സംതൃപ്തിയുണ്ട്. എല്ലാ ആവശ്യങ്ങളോടും അദ്ദേഹം അനുകൂലമായിട്ടാണ് പ്രതികരിച്ചത്. സാധ്യമായതെല്ലാം ചെയ്യാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും രാജ്‍കുമാറിന്‍റെ ഭാര്യ വിജയമ്മയും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചതിനാല്‍ തൽക്കാലം നടപടി ആവശ്യപ്പെട്ട് നാളെ സമരം തുടങ്ങില്ലെന്നും സർക്കാർ വാക്ക് പാലിച്ചില്ലെങ്കിൽ മാത്രമായിരിക്കും ഇനി സമരത്തിലേക്ക് കടക്കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തൂക്കുപാലത്ത് സ്വകാര്യ സ്ഥാപനത്തിന്‍റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതി രാജ്കുമാര്‍ കഴിഞ്ഞ 21 നാണ് പീര്മേട് സബ് ജയിലില്‍ കഴിയവെ മരിച്ചത്. ന്യൂമോണിയയാണ് മരണ കാരണമെങ്കിലും അതിലേക്ക് നയിച്ചത് ക്രൂര മര്‍ദ്ദനത്തിലുണ്ടായ ആന്തര മുറിവുകളാണെന്ന പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
അതേസമയം, കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ കുറ്റക്കാരണെങ്കില്‍ സര്‍വീസിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി രാവിലെ സഭയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ആരേയും സംരക്ഷിക്കില്ല. കസ്റ്റഡി മരണത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. പ്രാഥമികമായ അന്വേഷണത്തിന് ശേഷമെ എന്തെങ്കിലും നിഗമനത്തില്‍ എത്താനാകുവെന്നും പിണറായി പറഞ്ഞു. ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ പോലീസ് സര്‍വ്വീസില്‍ ഉണ്ടാകില്ലെന്ന് തറപ്പിച്ചു പറയുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications