ജിഎസ്ടി ആശങ്കകൾ ദൂരീകരിച്ച് മന്ത്രി; കടയടപ്പ് സമരത്തിൽ നിന്ന് ഒരു വിഭാഗം പിന്മാറി!!
ആലപ്പുഴ: ജിഎസ്ടി സംബന്ധിച്ച് ആശങ്കകൾ ദൂരികരിച്ച് ധനകാര്യ മന്ത്രി ടിഎം തോമസ് ഐസക്ക്. തോമസ് ഐസക്കുമായി നടത്തിയ ചർച്ചയെ തുടർന്ന് ഒരു വിഭാഗം വ്യാപാരികൾ ചൊവ്വാഴ്ച നടത്തുന്ന കടയടപ്പ് സമരത്തിൽ നിന്ന് പിൻമാറി. അതേസമയം ടി നസറുദ്ദീന്‍ വിഭാഗം ചൊവ്വാഴ്ച കടയടപ്പ് സമരം നടത്തുമെന്ന് വ്യക്തമാക്കി.
വ്യാപാരി വ്യവസായി ഏകോപന സമിതി ഹസൻ കോയ വിഭാഗമാണ് സമരത്തിൽ നിന്ന് പിന്മാറിയത്. വ്യാപാരി വ്യവസായി സമിതി സമരത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാപാരികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ എല്ലാ ജില്ലയിലും പ്രശ്നപരിഹാര സമിതികള്‍ രൂപീകരിക്കും. വാറ്റ് ഗ്രിവന്‍സ് കമ്മിറ്റിയെ ജിഎസ്ടി കമ്മിറ്റിയായി പുനക്രമീകരിച്ചു. സംസ്ഥാനതലത്തിലെ ജിഎസ്ടി കൌണ്‍സിലില്‍ വ്യാപാരികളുടെ മുഴുവന്‍ സംശയങ്ങളും ചര്‍ച്ചചെയ്ത് പരിഹരിക്കും.
ആലപ്പുഴ ഗസ്റ്റ് ഹൗസിലായിരുന്നു ചർച്ച നടന്നത്. ഒരു സാധനത്തിന് എംആര്‍പി വിലയെക്കാള്‍ കൂടുതല്‍ ഈടാക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. എത്രവേണമെങ്കിലും കുറച്ചുവില്‍ക്കാം. ഈയൊരു കാര്യത്തിലല്ലാതെ മറ്റൊന്നിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കില്ലെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള സ്റ്റോക്ക് എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ല. കാരണം മാര്‍ച്ച് 31ന് സ്റ്റോക്ക് എത്രയാണെന്ന് പറഞ്ഞിട്ടുണ്ട്. ബാക്കി മൂന്നുമാസത്തെ സ്റ്റോക്കാണുള്ളത്. നിലവിലെ സ്റ്റോക്ക് ആറുമാസത്തിനുള്ളില്‍ വിറ്റുതീര്‍ന്നില്ലെങ്കില്‍ സാവകാശം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി ചർച്ചയിൽ പറഞ്ഞു.
ജിഎസ്ടിയുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയറുകൾ പൂർണ്ണമായും തയ്യാറായിട്ടില്ലെങ്കിലും നടപടിയെടുക്കില്ല. തമിഴ്നാട്ടുകാര്‍ കോഴിയുടെ വില കുറയ്ക്കാന്‍ തയ്യാറാകുമ്പോഴും ഇവിടെ വിലകുറയ്ക്കാന്‍ തയ്യാറല്ല. കേരളത്തിന്റെ ഭക്ഷണകാര്യത്തില്‍ ഇടപെടുന്നതിനെതിരെ വ്യാപാരികളും ജനങ്ങളും ഒരുമിച്ചുനില്‍ക്കണമെന്നും ചർച്ചയിൽ ധനമന്ത്ര തോമസ് ഐസക്ക് അഭ്യർത്ഥിച്ചു.