വിടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ സിപിഎമ്മിന്റെ സൈബര്‍ ആക്രമണം?
ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലെ ഇടതുപക്ഷ ചിന്താഗതിക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കോണ്‍ഗ്രസ് നേതാവായിരുന്നു തൃത്താല എം എല്‍ എ വി ടി ബല്‍റാം. അതിന് കാരണം വളരെ ലളിതമാണ്. വി ടി ബല്‍റാമിന്റെ പ്രഖ്യാപിത ശത്രു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്നത് തന്നെ. സി പി എം നേതാക്കള്‍ പോലും മിണ്ടാതിരിക്കുമ്പോള്‍, ബല്‍റാം ആര്‍ജവത്തോടെ പറയുന്ന മോദി വിരുദ്ധതയ്ക്ക് ഓണ്‍ലൈനില്‍ വലിയ പിന്തുണയാണ് കിട്ടിയിരുന്നത്.
ബല്‍റാം കോണ്‍ഗ്രസ് വിട്ട് സി പി എമ്മിലേക്ക് വരണം, കോണ്‍ഗ്രസ് ആണെങ്കിലും ബല്‍റാമിന് സി പി എം ചോരയാണ്, കോണ്‍ഗ്രസിലെ ഒരേയൊരു ആണ്‍കുട്ടിയാണ് ബല്‍റാം എന്നൊക്കെയായിരുന്നു സി പി എം അനുഭാവികളുടെ വാഴ്ത്തുകള്‍. എന്നാല്‍ പിണറായി വിജയനെ വിമര്‍ശിച്ച് ബല്‍റാം ഒരു പോസ്റ്റിട്ടതോടെ എല്ലാം തീര്‍ന്നു. ഇപ്പോള്‍ വി ടി ബല്‍റാമിനെ ആക്രമിക്കാനും അസഭ്യം പറഞ്ഞ് നിശബ്ദനാക്കാനും തമ്മില്‍ തമ്മില്‍ മത്സരിക്കുകയാണ് ഓണ്‍ലൈന്‍ ഇടതുപക്ഷം.
തനിക്കെതിരെ സി പി എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണിയുടെയും ആക്ഷേപത്തിന്റെയും ചിത്രങ്ങള്‍ വി ടി ബല്‍റാം തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റാക്കിയത്. വിശദമായി കാണൂ..

സി പി എം കളി പഠിപ്പിക്കും ബലരാമനെ
സി പി എമ്മിനോട് കളിച്ചാല്‍ കളി പഠിപ്പിക്കും, ദേഹത്ത് മണ്ണുപറ്റും, മൂക്കില്‍ പഞ്ഞി വെപ്പിക്കും എന്നൊക്കെയുള്ള ഭീഷണികളാണ് തനിക്ക് കിട്ടുന്നത് എന്നാണ് വി ടി ബല്‍റാം എം എല്‍ എ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഇതില്‍ പുതുമയൊന്നും ഇല്ലെന്നും കോളേജ് കാലം തൊട്ട് തന്നെ എസ് എഫ് ഐയില്‍ നിന്നും മറ്റും കേള്‍ക്കുന്നതാണ് ഇതെന്നും എം എല്‍ എ പറയുന്നു.

പിണറായിയെ പറഞ്ഞത് വിനയായി
വി ടി ബല്‍റാം ജനിക്കുന്നതിന് മുമ്പേ എം എല്‍ ആയവനാണ് പിണറായി വിജയന്‍. ആ പിണറായിയെ വിമര്‍ശിച്ചാല്‍ വെച്ചേക്കില്ല എന്ന തരത്തിലാണ് ഭൂരിഭാഗം കമന്റുകളുടെയും സ്വഭാവം. കളിയാക്കല്‍ മാത്രമല്ല ഭീഷണിയുടെ സ്വരവും ഈ സൈബര്‍ ആക്രമണത്തിലുണ്ട്.

ബല്‍റാം ഒരു ചള്ള് ചെക്കന്‍
'ചള്ള് ചെക്കന്‍', 'തരത്തില്‍ പോയി കളിക്ക്', 'നീ വളര്‍ന്നിട്ടില്ല' എന്നൊക്കെയാണ് ഓണ്‍ലൈന്‍ സഖാക്കള്‍ മഹാഭൂരിപക്ഷം കമന്റുകളിലും ആവര്‍ത്തിക്കുന്നത്. വിമര്‍ശിക്കണമെങ്കില്‍ അതിന്റെ മാനദണ്ഡം പ്രായമാണെന്ന സൈബര്‍ സഖാക്കളുടെ അഭിപ്രായം സി പി എം ഔദ്യോഗികമായി പങ്കുവെക്കുന്നുണ്ടോ എന്നറിയാന്‍ താത്പര്യമുണ്ട് എന്ന് വി ടി ബല്‍റാം പോസ്റ്റില്‍ പറയുന്നു.

പ്രായമുണ്ടെങ്കില്‍ പറയുമല്ലോ
ഏതായാലും സി പി എമ്മിന്റെ നേതാക്കളുടെ ഗ്രേഡ് തിരിച്ച് അവരെ വിമര്‍ശിക്കാന്‍ വേണ്ട യോഗ്യതകളുടെ ഒരു മാനദണ്ഡപ്പട്ടിക പോളിറ്റ് ബ്യൂറോ കൂടി തീരുമാനിച്ച് പ്രസിദ്ധപ്പെടുത്തിയാല്‍ പുറത്തുള്ളവര്‍ക്ക് അറിഞ്ഞുവെക്കുകയെങ്കിലും ചെയ്യാമായിരുന്നു.

വി എസിനെ വേട്ടയാടുന്നതില്‍ പ്രശ്‌നമില്ലേ
പാര്‍ട്ടി സ്ഥാപക നേതാവായ തൊണ്ണൂറുവയസ്സുകാരനായ വി എസ് അച്യുതാനന്ദനെ പാര്‍ട്ടിക്കകത്ത് ക്രൂരമായി വിമര്‍ശിച്ച് വേട്ടയാടാന്‍ അദ്ദേഹം തന്നെ വളര്‍ത്തിക്കൊണ്ടുവന്ന പഴയ ശിഷ്യരായ എഴുപതുകാര്‍ക്കും പുതിയ തലമുറയിലെ അപ്പുക്കുട്ടന്മാര്‍ക്കും യോഗ്യതയുണ്ടോ എന്ന കാര്യം ആഭ്യന്തര വിഷയമായതിനാല്‍ ഞങ്ങള്‍ക്ക് അറിയാന്‍ താത്പര്യമില്ല എന്നാണ് ബല്‍റാം പറയുന്നത്.

വി ടി ബല്‍റാമിനെ വിളിക്കുന്നത്
രാഷ്ട്രീയ എതിരാളികള്‍ വി ടി ബല്‍റാമിനെ സാധാരണ ഓണ്‍ലൈനില്‍ വിളിക്കുന്നത് ബാലരാമന്‍, തൃത്താലയിലെ പ്രധാനമന്ത്രി എന്നൊക്കെയാണ്. ന്നിങ്ങനെ സമീപകാലത്ത് ഒരു പ്രത്യേക സാഹചര്യത്തില്‍ ഉദയം ചെയ്ത വിശേഷണങ്ങള്‍ സൈബര്‍ സംഘാക്കളും ആവര്‍ത്തിക്കുന്നതില്‍ അത്ഭുതം തോന്നുന്നില്ല.

പിണറായി മോദിക്കും മേലെയോ
നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രി ആണെന്നും അതിനാല്‍ വിമര്‍ശനാതീതനാണെന്നുമാണ് സൈബര്‍ സംഘികളുടെ മനോഭാവം. ഏതാണ്ട് അതേ പോലെ തന്നെയാണ് പിണറായി വിജയനെ വിമര്‍ശിക്കരുത് എന്ന ഓണ്‍ലൈന്‍ സഖാക്കളുടെ ഭാവവും എന്ന് വി ടി ബല്‍റാം പരോക്ഷമായി കുറ്റപ്പെടുത്തുന്നു.

അംഗീകരിക്കാന്‍ പറ്റില്ല കേട്ടോ
പഴയകാലത്തെ 'ത്യാഗോജ്ജ്വല' പ്രവര്‍ത്തനങ്ങളുടെ പേരില്‍ സി പി എം നേതാക്കളെ ഇന്ന് ആരും വിമര്‍ശിക്കരുതെന്ന സൈബര്‍ സഖാക്കളുടെ ശാഠ്യം ഒരു ജനാധിപത്യ സമൂഹത്തിന് അംഗീകരിച്ച് രാന്‍ കഴിഞ്ഞുവെന്ന് വരില്ല എന്ന് വിനയപൂര്‍വം ബന്ധപ്പെട്ടവരെ ഓര്‍മ്മപ്പെടുത്തുകയാണ് വി ടി ബല്‍റാം.

സിപിഎം ചെയ്ത കൊലയോ?
ആളെക്കൂട്ടി ആര്‍ത്തലച്ചുകൊണ്ടുള്ള നിങ്ങളുടെ ആസൂത്രിത പൊങ്കാലകള്‍ക്കിടയിലും സഖാവ് സൈതാലിയുടെ ഘാതകര്‍ ആരെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ലെന്നതും ഒരു യാഥാര്‍ത്ഥ്യമായി അവശേഷിക്കുന്നു. സി പി എമ്മിനെതിരെ ഒരു കുത്ത് കൂടി വി ടി ബല്‍റാം തന്റെ പോസ്റ്റില്‍ കുത്തുന്നുണ്ട്.

ലോക്കല്‍ സഖാക്കള്‍ മറുപടി പറയുമോ
ദില്ലിയില്‍ മുപ്പത് വര്‍ഷം മുന്‍പ് നടന്ന സിഖ് കൂട്ടക്കൊലയ്ക്ക് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ മറുപടി പറയണമെന്ന മട്ടില്‍ വികലവാദങ്ങള്‍ ഉയര്‍ത്തിയാല്‍ അതേമട്ടില്‍ സ്റ്റാലിനും മാവോയും പോള്‍പോട്ടും തൊട്ട് ഇപ്പോള്‍ കിം ജോംഗ് ഉന്‍ വരെയുള്ള കമ്യൂണിസ്റ്റുകള്‍ ലോകമെമ്പാടും നടത്തിയ അതിലുമെത്രയോ വലിയ കൂട്ടക്കൊലകള്‍ക്ക് കേരളത്തിലെ ലോക്കല്‍ സഖാക്കള്‍ മറുപടി പറയേണ്ടി വരുമെന്ന് വി ടി ബല്‍റാം ഓര്‍മിപ്പിക്കുന്നു.

പ്രായത്തിനെന്താണ് പ്രശ്‌നം
ഞാന്‍ വിമര്‍ശിച്ച രാഷ്ട്രീയ വ്യക്തിത്ത്വത്തിന്റെ അതായത് പിണറായി വിജയന്റെ പകുതിയോളം പ്രായമേ എനിക്കുള്ളൂ. പ്രായത്തില്‍ താഴെയുള്ളവര്‍ വിമര്‍ശിക്കാറായിട്ടില്ല എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം പാര്‍ട്ടിക്കെതിരായ അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചുതരില്ല എന്ന് തന്നെയല്ലേ? - വി ടി ബല്‍റാമിന് ചോദിക്കാനുളളത് ഇതാണ്.

കോണ്‍ഗ്രസിന് തെറ്റ് പറ്റിയിട്ടുണ്ട്
കോണ്‍ഗ്രസ് ചരിത്രത്തിലിന്നേവരെ തെറ്റ് പറ്റാത്ത പാര്‍ട്ടിയാണെന്ന് ഞാനോ കോണ്‍ഗ്രസിലെ മഹാഭൂരിപക്ഷം പേരോ വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ ഞങ്ങളൊക്കെ ജനിക്കുന്നതിനും മുന്‍പുള്ള അക്രമ സംഭവങ്ങളുടെ പേരില്‍, അത്തരം കാര്യങ്ങളെ പരസ്യമായി ന്യായീകരിക്കാത്തിടത്തോളം കാലം, മറുപടി പറയാന്‍ ഞങ്ങളാര്‍ക്കും ഒരു ബാധ്യതയുമില്ല.

പാര്‍ട്ടി മാപ്പ് പറഞ്ഞിട്ടുണ്ട്
സിഖ് കൂട്ടക്കൊലയുടെ കാര്യത്തില്‍ ക്രമസമാധാനം പാലിക്കാന്‍ കഴിയാത്ത ഭരണകൂടവീഴ്ചയുടെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പരസ്യമായിത്തന്നെ മാപ്പു പറഞ്ഞിട്ടുണ്ട് എന്നാണ് വി ടി ബല്‍റാം പറയുന്നത്. മാപ്പ് പറഞ്ഞാല്‍ തീരുമോ കാര്യങ്ങള്‍ എന്നത് വേറൊരു ചോദ്യമായി നിലനില്‍ക്കുന്നുണ്ട്.

രാജീവ് ഗാന്ധി പറഞ്ഞത് പൊളിറ്റിക്കലി കറക്ട് അല്ല
മാതാവ് ദാരുണമായി കൊല്ലപെട്ട വേദനയിലാണെങ്കിലും 'When a bigt ree falls, the earth shakes' എന്ന് രാജീവ് ഗാന്ധി പറഞ്ഞത് പൊളിറ്റിക്കലി കറക്റ്റ് അല്ല എന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. എന്നാല്‍ അതിനെ ന്യായീകരിക്കാന്‍ വി ടി ബല്‍റാം ഒരു ശ്രമം നടത്തുന്നുണ്ട്.

അങ്ങനെ പറയല്ലേ സഖാക്കളേ
രാജീവ് ഗാന്ധിയുടെ വാക്കുകളെ 'വന്‍മരങ്ങള്‍ വീഴുമ്പോള്‍ അടിയിലുള്ള ചെറുസസ്യങ്ങള്‍ ചതഞ്ഞരയുന്നത് സ്വാഭാവികമാണ്' എന്നൊക്കെ കയ്യില്‍ നിന്ന് ഓരോരോ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തി ചിലര്‍ തര്‍ജ്ജമ ചെയ്യുന്നത് അത്ര നിഷ്‌ക്കളങ്കമായിട്ടല്ല എന്ന് പറയാതിരിക്കാനും വയ്യ. - വി ടി ബല്‍റാമിന്റെ ന്യായവാദം ഇങ്ങനെയാണ്.

അതിന് പകരം ഇത് മതിയോ
രാഷ്ട്രീയ അക്രമങ്ങളുടെ കാര്യം ആരെങ്കിലും ചൂണ്ടിക്കാട്ടുമ്പോള്‍ അവരുടെ വായടപ്പിക്കാന്‍ വേണ്ടി ഞങ്ങളൊക്കെ പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് നടന്ന സിഖ് കൂട്ടക്കൊലയോ തൊണ്ണൂറുകളിലോ മറ്റോ നടന്ന ഏതെങ്കിലും അക്രമങ്ങളുമോ അല്ല ഇവിടെ പകരമായി ഓഡിറ്റ് ചെയ്യപ്പെടേണ്ടത് എന്ന മിനിമം യുക്തിയെങ്കിലും കേരളീയ സമൂഹം പ്രതീക്ഷിക്കുന്നുണ്ട്.

പരിമിതികളുണ്ട് പക്ഷേ
ഒരു സംഘടനയുടെ പരിമിതികള്‍ക്കകത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരു രാഷ്ട്രീയ പ്രവര്‍ത്തകനേയും പോലെ പുറത്തുള്ളവര്‍ ആവശ്യപ്പെടുന്ന എല്ലാക്കാര്യങ്ങളിലും തുറന്ന അഭിപ്രായം പറയാന്‍ ആര്‍ക്കും കഴിയില്ലെങ്കിലും തെറ്റാണെന്ന് തോന്നുന്നതിനെ പരസ്യമായി ന്യായീകരിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കാറുണ്ട് എന്നും ബല്‍റാം പറയുന്നു.

മുന്‍കൂര്‍ സമര്‍പ്പണം
ഈ പോസ്റ്റിന്റെ പേരില്‍ വരാനിരിക്കുന്ന പുതിയ തെറികളും ബന്ധപ്പെട്ടവര്‍ക്ക് മുന്‍കൂറായി സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞാണ് വി ടി ബല്‍റാം ഈ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും രണ്ടായിരത്തില്‍ താഴെ ലൈക്കുകളേ പോസ്റ്റിന് കിട്ടിയിട്ടുള്ളൂ.

തോമസ് ഐസക്കിനോട്
ഇതോടൊപ്പമുള്ള നാല്‍പ്പതിലേറെ സ്‌ക്രീന്‍ ഷോട്ടുകളും ഫോട്ടോ കമന്റുകളും ആദരണീയനായ ഡോ. തോമസ് ഐസക്കിന് സമര്‍പ്പിക്കുന്നു. അക്രമരാഷ്ട്രീയവുമായി ബന്ധപ്പെട്ട് മുന്‍ സി പി എം പാര്‍ട്ടി സെക്രട്ടറിയും ഇ.പി. ജയരാജനേപ്പോലുള്ളവരുടെ ഭാഷയില്‍ ഇടതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ശ്രീ. പിണറായി വിജയനെ വിമര്‍ശിച്ച് ഞാനിട്ട പോസ്റ്റിനോട് അനുബന്ധിച്ച് എന്റെ വാളിലും ഫേസ്ബുക്കില്‍ പൊതുവെയും വന്നുനിറഞ്ഞ ഭീഷണികളും ഭരണിപ്പാട്ടുമാണിവ.

പാര്‍ട്ടിക്ക് ഒഴിഞ്ഞുമാറാനാകില്ല
ഈ ഭീഷണികള്‍ പലതും പാര്‍ട്ടിയുടേയോ പോഷക സംഘടനകളുടേയോ പേരില്‍ ഉണ്ടാക്കിയ അക്കൗണ്ടുകളില്‍ നിന്ന് തന്നെയാണ്. ഇതിലും മോശപ്പെട്ട ഭാഷയിലുള്ളത് ഇനിയുമൊരുപാടുണ്ട്, വീണ്ടുമാവര്‍ത്തിക്കാന്‍ അറപ്പുതോന്നുന്നതുകൊണ്ട് ഞാനായിട്ട് ഒഴിവാക്കുന്നു.

ഇത് ഒരു പരാതിയല്ല
ഇതിവിടെ ഇടുന്നത് എന്റെ ഭാഗത്തുനിന്നുള്ള ഒരു പരാതി പറച്ചിലിന്റെ രൂപത്തിലല്ല, മറിച്ച് പാര്‍ട്ടിയുടെ പ്ലീനം തീരുമാനം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് സൈബറിടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഇടപെടേണ്ടതെങ്ങനെയാണെന്ന് ഈയിടെ അദ്ദേഹം നല്‍കിയ ഉപദേശങ്ങള്‍ക്ക് സൈബര്‍ സഖാക്കള്‍ എന്തുവില നല്‍കുന്നുവെന്ന് അദ്ദേഹത്തിനൊരു തിരിച്ചറിവ് ഉണ്ടാകുന്നതിന് വേണ്ടി മാത്രമാണ്.

തോമസ് ഐസക്കിനോട് ബഹുമാനമുണ്ട്
അതോടൊപ്പം ഞാനടക്കം എതിര്‍പക്ഷത്തുള്ളവര്‍പോലും ബഹുമാനിക്കുന്ന തരത്തില്‍ ജൈവകൃഷിയിലൂടെയും മാലിന്യ നിര്‍മ്മാര്‍ജ്ജന ഇടപെടലുകളിലൂടെയും ഏറ്റവുമൊടുവില്‍ സീമാസിലെ സമര സഹായത്തിലൂടെയുമൊക്കെ പാര്‍ട്ടിക്ക് അദ്ദേഹമുണ്ടാക്കിക്കൊടുത്തുകൊണ്ടിരിക്കുന്ന മനുഷ്യമുഖത്തിനപ്പുറം എത്രത്തോളം മനസ്സുകൊണ്ട് അക്രമോത്സുകരും അസഹിഷ്ണുക്കളുമായ ഒരാള്‍ക്കൂട്ടത്തെയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി പേറുന്നതെന്നുകൂടി ജനാധിപത്യ കേരളം മനസ്സിലാക്കേണ്ടതുണ്ട്.

സിപിഎമ്മിലെ രാഷ്ട്രീയ അന്ധവിശ്വാസികള്‍
തങ്ങളുടെ മതം മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്ന മത വര്‍ഗീയവാദിയും തങ്ങളുടെ പാര്‍ട്ടിക്കും നേതാക്കന്മാര്‍ക്കും ഒരിക്കലും തെറ്റുപറ്റില്ല എന്ന് കണ്ണടച്ച് വിശ്വസിക്കുന്ന രാഷ്ട്രീയ അന്ധവിശ്വാസിയും തമ്മില്‍ അടിസ്ഥാനപരമായി കാര്യമായ വ്യത്യാസമൊന്നുമില്ല. ഏതായാലും സി പി എം അണികള്‍ക്ക് ചേര്‍ന്ന നേതാവ് ആരാണെന്ന് വീണ്ടും വീണ്ടും വ്യക്തമാവുകയാണ്.












Click it and Unblock the Notifications