100 കടന്ന് സവാള വില കുതിക്കുന്നു, 45 രൂപയ്ക്ക് നല്‍കാനൊരുങ്ങി കേരളം, നാഫെഡിൽ നിന്ന് 75 ടൺ എത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍. ഇതിനായി നാഫെഡില്‍ നിന്ന് ആദ്യ ഘട്ടമായി 75 ടണ്‍ സവാള എത്തിച്ചു. ഈ സവാള 45 രൂപ നിരക്കില്‍ ഹോര്‍ട്ടിക്കോര്‍പ്പ് വഴി വിതരണം ചെയ്യാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് നാഫെഡുമായി ചര്‍ച്ച കൃഷി വകുപ്പ് മന്ത്രി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. വിപണിയില്‍ ഉള്ളിവില 120 രൂപ വരെ എത്തിയ സാഹചര്യത്തിലാണ് നടപടി.

ആദ്യ ഘട്ടത്തില്‍ 25 ടണ്‍ എറണാകുളത്ത് എത്തും. രാജ്യമെമ്പാടും ഉള്ളി വില കുതിച്ചുയരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഉള്ളി കൃഷിയില്‍ ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചിരുന്നു. ഉള്ളി കൃഷി ചെയ്യുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ പ്രളയമാണ് വില വര്‍ദ്ധനയ്ക്ക് പ്രധാന കാരണം. അതേസമയം, വില കുതിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
എറണാകുളം പച്ചക്കറി മൊത്ത വിതരണ മാര്‍ക്കറ്റില്‍ സവാള വില കിലോഗ്രാമിന് 72 മുതല്‍ 82 രൂപ വരെയാണ്. ചില്ലറ വില: 85 മുതല്‍ 105 ഉം. ചെറിയ ഉള്ളി മൊത്തവില 100 മുതല്‍ 102 രൂപ വരെയും ചില്ലറ വില 110 മുതല്‍ 120 രൂപ വരെയുമാണ്.












Click it and Unblock the Notifications