അന്ന് പദ്ധതിയുടെ ഒരു കാര്യങ്ങളും പുറത്തു വന്നിരുന്നില്ല: ട്രോളുകളില്‍ മറുപടിയുമായി ബിജെപി നേതാവ്
തിരുവനന്തപുരം: കെ റെയിലിനെതിരെ സംസ്ഥാനത്ത് ബി ജെ പിയും കോണ്‍ഗ്രസും ശക്തമായ എതിർപ്പാണ് ഉയർത്തുന്നത്. പല സമരവേദികളിലും ഇരുപാർട്ടികളും കൈകോർക്കുകയും ചെയ്തു. എന്നാല്‍ ഇതോടൊപ്പം തന്നെ മുമ്പ് ഈ പാർട്ടികളിലെ നേതാക്കള്‍ കെ-റെയില്‍ ഉള്‍പ്പടേയുള്ള അതിവേഗ ട്രെയിനുകളെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിരുന്നു എന്നതാണ് രസകരമായ കാര്യം. ഇത് സംബന്ധിച്ച നേരത്തെ നടത്തിയ പ്രസ്താവനകള്‍ കെ-റെയില്‍ അനുകൂലികള്‍ ഇപ്പോള്‍ സജീവമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
അത്തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രസ്താവനയാണ് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന്റേത്. അതിവേഗ റെയില്‍പ്പാതയില്‍ നിന്നും പാലക്കാടിനെ ഒഴിവാക്കിയതില്‍ ജില്ലയിലെ എംഎല്‍എമാരേയും മന്ത്രിമാരേയും ഇടത് നേതാക്കളേയും വിമർശിച്ചുകൊണ്ടായിരുന്നു കൃഷ്ണകുമാറിന്റെ നേരത്തേയുള്ള പോസ്റ്റ്.

പോസ്റ്റ് വീണ്ടും വലിയ ചർച്ചാ വിഷയമായതോടെ കൃഷ്ണകുമാർ തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. സില്‍വർ ലൈന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വരുന്നതിന് മുമ്പാണ് പോസ്റ്റ് ഇട്ടതെന്നും കാര്യങ്ങള്‍ അറിയാതെയാണ് തന്നെയിപ്പോള്‍ പരിഹസിക്കുന്നതെന്നുമാണ് കൃഷ്ണകുമാർ വിശദീകരിക്കുന്നത്. ഇത് സംബന്ധിച്ച് അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

രാജ്യത്തു എവിടെയും ഒരു നിലപാട് ആണ് ബിജെപിക്ക് . അതിവേഗ റെയിൽ , മെട്രോ റെയിൽ ,6വരി 8 വരി ദേശീയ പാതകൾ, ഗ്രാമീണ റോഡുകൾ ,വിമാനത്താവളങ്ങൾ എന്നിവ നിർമ്മിച്ചു ജനങ്ങൾക്കു യാത്ര വേഗത്തിലും സുഗമവും ആകണം എന്നത് തന്നെ ആണ് നിലപാട് . ഇത്തരം പദ്ധതികൾ നടപ്പാക്കുന്ന സമയത്തു സുതാര്യത വേണ്ടേ . ഇത് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത, ലാഭകരമായി മുന്നോട്ടു പോകുമോ, സാങ്കേതികപരമായി അനുയോജ്യമാണോ , പരിസ്ഥിതി സൗഹൃദ പദ്ധതി ആണോ , ഇത്തരം കാര്യങ്ങൾ വിലയിരുത്തി ആണ് പദ്ധതിയെ അനുകൂലിക്കുന്നതും എതിർക്കുന്നതും .

കേരളത്തിൽ നടപ്പാക്കും എന്ന് പറയുന്ന സിൽവർലൈൻ പദ്ധതി സംബന്ധിച്ചു ആർക്കും അന്നും ഇന്നും ഒരു കാര്യത്തിലും വ്യക്തമായ വിവരം നൽക്കാൻ സർക്കാർ തയാറാവുന്നില്ലലോ . 2018 ൽ പ്രളയകാലത്തു നെഞ്ചത്തടിച്ചു നിലവിളിച്ചു കരയുകയും ഇപ്പോൾ മഞ്ഞ കുറ്റി പിഴുതാൽ കൈകാര്യം ചെയ്യും എന്ന് പറയുന്ന മന്ത്രി ശ്രീ സജി ചെറിയാന് പോലും ഇതിന്റെ പ്രാഥമികമായ കാര്യങ്ങൾ അറിയില്ലാ എന്ന് വ്യക്തമായത് ആണല്ലോ. വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന, കേരളത്തിൽ വലിയ പരിസ്ഥിതി പ്രശ്നങ്ങൾക്കു വഴിയൊരുക്കുന്ന സിൽവർലൈൻ പദ്ധതിയെക്കാൾ സാങ്കേതികപരമായി മികച്ച , നിലവിൽ ഉള്ള റെയിൽവേ സൗകര്യങ്ങൾ ഉപയോഗിച്ചു നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾ (വന്ദേഭാരത് ട്രെയിനുകൾ ) മുന്നിൽ ഉള്ളപ്പോൾ ആണ് സിൽവർ ലൈൻ വേണോ എന്ന ചോദ്യം ഉയരുന്നത് .

സിപിഎം നിലപാടിനെ സംബന്ധിച്ചു സഖാക്കൾ ആദ്യം വ്യക്തത വരുത്തുക. മഹാരാഷ്ടയിൽ, ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ വേണ്ടാ . സിപിഎം സമരം ചെയ്യും സാധാരണകാരനു വേണ്ടിയുള്ള പദ്ധതി അല്ലാ അതിവേഗ ട്രെയിനുകൾ പക്ഷെ കേരളത്തിൽ വേണം. ബിജെപിയും മോദി സർക്കാരും രാജ്യത്തു എവിടെ ആയാലും ജനങ്ങൾക്കു ഉപകാരപ്പെടുന്ന,പരിസ്ഥിതിക്കു കോട്ടം വരുത്താത്ത, സാമ്പത്തികമായി സാധ്യമായ, സാങ്കേതികമായി അനുയോജ്യമായ, സുതാര്യമായ വികസന പദ്ധതിക്ക് അനുകൂല നിലപാട് ആണ് രാഷ്ട്രീയം നോക്കാതെ എടുക്കാറുള്ളത് .ഇതിൽ ഏതു കാര്യത്തിലാണ് സിൽവർലൈൻ മികവുറ്റത് ആവുന്നത് . ഇനി എന്റെ 2020 ജൂൺ 11 ലെ ഫേസ് ബുക്ക് പോസ്റ്റ് . അന്ന് ഈ പദ്ധതിയുടെ ഒരു കാര്യങ്ങളും പുറത്തു വന്നിട്ടില്ല

ശ്രീ ഇ . ശ്രീധരൻ സാറിനെ പോലെയുള്ള വിദഗ്ധർ ,ഇടതുപക്ഷ സഹയാത്രികനായ ആർ വി ജി മേനോനെ പോലെയുള്ള ആളുകൾ പഠിച്ചു പറയുന്ന സമയത്താണ് ഇതിന്റെ ദോഷവശങ്ങൾ ജനങ്ങൾക്ക് ബോധ്യം വന്നത് .ഇത്തരം പ്രമുഖ വിദഗ്ധർ പറഞ്ഞ അഭിപ്രായങ്ങൾ ഉൾക്കൊണ്ട് തന്നെയാണ് സിൽവർ ലൈൻ നെ എതിർക്കുന്നത് . അല്ലാതെ നിങ്ങൾ ട്രക്ടറിനെ, കംപ്യൂട്ടറിനെ എല്ലാം എതിർത്തത് പോലെ എതിർക്കാനായി എതിർക്കുക അല്ലാ . റയിൽവേ കോയമ്പത്തൂരിൽ നിന്നും തിരുവനന്തപുരത്തേക്കു അതിവേഗ തീവണ്ടി ആരംഭിക്കാൻ തീരുമാനിച്ചു കഴിഞ്ഞു . നിലവിലുള്ള ബ്രോഡ്ഗേജ് സംവിധാനം ഉപയോഗിച്ച് , ആരെയും കുടിയൊഴിപ്പിക്കാതെ, രാത്രി മതിൽ ചാടി മഞ്ഞ കല്ലിടാതെ ,പരിസ്ഥിതി പ്രശ്‍നം ഉണ്ടാകാതെ, കേരളത്തെ കടത്തിൽ മുക്കാതെ പാലക്കാടുകാർക്കു തിരുവനന്തപുരം എത്താൻ വരുന്നു അതിവേഗ ട്രെയിൻ . സഖാക്കൾ ഇനി മോദി കൊണ്ട് വന്ന ട്രെയിൻ ആയതു കൊണ്ട് കയറാതെ ഇരിക്കരുത്












Click it and Unblock the Notifications