എകെജി സെന്റര്‍ ആക്രമണത്തിന് ഒരുമാസം; പരിശോധിച്ചത് 350 ലേറെ ഡിയോ സ്‌കൂട്ടറും 50 ലേറെ സിസിടിവിയും
തിരുവനന്തപുരം: സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്റര്‍ ആക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. ജൂണ്‍ 30 നായിരുന്നു സംസ്ഥാനത്ത് വലിയ കോലാഹലം സൃഷ്ടിച്ച എ കെ ജി സെന്റര്‍ ആക്രമണം. എന്നാല്‍ ആക്രമണം നടന്ന് ഒരു മാസമായിട്ടും അക്രമിയെ കുറിച്ച് ഒരു സൂചന പോലും പൊലീസിന് ലഭിച്ചിട്ടില്ല.
ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസിന്റെ അന്വേഷണം ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. ക്രൈംബ്രാഞ്ച് ഏറ്റെടുത്തു കഴിഞ്ഞതോടെ ഇനിയെങ്കിലും പ്രതിയെ കണ്ടെത്താനാകുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതീക്ഷ. ജൂണ്‍ 30 ന് രാത്രി 11.25 ഓടെയായിരുന്നു സ്‌കൂട്ടറിലേത്തിയ അജ്ഞാതന്‍ സി പി ഐ എം ആസ്ഥാനമായ എ കെ ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്.
വിവോ ഫോണില്‍ ദൃശ്യങ്ങള്‍ ആര് കണ്ടു? പുറത്ത് പറയാത്തത് വജ്രായുധമായിട്ടാണോ? രാഹുല്‍ ഈശ്വര്‍
ആക്രമണത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ഉടനടി ലഭിച്ചെങ്കിലും പ്രതി ആരെന്ന് കണ്ടുപിടിക്കാന്‍ ഒരു പൊലീസിന് സാധിച്ചില്ല. ഇതിനോടകം എ കെ ജി സെന്ററിന്റെ പരിസരത്തെ അന്‍പതോളം സി സി ടി വി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചിട്ടുണ്ട്. എങ്കിലും അന്വേഷണത്തെ സഹായിക്കുന്ന ഒന്നും തന്നെ പൊലീസിന് ലഭിച്ചില്ല.
പരിശോധിച്ച ദൃശ്യത്തിന്റെ പിക്സല്‍ കുറവായതിനാല്‍ വ്യക്തത വരുത്താന്‍ സാധിക്കാതെ വന്നതാണ് പൊലീസിന് തിരിച്ചടിയായത്. അക്രമി വന്ന വണ്ടിയുടെ നമ്പറും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായില്ല. രണ്ട് ഡി വൈ എസ് പിമാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. അക്രമി സഞ്ചരിച്ചത് ഹോണ്ട ഡിയോ സ്‌കൂട്ടറിലാണ് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഹോണ്ട ഡിയോ മോഡല്‍ വാഹനങ്ങളെല്ലാം പൊലീസ് പരിശോധിക്കുകയും ചെയ്തിരുന്നു. ഹോണ്ട ഡിയോയുടെ 350ല്‍ അധികം സ്‌കൂട്ടറുകളാണ് ആകെ പരിശോധിച്ചിരുന്നത്. സംശയം തോന്നിയ വാഹന ഉടമകളെ വിളിച്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അക്രമിയുടെ വാഹനം ഡിയോയുടെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വണ്ടിയാണെന്ന് വാഹന വിദഗ്ധരില്‍ നിന്ന് വിവരം ലഭിച്ചു.
വാഹനത്തിന്റെ ഹെഡ്ലൈറ്റ് രൂപമാറ്റം വരുത്തിയതാണെന്നും വാഹന വിദഗ്ധര്‍ അറിയിച്ചതോടെ വണ്ടി കേന്ദ്രീകരിച്ച അന്വേഷണവും വഴിമുട്ടി. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ പരമോന്നത ആസ്ഥാനത്തിന് നേരെ ആക്രമണം ഉണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിലൂടെ സി പി ഐ എമ്മുകാര്‍ തന്നെയാണ് ബോംബ് എറിഞ്ഞത് എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
നിയമസഭയില്‍ അടിയന്തരപ്രമേയമായും പ്രതിപക്ഷം വിഷയം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് പ്രതിയെ കുറിച്ച് ഒരു സൂചന പോലും കിട്ടാതായതോടെ പ്രത്യേക പൊലീസ് സംഘത്തില്‍ നിന്നും കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്. ക്രൈംബ്രാഞ്ച് എസ് പി എസ്. മധുസൂദനന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ അന്വേഷണ സംഘത്തിനാണ് കേസിന്റെ ചുമതല.
സംഭവത്തിന് പിന്നാലെ എ കെ ജി സെന്ററിന് മുന്നില്‍ സുരക്ഷയും പരിശോധനയും ശക്തമാക്കുകയും ചെയ്തു. അതേസമയം സംഭവം നടന്നയുടന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍ എന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിച്ചതിന് തുടര്‍ച്ചയാണ് സംഭവം എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
കണ്ണെടുക്കാന്‍ തോന്നില്ല.. അതാണ് ചിരിയും ലുക്കും..; ഷംന കാസിമിന്റെ തകര്‍പ്പന്‍ ഫോട്ടോസ്