നടൻ ജയസൂര്യക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് കേസ്; പരാതി നൽകിയത് തിരുവനന്തപുരത്തെ നടി
തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുൻപ് തൊടുപുഴയിലെ ലൊക്കേഷനിൽ വെച്ച് നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയിലാണ് പോലീസ് കേസ് എടുത്തത്. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കരമന പോലീസ് രജിസ്റ്റർ ചെയ്ത കേസ് തൊടുപുഴ സ്റ്റേഷനിലേക്ക് കൈമാറും. തൃശൂർ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ഈ കേസും അന്വേഷിക്കുക.

നേരത്തെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ജയസൂര്യയ്ക്കെതിരെ കേസെടുത്തിരുന്നു. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്ത് വെച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്ക് ഒപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിരുന്നു.
പരാതി നൽകിയതിന് പിന്നാലെ നടിയുടെ ആലുവയിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തത്. ജയസൂര്യ അടക്കം സിനിമാ മേഖലയിലെ ഏഴ് പേർക്കെതിരെയാണ് നടി പരാതി നൽകിയത്.
അതേ സമയം നടൻ സിദ്ദിഖിനെതകതിരെയും ലൈഗികാതിക്രമത്തിന് കേസുണ്ട്. കേസിൽ പരാതിക്കാരി പറയുന്നത് പോലെ സിദ്ദിഖ് തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പരാതിയിൽ പറയുന്ന ദിവസങ്ങളിൽ സിദ്ദിഖും നടിയും മസ്കറ്റ് ഹോട്ടലിൽ ഉണ്ടായിരുന്നു എന്ന രേഖകളാണ് ലഭിച്ചത്.പരാതിയിൽ പറയുന്നത് പോലെ പ്രീ വ്യൂ ഷോയ്ക്ക് ഇരുവരുമുണ്ടായിരുന്നു. 2016 ൽ ആണ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് തന്നെ പീഡിപ്പിച്ചതെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്.












Click it and Unblock the Notifications