ലോട്ടറി അടിച്ചു, പിന്നാലെ ധൂർത്ത്, കുളിക്കാൻ പോകാൻ വരെ ടാക്സി, ഒടുവിൽ കൂലിപ്പണി..വൻ വീഴ്ച
തിരുവനന്തപുരം; ഓണം ബംബറിന്റെ ഒന്നാം സമ്മാനമായ 25 കോടി അടിച്ചിട്ടും ധർമ്മ സങ്കടത്തിലായ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്റെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ച.പണം കൈയ്യിൽ കിട്ടിയിട്ട് പോലുമില്ലെങ്കിലും അനൂപിനോട് സഹായം തേടിയെത്തുന്നവർക്ക് ഒരു കുറവുമില്ല. എന്തായാലും തുക കൈയ്യിൽ കിട്ടാതെ ഒന്നും ചെയ്യാനാകില്ലെന്നാണ് അനൂപ് പറയുന്നത്.
25 കോടിയിൽ മുഴുവൻ കിട്ടില്ലെങ്കിലും കിട്ടുന്ന തുക എന്തൊക്കെയാകും അനൂപ് ചെയ്യുകയെന്ന് അറിയാനുള്ള ആകാംഷയിലാണ് പലരും. തുക ഫലപ്രദമായി വിനിയോഗിക്കാനുള്ള പരിശീലനം ലോട്ടറി വകുപ്പ് അനൂപിന് നൽകാനൊരുങ്ങുകയാണ്. അതേസമയം ലോട്ടറി അടിച്ചിട്ടും ആ പണം എങ്ങനെ ചെലവാക്കുമെന്ന് അറിയാതെ പലരും നട്ടം തിരിഞ്ഞ സംഭവങ്ങൾ മുൻപ് നിരവധി ഉണ്ടായിട്ടുണ്ട്. ലക്ഷങ്ങൾ കൈയ്യിൽ വന്നിട്ടും ഒടുവിൽ കൂലിപ്പണികൊണ്ട് ജീവിക്കേണ്ടി വന്ന വയനാട് സ്വദേശിയായ ഹരികൃഷ്ണനാണ് ഇക്കൂട്ടത്തിൽ ഒരാൾ.

1970 ലായിരുന്നു ഹരികൃഷ്ണന് ലോട്ടറി അടിക്കുന്നത്, കേരള ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായ ഒരുലക്ഷം രൂപ. തേയില എസ്റ്റേറ്റിലെ ജോലിക്കാനായ ഹരികൃഷ്ണന് ലോട്ടറി അടിച്ചെന്നത് വിശ്വസിക്കാൻ പോലും ആദ്യമായിരുന്നില്ല. നികുതി ഇല്ലാത്തതിനാൽ ഒരു ലക്ഷം മുഴുവനോടെ അന്ന് കൈയ്യിൽ കിട്ടുമായിരുന്നു. എന്നാൽ ആദ്യം ആരോടും ഇക്കാര്യം പറയാൻ അദ്ദേഹം തയ്യാറായില്ല. പിന്നീട് രണ്ട് സുഹൃത്തുക്കളെ വിവരം അറിയിച്ചു. ഇരുവരേയും കൂട്ടി തിരുവന്തപുരത്ത് ലോട്ടറി ഓഫീസിലേക്ക് പോകാൻ തീരുമാനമായി.

ലോട്ടറി അടിച്ച തുകയിൽ രണ്ടായിരം ഇരുവർക്കും നൽകണമെന്ന കരാറിലായിരുന്നു യാത്ര. വിവരം അന്വേഷിച്ച് ദിവസങ്ങൾക്കം പണം കൈയ്യിൽ, പൊട്ടാതെ മുറിയാതെ ഒരു ലക്ഷം രൂപ. പെടുന്നെനെ ഹരികൃഷ്ണന്റെ ജീവിതം മാറി മറിയുകയായിരുന്നു. അന്ന് വരെ 15 രൂപയ്ക്ക് എസ്റ്റേറ്റ് തൊഴിലാളിയായി ജോലി ചെയ്ത ഹരികൃഷ്ണൻ ചിലർക്ക് ചേട്ടനായി. മറ്റ് പലർക്കും പ്രീയപ്പെട്ട ഹരികൃഷ്ണനും.

തുക കൈയ്യിൽ കിട്ടിയ ഹരികൃഷ്ണൻ ആദ്യം ചെയ്തത് കൽപ്പറ്റ സ്റ്റേറ്റ് ബാങ്കിൽ പോയിൽ ഡ്രാഫ്റ്റ് കൊടുത്തു അര ലക്ഷം രൂപ നിക്ഷേപിച്ചു. കാൽ ലക്ഷം രൂപ കൈയ്യിലും വെച്ചു. ബാക്കി 25 ലക്ഷം രൂപ എപ്പോൾ വേണമെങ്കിലും പിൻവലിക്കാൻ കഴിയുന്ന തരത്തിൽ നിക്ഷേപമായി തന്നെ ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു. പറഞ്ഞുറപ്പിച്ച പ്രകാരം കൂട്ടുകാർക്ക് 2,000 വീതം നൽകി.

ചുണ്ടേൽ സ്കൂളിന് സമീപം 30 സെന്റ് സ്ഥലവും 18,000 രൂപയ്ക്ക് വീട് വാങ്ങി താമസവും തുടങ്ങി.പിന്നീടങ്ങോട്ട് ദൂർത്തിന്റെ ഒരു പെരുമഴ തന്നെയായിരുന്നു ഹരികൃഷ്ണൻ നടത്തിയത്. ആഡംബരം കാട്ടാനായി റേഡിയോ, വസ്ത്രങ്ങൾ, സ്വർണ ചെയിൻ, ജീപ്പ്, പ്രത്യേക ഡ്രൈവർ, വീട്ടിൽ ആഡംബര ഫർണിച്ചറുകൾ എന്ന് പറയണ്ട കുളിക്കാൻ പുഴയിൽ പോകാൻ ടാക്സി കാർ പോലും വാടകയ്ക്കെടുത്തു.

പിന്നാലെയാണ് വിവാഹം. മുറപ്പെണ്ണ് സുമതിയെ ആണ് ഹരികൃഷ്ണൻ വിവാഹം കഴിച്ചത്. അന്ന് അമ്മാവന് വിവാഹം നടത്താൻ 3,000 രൂപ ഹരികൃഷ്ണൻ നൽകി. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹായത്തിനായി എത്തുന്നവർക്ക് പോലും ഇങ്ങനെ വാരി കോരി ഹരികൃഷ്ണൻ നൽകികൊണ്ടിരുന്നു. ഒരിക്കൽ സ്വന്തമായി സിനിമ കാണാൻ തീയറ്റർ പോലും ഹരികൃഷ്ണൻ വാടകയ്ക്കെടുത്തു.

മൈസൂരിൽ ഭാര്യയെ കൂട്ടാതെ സുഹൃത്തുക്കൾക്കൊപ്പം ട്രിപ് പോയപ്പോഴായിരുന്നു ഇത്. അന്ന് ഏഴായിരം രൂപയും കൊണ്ടായിരുന്നു യാത്ര. മൈസൂരിൽ ഹോട്ടലിൽ ആഡംബര മുറിയെടുത്ത് 'അടിച്ചുപൊളി'. അപ്പോഴാണ് സിനിമാ മോഹം കൂട്ടുകാർ അറിയിച്ചത്, അതും രാത്രി ഒന്നരയ്ക്ക്. ഒന്നും നോക്കിയില്ല, നേരെ തീയറ്ററിലേക്ക് വെച്ച് പിടിച്ചു. അപ്പോഴേക്കും ഷോ അവസാനിച്ചിരുന്നു. 800 രൂപ നൽകിയാൽ സിനിമ കാണിക്കാമെന്നായി ഉടമ, ഹരികൃഷ്ണൻ കാശ് വീശി. യാത്ര അവസാനിപ്പിച്ച് മടങ്ങുമ്പോൾ ജീപ്പ് കേടായി, വർക്ക് ഷോപ്പിൽ അതിനും നൽകി 3000ത്തോളം രൂപ.

ഇനിയാണ് ട്വിസ്റ്റ്. പണം വാരിക്കോരി ചെലവഴിച്ചതോടെ ഇനി അത് ശരിയാവില്ലെന്ന് തോന്നി 30,000 രൂപയ്ക്ക് ഹരികൃഷ്ണൻ ഒരു എസ്റ്റേറ്റ് വാങ്ങി. എന്നാൽ അപ്പോഴേക്കും കൈയ്യിലെ പണമെല്ലാം ഏകദേശം തീർന്നിരുന്നു. വലിയ കടക്കെണിയിലുമായി. ഒടുവിൽ കടം തീർക്കാൻ എസ്റ്റേറ്റ് അടക്കം വിൽക്കേണ്ടി വന്നു. പക്ഷേ അവിടം കൊണ്ട് തീർന്നില്ല.മെല്ലെ മെല്ല വീടും പുരയിടവും ജീപ്പും സ്ഥലും എല്ലാം നഷ്ടമായി. വൻ തുകയ്ക്ക് വാങ്ങിയ സ്ഥലമടക്കം തുച്ഛമായ തുകയ്ക്ക് വിൽക്കേണ്ടി വന്നു.

ഒടുവിൽ കടം കേറി മുടിഞ്ഞപ്പോൾ ആരും തിരഞ്ഞ് നോക്കാതെയായി. ഒരിക്കൽ ഹരികൃഷ്ണൻ ചേട്ടൻ എന്ന് വിളിച്ചവർ കണ്ടഭാവം പോലും നടിക്കാതെ മാറി നടന്നു. ഒടുവിൽ സഹായിക്കാൻ ആരുമില്ലെന്നായപ്പോൾ തന്റെ പഴയ ജോലിയായ കൂലിപ്പണിയെടുത്ത് തന്നെ ഹരികൃഷ്ണന് കുടുംബം പുലർത്തേണ്ടി വന്നത്രേ.












Click it and Unblock the Notifications