ഒമാന് ആ ലക്ഷ്യം നേടാന്‍ ഇന്ത്യക്കാരെ വേണം: പദ്ധതികള്‍ തയ്യാർ; 2030-ഓടെ 60 ലക്ഷം പേർ
ക്രൂഡ് ഓയിലില്‍ അധിഷ്ഠിത സമ്പദ് വ്യവസ്ഥയില്‍ നിന്നും മാറി സഞ്ചരിക്കാനുള്ള ശ്രമങ്ങള്‍ ജി സി സി രാജ്യങ്ങളെല്ലാം തന്നെ ആരംഭിച്ചിട്ട് നാളുകളേറെയായി. സൌദി അറേബ്യയും യു എ ഇയുമൊക്കെ പുതിയ പാതയില്‍ ഏറെ ദൂരം സഞ്ചരിച്ചും കഴിഞ്ഞു. ക്രൂഡ് ഓയില്‍ ഇതര വരുമാന മേഖലയില്‍ ഈ രാജ്യങ്ങളെല്ലാം വലിയ വികസന ലക്ഷ്യം വെക്കുന്നു ടൂറിസം രംഗത്താണ്. ഒമാനും ഇത് സംബന്ധിച്ച കൃത്യമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.
വിഷന്‍ 2040 എന്ന ബൃഹത്തായ പദ്ധതി പ്രഖ്യാപിച്ചുകൊണ്ടാണ് ടൂറിസം രംഗത്ത് അടക്കം വലിയ നേട്ടങ്ങള്‍ ഒമാന്‍ ലക്ഷ്യം കാണുന്നത്. 2040-ഓടെ പ്രതിവർഷം 1.17 കോടി അന്താരാഷ്ട്ര സന്ദർശകരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒമാൻ വിഷന്‍ 2040 നടപ്പിലാക്കുന്നത്. ഇപ്പോഴിതാ രാജ്യത്തേക്ക് ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള ശ്രമങ്ങളും ഒമാന്‍ ഊർജ്ജിതമാക്കുകയാണ്.

വിഷന്‍ 2040 ല്‍ ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് നിർണായക പങ്കുണ്ടെന്നാണ് ഒമാൻ ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് മുഹമ്മദ് ബിൻ മഹ്മൂദ് അൽ സദ്ജലി വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം മസ്കറ്റിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. ഒമാനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഊന്നിപ്പറഞ്ഞ അൽ സദ്ജലി 'ഇന്ത്യൻ ടൂറിസ്റ്റുകൾ ഞങ്ങളുടെ പ്രധാന സന്ദർശക വിഭാഗങ്ങളിൽ ഒന്നാണ്, ഒമാനിലെ വിവിധ സ്ഥലങ്ങൾ പതിവായി പര്യവേക്ഷണം ചെയ്യുന്നവരാണ് അവർ' എന്നും കൂട്ടിച്ചേർത്തു.
2023-ൽ ഒമാനിലേക്ക് എത്തിയ 40 ലക്ഷം ടൂറിസ്റ്റുകളില്‍ 6 ലക്ഷം പേർ ഇന്ത്യക്കാരായിരുന്നു. ഇത് മൊത്തം സന്ദർശകരുടെ 15 ശതമാനത്തോളം വരും. 2022-നെ അപേക്ഷിച്ച് 38% വർധനവാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2030-ഓടെ 60 ലക്ഷം ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള ഒമാന്റെ ലക്ഷ്യത്തിൽ ഇന്ത്യയുടെ വളരുന്ന ഔട്ട്ബൗണ്ട് ടൂറിസം വിപണി നിർണായക പങ്ക് വഹിക്കുമെന്നും ഒമാന്‍ അധികൃതർ പ്രതീക്ഷിക്കുന്നു.
സുസ്ഥിര ടൂറിസത്തിന് ഊന്നൽ നൽകുന്ന ഒമാൻ, 1970-കൾ മുതൽ തന്നെ പ്രാദേശിക സമൂഹങ്ങളുമായി സഹകരിച്ച് കോട്ടകൾ, പരമ്പരാഗത വിപണികൾ, സാംസ്കാരിക ഭൂപ്രകൃതി എന്നിവ സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഇത് സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്ക് സഹായകമായിട്ടുണ്ടെന്നും അൽ സദ്ജലി ചൂണ്ടിക്കാട്ടി.
ഒമാൻ ബൊട്ടാണിക് ഗാർഡൻ ഈ സുസ്ഥിര ടൂറിസം സമീപനത്തിന്റെ ഒരു മികച്ച ഉദാഹരണമാണ്. 2006-ൽ സുൽത്താൻ ഖാബൂസ് ബിൻ സൈദിന്റെ നിർദേശപ്രകാരം ആരംഭിച്ച ഈ പദ്ധതി, സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പിന്തുണയോടെ, ഒമാനിലെ അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ 1,57 സസ്യങ്ങളെ സംരക്ഷിക്കുന്നു, അതിൽ 100 ഇനം ഒമാനിൽ മാത്രം കാണപ്പെടുന്നവയാണ്. ലോകത്ത് തദ്ദേശീയ ആവാസവ്യവസ്ഥകൾക്ക് മാത്രമായി സമർപ്പിക്കപ്പെട്ട ഏക ബൊട്ടാണിക്കൽ സൗകര്യമാണ് ഈ ഗാർഡനെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ എണ്ണയെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിച്ച് സാമ്പത്തിക വളർച്ച ഉറപ്പാക്കുക എന്നതാണ് വിഷൻ 2040 ന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയിൽ നിന്നുള്ള കോർപ്പറേറ്റ് യാത്രകളും ഡെസ്റ്റിനേഷൻ വിവാഹങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ഒമാൻ 'മീറ്റിംഗ്സ്, ഇൻസെന്റീവ്സ്, കോൺഫറൻസസ്, എക്സിബിഷൻസ്' (MICE) മേഖലയിൽ ഇതിനോടകം ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയിട്ടുണ്ട്.
ഈ വർഷം ൽ 7 ലക്ഷത്തിലധികം ഇന്ത്യൻ ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യാന്‍ സാധിക്കുമെന്നാണ് ഒമാന്റെ പ്രതീക്ഷ. ഇത് മുൻവർഷത്തെ റെക്കോർഡിനെ മറികടക്കും.ഒമാന്റെ ടൂറിസം മേഖല 2023-ൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ 9.8% സംഭാവന നൽകിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇത് 2040-ഓടെ ടൂറിസം മേഖലയില്‍ 31 ബില്യൺ ഡോളറിന്റെ നിക്ഷേപം ആകർഷിക്കാനും ഒമാന് പദ്ധതിയുണ്ട്.
16,500-ലധികം ഹോട്ടൽ മുറികളും 42,500 ഭവന യൂണിറ്റുകളും ഉൾപ്പെടുത്തി ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കാനുള്ള ശ്രമങ്ങളും ഒമാന്‍ ആരംഭിച്ച് കഴിഞ്ഞു.മസ്കറ്റ്, ദോഫാർ, ജബൽ അഖ്ദർ തുടങ്ങിയ മേഖലകളിൽ ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകൾ (ITCs) സ്ഥാപിക്കുന്നത് ഈ ലക്ഷ്യത്തിന്റെ ഭാഗമാണ്. ഒമാന്റെ സാംസ്കാരിക പൈതൃകവും പ്രകൃതി ഭംഗിയും സംരക്ഷിക്കുന്നതോടൊപ്പം, ടൂറിസം വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഭരണകർത്താക്കള്‍ ലക്ഷ്യമിടുന്നു. 2040-ഓടെ ടൂറിസം മേഖലയിൽ 5 ലക്ഷത്തിലധികം നേരിട്ടും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications