പുതിയ കുപ്പിയിൽ പഴയ വീഞ്ഞ്; പിണറായി തന്നെ മാറണം, മന്ത്രിസഭ പുനഃസംഘടനയെ പരിഹസിച്ച് ലീഗ്
മലപ്പുറം: തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പുകളുടെ ചുമതലയുള്ള എംവി ഗോവിന്ദന്‍ സി പി എം സംസ്ഥാന സെക്രട്ടറിയായതോടെ സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ച് പണിയുണ്ടാവുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. എംവി ഗോവിന്ദന് പകരക്കാരനെ തേടുന്നതിനൊപ്പം ഭരഘടന വിരുദ്ധ പരാമർശത്തിന്റെ പേരില്‍ രാജിവെച്ച സജി ചെറിയാന്റെ പകരക്കാരനേയും പുനസംഘടനയില്‍ കണ്ടെത്തിയേക്കും.
അതേസമയം മന്ത്രിസഭ അഴിച്ചുപണിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചുകൊണ്ട് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം രംഗത്ത് എത്തി. പുതിയ കുപ്പിയിൽ പഴയ വീഞ്ഞ് പോലെയെന്നാണ് സലാമിന്റെ പ്രതികരണം.

നിരവധി സംഭവങ്ങളില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന് മാറ്റം വരാതെ കാര്യമില്ല. സർക്കാരിന്‍റെ പ്രതിഛായ തകർന്നുവെന്ന യു ഡി എഫ് ആരോപണം ശരിവെക്കുന്നതാണ് മന്ത്രിസഭ മുഖം മിനുക്കൽ നടപടി. നെഹ്റു ട്രോഫി വള്ളം കളിക്ക് മുഖ്യാതിഥിയായി അമിത് ഷാക്കുള്ള ക്ഷണം ലാവ്‌ലിൻ കേസ് ആട്ടിമറിക്കാനാണ് എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ദിവസം ലാവ്ലിന്‍ കേസ് പരിഗണിക്കുന്നതിനു മുമ്പുള്ള അമിത് ഷായുടെ ക്ഷണം ജനങ്ങളിൽ സംശയം ഉണ്ടാക്കുന്നതാണ്. ആ സംശയം ദുരീകരിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ രാജി പരിശോധിക്കേണ്ടത് കോണ്‍ഗ്രസാണ്. പ്രതിസന്ധികളില്‍ ഉചിതമായ തീരുമാനം എടുക്കാനുള്ള പ്രാപ്തി കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. കോൺഗ്രസിന്‍റെ അടിത്തറ നഷ്ടമായിട്ടില്ല. കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടില്ലെന്നും മുസ്ലീം ലീഗ് കൂട്ടിച്ചേർത്തു.

ലാവ്‌ലിൻ കേസ് വീണ്ടും പരിഗണിക്കാനിരിക്കെ നെഹ്‌റു ട്രോഫി വള്ളംകളിക്ക് കേന്ദ്ര മന്ത്രി അമിത് ഷായെ ക്ഷണിച്ച കേരള മുഖ്യമന്ത്രിയുടെ തീരുമാനം അത്ര നിഷ്‌കളങ്കമാണെന്ന് കരുതാനാവില്ലെന്ന് വ്യക്തമാക്കി പാർട്ടി മുന്‍ ജനറല്‍ സെക്രട്ടറി കെ പി എ മജീദും രംഗത്ത് എത്തി. നെഹ്‌റുവിനെ ചരിത്രത്തിൽനിന്ന് മായ്ച്ചു കളയാൻ ശ്രമിക്കുന്നവരെ തന്നെ നെഹ്‌റുവിന്റെ പേരിൽ നടത്തപ്പെടുന്ന ഒരു പരിപാടിക്ക് ക്ഷണിക്കുന്നതിൽ അനൗചിത്യമുണ്ട്. ചുറ്റിവരിഞ്ഞ കേസുകളിൽനിന്ന് രക്ഷപ്പെടാനുള്ള പിണറായിയുടെ രാഷ്ട്രീയ തന്ത്രമായിട്ട് മാത്രമേ ഈ നീക്കത്തെ കാണാനാവുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

മുമ്പ് കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്യാനും കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ വേണമെന്ന് വാശിപിടിച്ചത് കേരളം കണ്ടതാണ്. ലാവ്‌ലിൻ കേസിന്റെ പ്രതിപ്പട്ടികയിൽനിന്ന് പിണറായിയെ ഒഴിവാക്കിയ നടപടിക്കെതിരെ സി.ബി.ഐ സുപ്രിംകോടതിയിൽ സമർപ്പിച്ച ഹർജി അനന്തമായി നീട്ടിക്കൊണ്ട് പോവുകയാണ്. മുപ്പതിലേറെ തവണയാണ് കേസ് പരിഗണിക്കുന്നത് നീട്ടിവെച്ചത്. സ്വർണ, ഡോളർ കടത്ത് കേസുകളിൽനിന്ന് ഊരിപ്പോരാനും ഈ സർക്കാരിന് അമിത് ഷായുടെ സഹായം ആവശ്യമാണ്. ഇരുകൂട്ടരും തമ്മിലുള്ള ഒത്തുകളിയാണിത്. ജനം എല്ലാം കാണുന്നുണ്ട് എന്ന കാര്യം മറക്കരുതെന്നും കെ പി എ മജീദ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications