ദീപ നിശാന്തിന്റെ രക്തത്തിന് വേണ്ടി കൊലവിളി.. ബിജെപി ഐടി സെൽ പ്രധാനി അറസ്റ്റിൽ!
കോഴിക്കോട്: ശക്തമായ സംഘപരിവാര്‍ വിരുദ്ധ നിലപാടെടുക്കുന്ന വ്യക്തിയാണ് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലെ സൈബര്‍ സംഘികളുടെ മുഖ്യ ശത്രുക്കളിലൊരാളും. ചെറിയൊരു പഴുത് കിട്ടിയാല്‍ പോലും ദീപ നിശാന്തിനെ പോലുള്ളവരെ ആക്രമിക്കുക സംഘികളുടെ പതിവാണ്.
ദീപ നിശാന്തിനെതിരെ കൊലവിളി നടത്തുകയും അശ്ലീല പ്രചാരണം അഴിച്ച് വിടുകയും ചെയ്തവരെ പോലീസ് പൊക്കി അകത്തിട്ട് കൊണ്ടിരിക്കുകയാണ്. ബിജെപിയുടെ ഐടി സെല്‍ കൈകാര്യം ചെയ്യുന്ന പ്രമുഖ സൈബര്‍ സംഘിയായ ബിജു നായരും പോലീസ് പിടിയിലായിക്കഴിഞ്ഞു.
സംഘപരിവാർ ആക്രമണം
കത്വ കൂട്ടബലത്സംഗക്കേസുമായി ബന്ധപ്പെട്ട് സംഘപരിവാറിനെതിരെ ദീപക് ശങ്കരനാരായണന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വലിയ വിവാദമായിരുന്നു. ബിജെപിക്ക് വോട്ട് ചെയ്തവരെ വെടിവെച്ച് കൊല്ലാന്‍ ദീപക് ആഹ്വാനം ചെയ്തു എന്ന തരത്തിലാണ് സംഘികള്‍ പ്രചാരണം നടത്തിയത്. ഈ കുറിപ്പ് പങ്കുവെച്ചതിന്റെ പേരിലാണ് ദീപ നിശാന്തിനേയും സംഘപരിവാര്‍ കടന്നാക്രമിച്ചത്.
രക്തം വേണം
നേരത്തെ തന്നെ കടുത്ത സംഘപരിവാര്‍ വിമര്‍ശകയായ ദീപ നിശാന്തിനെ ആക്രമിക്കാന്‍ കിട്ടിയ അവസരം അവര്‍ പാഴാക്കിയില്ലെന്ന് തന്നെ പറയാം. ദീപയുടെ രക്തത്തിനായി ദാഹിക്കുന്നുവെന്നും ക്ഷമയുടെ നെല്ലിപ്പലക കടന്നിരിക്കുന്നു എന്നുമാണ് രമേഷ് കുമാര്‍ നായര്‍ എന്ന ഐഡിയില്‍ നിന്നും ആഹ്വാനം വന്നത്. അതിന് വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കും എന്ന് ബിജു നായര്‍ മറുപടിയും നല്‍കി.
സൈബർ സംഘി അറസ്റ്റിൽ
സംഘപരിവാറിന്റെ ഐടി സെല്‍ കൈകാര്യം ചെയ്യുന്ന സംഘത്തിലെ പ്രധാനികളിലൊരാളാണ് ബിജു നായര്‍ എന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണ്. ഇന്ത്യന്‍ ശിക്ഷാ നിയമം 506 പ്രകാരമാണ് ബിജു നായര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. രമേഷ് കുമാര്‍ നായരേയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.
അശ്ലീല പ്രചാരണം
ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പേജിലടക്കം നടത്തിയ സൈബര്‍ ആക്രമണം കൂടാതെ വ്യക്തിപരമായ തലത്തിലേക്കും ആക്രമണം കടന്നിരുന്നു. കേട്ടാലറയ്ക്കുന്ന തെറികളാണ് മെസ്സേജുകളായും ഫോണ്‍വിളികളായും ദീപ നിശാന്തിനെ തേടിയെത്തിയത്. ദീപ നിശാന്തിന്റെ ചിത്രം ഉപയോഗിച്ച് അശ്ലീല പ്രചാരണം അടക്കം സംഘികള്‍ നടത്തുകയുണ്ടായി.
വധഭീഷണി, ശല്യപ്പെടുത്തല്‍
അശ്ലീല സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ ദീപ നിശാന്തിന്റെ ഫോണ്‍ നമ്പര്‍ പോസ്റ്റ് ചെയ്ത ശേഷം എല്ലാവരോടും വിളിക്കാനും തെറിവിളിക്കാനുമാണ് സംഘികള്‍ നിര്‍ദേശിച്ചത്. ആക്രമണം പരിധി വിട്ടപ്പോഴാണ് ദീപ നിശാന്ത് പോലീസില്‍ പരാതി നല്‍കിയത്. വധഭീഷണി, ശല്യപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ബിജു നായര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
പണി കിട്ടിയത് 5 പേർക്ക്
ഇയാള്‍ക്ക് ജാമ്യം നല്‍കി വിട്ടയച്ചിരിക്കുകയാണ്. കുമ്മനം രാജശേഖരന്‍ അടക്കമുള്ള ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ് ബിജു നായരെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദീപ നിശാന്തിന്റെ പരാതിയില്‍ അഞ്ച് പേരാണ് ഇതുവരെ പിടിയിലായിരിക്കുന്നത്. തൃശൂര്‍ സ്വദേശി അനീഷ് എന്ന ബിജെപി പ്രവര്‍ത്തകനെ കഴിഞ്ഞ ദിവസം പോലീസ് ഈ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
പരിഹസിച്ച് ദീപ നിശാന്ത്
തന്റെ ചോരയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നവരെ പരിഹസിച്ച് ദീപ നിശാന്ത് നേരത്തെ രംഗത്ത് വന്നിരുന്നു. ഒരു കൊതുകിന്റെ ചിത്രത്തിനൊപ്പം ' അപൂര്‍വ്വയിനത്തില്‍പ്പെട്ട ജീവികളിലൊന്നാണ്. ഉത്തരേന്ത്യയില്‍ ധാരാളമായി കണ്ട് വരുന്നു. മനുഷ്യന്റെ രക്തമാണ് പഥ്യം' എന്നായിരുന്നു ദീപ നിശാന്തിന്റെ പോസ്റ്റ്. എന്നാല്‍ തന്റെ കമന്റ് സന്ദര്‍ഭത്തില്‍ നി്ന്നും അടര്‍ത്തി മാറ്റിയതാണ് എന്നും ദീപ നിശാന്ത് ശിക്ഷിക്കപ്പെടണം എന്നാണ് ഉദ്ദേശിച്ചതെന്നുമാണ് ബിജു നായര്‍ നല്‍കിയ വിശദീകരണം.