മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പിൻവലിക്കില്ലെന്ന് കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ
മഞ്ചേശ്വരം: തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു. വിജയിച്ചയാൾ മരിച്ചാലും കേസ് പിൻവലിക്കാനാവില്ലെന്ന് സുരേന്ദ്രൻ കോടതിയെ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ വിജയ പ്രതീക്ഷയോടുകൂടിയാണ് സുരേന്ദ്രൻ മത്സരിക്കാനിറങ്ങിയത്. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥിയായ അബ്ദുൾ റസാഖിനോട് വെറും 89 വോട്ടുകൾക്കാണ് സുരേന്ദ്രൻ പരാജയപ്പെടുന്നത്.
തിരഞ്ഞെടുപ്പ് വിജയത്തിൽ അപാകതയുണ്ടെന്നും വ്യാപകമായി കള്ളവോട്ടുകൾ നടന്നെന്നും ആരോപിച്ചാണ് സുരേന്ദ്രൻ കോടതിയെ സമീപിക്കുന്നത്. എതിർ കക്ഷിയായ അബ്ദുള് റസാഖ് മരണപ്പെട്ടതോടെ കേസ് തുടരണമോയെന്ന് കോതി കെ സുരേന്ദ്രനോട് ചോദിച്ചിരുന്നു. ഈ വിഷയത്തിൽ തന്റെ നിലപാട് കോടതിയിൽ വ്യക്തമാക്കിയിരിക്കുകയാണ് കെ സുരേന്ദ്രൻ. വിശദാംശങ്ങൾ ഇങ്ങനെ;
ശബരിമലയിൽ നിലതെറ്റി കോൺഗ്രസ്, വിശ്വാസികൾക്കൊപ്പം നിന്നില്ലെങ്കിൽ കോൺഗ്രസിന്റെ നാശമെന്ന് സുധാകരൻ
വ്യാപകമായ കള്ളവോട്ട്
വെറും 89 വോട്ടുകൾക്കാണ് മഞ്ചേശ്വരം മണ്ഡലം കെ സുരേന്ദ്രന് നഷ്ടമായത്. ബിജെപിയുടെ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കെ സുരേന്ദ്രയെന്ന അപരനും കിട്ടിയിരുന്നു 467 വോട്ടുകൾ. തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് 2016 ജൂലൈ 2നാണ് കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിക്കുന്നത്. മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്തതിനെ തുടര്‍ന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലീഗിലെ അബ്ദുള്‍ റസാഖ് വിജിയിച്ചതെന്നായിരുന്നു സുരേന്ദ്രൻ ആരോപിച്ചത്.
റസാഖിന്റെ മരണം
ഒക്ടോബർ 20 തീയതിയാണ് മഞ്ചേശ്വരം എംഎൽഎ ആയിരുന്ന അബ്ദുൾ റസാഖ് അന്തരിച്ചത്. ഹൃദയസംബന്ധിയായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിന് ശേഷം ഹർജി പരിഗണിച്ചപ്പോഴാണ് കേസുമായി മുന്നോട്ട് പോകണമോയെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ കോടതി സുരേന്ദ്രനോട് ആവശ്യപ്പെട്ടത്.
മുന്നോട്ട് തന്നെ
തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നാണ് സുരേന്ദ്രൻ കോടതിയെ അറിയിച്ചിരിക്കുന്നത്. കേസ് പിൻവലിക്കുന്നതിൽ നിയമ തടസ്സങ്ങളുണ്ട്. തിരഞ്ഞെടുപ്പിൽ വിജയിച്ചയാൾ മരിച്ചാലും കേസ് പിൻവലിക്കാൻ ആവില്ലെന്നാണ് കെ സുരേന്ദ്രൻ കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
കേസ് നീണ്ടുപോയി
വിദേശത്ത് പോയവരുടെ പേരിൽ വ്യാപകമായി കള്ളവോട്ടുകൾ നടന്നു എന്ന സുരേന്ദ്രന്റെ ആരോപണം ഒരാളുടെ കാര്യത്തിൽ കോടതിക്ക് ബോധ്യമാവുകയും ചെയ്തിരുന്നു. പക്ഷേ നേരിട്ട് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സമൻസ് അയച്ച സാക്ഷികളിൽ ഏറെപ്പേരും അവ കൈപ്പറ്റാൻ തയാറായിരുന്നില്ല. നോട്ടീസ് നൽകാൻ ഹൈക്കോടതി നിയോഗിച്ചവർക്ക് നേരെ ഭീഷണിയുണ്ടായതായി ഇവർ കോടതിയെ ബോധിപ്പിച്ചു. കേസ് നീട്ടിക്കൊണ്ടുപോകാനാണ് ഇരു മുന്നണികളുടെയും ശ്രമമെന്ന് സുരേന്ദ്രൻ ആരോപിച്ചിരുന്നു.
ആത്മവിശ്വാസം ഉണ്ട്
കേസ് വിജയിക്കുമെന്ന പൂർണ ആത്മവിശ്വാസത്തിലാണ് താനെന്നാണ് കെ സുരേന്ദ്രൻ വ്യക്തമാക്കുന്നത്. ഇനിയും 67 ല്‍പരം സാക്ഷികളെ വിസ്തരിക്കാനുണ്ട്. കേസില്‍ 75 ശതമാനം തെളിവുകളും സാക്ഷികളും വിസ്തരിച്ചിട്ടുണ്ട്. ബാക്കിയുള്ള സാക്ഷികളേയും വിസ്തരിച്ചാല്‍ കേസ് വിജയിക്കാൻ കഴിയുമെന്നാണ് സുരേന്ദ്രന്റെ പ്രതീക്ഷ
ഉപതിരഞ്ഞെടുപ്പ് വൈകും
കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ നിന്നും കേസ് പിൻവലിക്കാത്ത സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് വൈകാനാണ് സാധ്യത. കേസ് പിൻവലിക്കാതെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാവില്ലെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനും. കേസ് നീണ്ടുപോയാൽ നിയമസഭാ കാലാവധി പൂർത്തിയായേക്കും. കേസ് വിജയിച്ചാൽ നിയമസഭയിലെ രണ്ടാമത്തെ ബിജെപി അംഗമാകും കെ സുരേന്ദ്രൻ. ബിജെപിക്കും ഇത് അഭിമാനപ്രശ്നമാണ്.
ഗോവ ബിജെപിയില്‍ പൊട്ടിത്തെറി; മുന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിമതര്‍!! പിന്നില്‍ കോണ്‍ഗ്രസ്