ഉൾക്കടലിൽ ഭീകരാന്തരീക്ഷം; ഓഖി ആഞ്ഞടിക്കുന്നു... അഭയമില്ലാതെ കടലിൽ നീന്തി മനുഷ്യർ, നടുക്കം മാറാതെ...
Recommended Video

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയാണ്. കേരള തീരം വിട്ട് ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തിലേക്ക് നീങ്ങുന്നു എന്നാണ് വിവരം. മുന്നറിയിപ്പ് അറിയാതെ കടലില്‍ പോയ മത്സ്യത്തൊഴിലാളികളില്‍ ഒരു വലിയവിഭാഗം ഇപ്പോഴും തിരിച്ചെത്തിയിട്ടില്ല. ഇവരുടെ പലരുടേയും സ്ഥിതി എന്താണെന്ന് വ്യക്തവും ഇല്ല.
കടലില്‍ അതിഭീകരമായ അവസ്ഥയാണ് ഉള്ളത് എന്നാണ് രക്ഷപ്പെട്ടവര്‍ നല്‍കുന്ന വിവരം. അതി ശക്തമായ കാറ്റും മഴയുമാണ് എന്ന് രക്ഷപ്പെട്ടവര്‍ പറയുന്നുണ്ട്. കടലില്‍ പലരും നീന്തി നടക്കുന്നതായി കണ്ടുവെന്നും ഇവര്‍ പറയുന്നുണ്ട്.
ശക്തമായ കാറ്റില്‍ വള്ളം തകര്‍ന്നാണ് പലരും കടലില്‍ പെട്ടുപോയിട്ടുള്ളത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാവിക സേനയോടും കോസ്റ്റ് ഗാര്‍ഡിനോടും മത്സ്യത്തൊഴിലാളികള്‍ സഹകരിക്കുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.

കടല്‍ ഭീകരം
ഉള്‍ക്കടലില്‍ അതി ശക്തമായ കാറ്റും മഴയും ആണ് ഉള്ളത് എന്നാണ് രക്ഷപ്പെട്ട് തീരത്തെത്തിയവര്‍ പറയുന്നത്. വള്ളം തകര്‍ന്ന് ഒരുപാട് പേര്‍ കടലില്‍ പെട്ടുപോയിട്ടുണ്ടെന്നും പറയുന്നു. കൊല്ലം പൂന്തുറ കടപ്പുറത്ത് എത്തിയ ശെല്‍വന്‍, മുത്തപ്പന്‍ എന്നിവരാണ് ഈ വിവരങ്ങള്‍ പങ്കുവച്ചത്.

ഒഴുകി നടക്കുന്നു
കടലില്‍ ഇപ്പോഴും ആളുകള്‍ ഒഴുകി നടക്കുന്നുണ്ട് എന്നാണ് വിവരം. തകര്‍ന്ന വള്ളങ്ങളിലും കന്നാലുകളിലും പിടിച്ചാണ് ഇവര്‍ മുങ്ങിത്താഴാതെ നില്‍ക്കുന്നത്. മീന്‍പിടിത്ത ബോട്ടുകളും ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നാണ് വിവരം. തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും ശെല്‍വനും മുത്തപ്പനും പറഞ്ഞു.

അറിയാതെ സംഭവിച്ചത്
ബുധനാഴ്ച ഉച്ചയോടെ കടലില്‍ പോയവരാണ് കുടുങ്ങിപ്പോയത്. വൈകീട്ടോടെ കടല്‍ പ്രക്ഷുബ്ധമാവുകയായിരുന്നു എന്നാണ് വിവരം. സംഘമായി പോയ പല വള്ളങ്ങളും ചിതറിപ്പോയിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല.

മത്സ്യത്തൊഴിലാളികള്‍ തന്നെ
കടലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തുന്നത് വലിയ മീന്‍പിടിത്ത ബോട്ടുകളിലെ തൊഴിലാളികള്‍ ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പല സ്ഥലങ്ങളിലും നാവിക സേനയുടെ കപ്പലിന് എത്താന്‍ കഴിഞ്ഞിട്ടില്ല.

നിസ്സഹകരണം
നാവിക സേനയുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും രക്ഷാപ്രവര്‍ത്തനങ്ങളോട് കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികള്‍ സഹകരിക്കുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. വള്ളം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ പലരും തയ്യാറല്ലത്രെ. ഭക്ഷണവും വെള്ളവും ആണ് ഇവര്‍ ആവശ്യപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരുനൂറിലധികം പേര്‍
മീന്‍പിടിത്തതിന് പോയ ഇരുനൂറോളം പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ആശങ്ക പരത്തുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരങ്ങളില്‍ നിന്ന് പോയവരാണ് ഇവര്‍.












Click it and Unblock the Notifications