'ഉമ്മൻചാണ്ടി എനിക്ക് താലി കൈമാറി ;അദ്ദേഹം നിശ്ചയിച്ച ആ മുഹൂർത്തം ഒരിക്കലും രാശി പിഴച്ചിട്ടേയില്ല'
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് ടി എൻ പ്രതാപൻ എം പി. തന്റെ വിവാഹ വേളയിലെ ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തെ കുറിച്ച് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിച്ചത്. തന്റെ വ്യക്തി ജീവിതത്തിലും ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിന്റെ സ്വാധീനം ഏറെ വലുതാണെന്നും
ഒരു പുതുജീവിതം ആരംഭിക്കുന്നതിൽ അദ്ദേഹം നിശ്ചയിച്ച മുഹൂർത്തം ഒരിക്കലും രാശി പിഴച്ചിട്ടേയില്ലെന്നും ടി എൻ പ്രതാപൻ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
'ലക്ഷക്കണക്കിന് മലയാളികളുടെയും കോൺഗ്രസ് പ്രവർത്തകരുടെയും ജീവിതത്തിലെന്നപോലെ, എന്റെ വ്യക്തി ജീവിതത്തിലും ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിന്റെ സ്വാധീനം ഏറെ വലുതാണ്. അടുത്തുനിൽക്കുന്നവരിലേക്ക് വൈദ്യുതി പ്രവാഹം പോലെ ഗ്രസിക്കുന്ന ആ സ്വാധീനം എന്നെയും ഒഴിവാക്കിയിട്ടില്ല. അദ്ദേഹത്തെ കുറിച്ച് എനിക്കേറ്റവും നിർമ്മലമായ ഒരോർമ്മയുള്ളത് എന്റെ വിവാഹ വേളയിലെ സാന്നിധ്യമാണ്.

ഞാൻ രമയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് പ്രിയപ്പെട്ട നേതാക്കളെ അറിയിച്ചു. 1990 ഡിസംബർ 26നാണ് വിവാഹം. ഉമ്മൻ ചാണ്ടി താലികെട്ടിന് എത്താമെന്ന് സന്തോഷം പറഞ്ഞു. അന്നേദിവസം മുഹൂർത്തമെന്നുറപ്പിച്ച സമയമായിട്ടും ഉമ്മൻ ചാണ്ടി വരുന്നില്ല. വി എം സുധീരൻ ഒരു മഞ്ഞച്ചരട് കൈയ്യിലെടുത്ത് നിൽക്കുന്നു. ഏങ്ങണ്ടിയൂരിലെ ഏത്തായ് ഉണ്ണിക്കോച്ചൻ തറവാട്ടുമുറ്റത്ത് നിറപന്തലിൽ ഞാനും രമയും ബന്ധുക്കളും സുഹൃത്തുക്കളും ക്ഷമയോടെ കാത്തിരുന്നു.
ഉമ്മൻ ചാണ്ടി എത്തുന്നതെപ്പോഴാണോ അതാണ് മുഹൂർത്തമെന്ന് ഞാൻ മനസ്സിലുറപ്പിച്ചു. പുതുപ്പള്ളിയിൽ നിന്നുമുള്ള ഉമ്മൻ ചാണ്ടിയുടെ കാർ യാത്ര ദൃസാക്ഷി വിവരണം പോലെ പന്തലിൽ എനിക്കെത്തിക്കൊണ്ടിരുന്നു. നാദസ്വരവായനക്കാരൻ എല്ലാവരെയും ആനന്ദിപ്പിച്ചു കൊണ്ടിരുന്നതിനാൽ പന്തലിൽ ഒരു മുഷിപ്പും ഉണ്ടായിരുന്നില്ല.
പ്രതീക്ഷിച്ചതുപോലെ ഒടുവിൽ ഉമ്മൻചാണ്ടി എത്തി. തിക്കിലും തിരക്കിലും വി എം ആ മഞ്ഞച്ചരട് ഉമ്മൻ ചാണ്ടിക്ക് കൊടുത്തു. അദ്ദേഹം എനിക്കത് കൈമാറി.
കെ പി വിശ്വനാഥനും എം മുരളിയും രജിസ്റ്റർ ഓഫീസിൽ നിന്ന് സബ് രജിസ്ട്രാർ പന്തലിൽ കൊണ്ടുവന്ന രെജിസ്ട്രാറിൽ സാക്ഷികളായി ഒപ്പുവെച്ചു. എന്റെ ഒരു പുതുജീവിതം ആരംഭിക്കുന്നതിൽ അദ്ദേഹം നിശ്ചയിച്ച ആ മുഹൂർത്തം ഒരിക്കലും രാശി പിഴച്ചിട്ടേയില്ല.
പ്രിയ നേതാവ് നൽകിയ പ്രിയപ്പെട്ട ഓർമ്മകൾക്ക് മുന്നിൽ പ്രാർത്ഥനാപൂർവ്വം', അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications