ഓഖി ദുരിതാശ്വാസ നിധി വകമാറ്റി ചിലവാക്കി? വകമാറ്റിയത് 46 കോടി രൂപയെന്ന് ആരോപണം!
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ നിധിയിൽ നിന്ന് സർക്കാർക്കാർ വകമാറ്റി ചിലവാക്കിയെന്ന് റിപ്പോർട്ട്. 46 കോടി രൂപ വൈദ്യുതി വകുപ്പിന് വകമാറ്റിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഓഖി ദുരന്തനിധിയിൽ നിന്ന് ചെലവാക്കിയ തുകയുടെ കണക്കിനെപ്പറ്റിയുള്ള അന്വേഷണത്തിലാണ് ഫണ്ടിലെ തുക വകമാറ്റിയ വിവരം വ്യക്തമായതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പദ്ധതികൾക്കായി കഴിഞ്ഞ രണ്ടുവർഷവും ബജറ്റിൽ വകയിരുത്തിയ തുക സർക്കാർ വിനിയോഗിച്ചില്ലെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നത്. വിവരാവകാശ നിയമമനുസരിച്ച് ലഭിച്ച മറുപടി പ്രകാരം കെഎസ്ഇബിക്കുണ്ടായ നാശനഷ്ടം പരിഹരിക്കുന്നതിന് 46.11 കോടി രൂപ അനുവദിച്ചതായാണ് കാണുന്നത്. കേന്ദ്രത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും ദുരന്തനിവാരണ ഫണ്ട് ഉണ്ടെന്നിരിക്കെ, ഓഖി ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വൈദ്യുതി ബോർഡിന് വക മാറ്റിയതെന്തിനെന്ന് മറുപടിയിൽ വ്യക്തമല്ല.

ഓഖിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലും ദേശീയ ദുരന്ത നിവാരണ ഫണ്ടിലുമായി കിട്ടിയ ആകെ തുക 118 കോടി. ഇതിൽ നിന്ന് ചെലവഴിക്കേണ്ട പദ്ധതികൾ പലതും പാതിവഴിയിൽ കിടക്കുമ്പോഴാണ് സർക്കാർ വൈദ്യുതി വകുപ്പിന് തുക വകമാറ്റിയ വിവരം പുറത്തു വന്നിരിക്കുന്നത്. ഓഖി ചുഴലിക്കാറ്റിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി ആകെ എട്ടുകോടി രൂപയുടെ നാശനഷ്ടമാണ് വൈദ്യുതി ബോർഡിനുണ്ടായത്. എട്ട് കോടിക്ക് പകരം 46 കോടി രൂപ വൈദ്യുതി വകുപ്പിന് നൽകിയതെന്തിനെന്നും രേഖകളിൽ വ്യക്തമല്ല.












Click it and Unblock the Notifications