ആ തീരുമാനം കെകെ ശൈലജ അറിഞ്ഞത് അപ്പോള്‍ മാത്രം; എതിര്‍ത്തത് 4 നേതാക്കള്‍ മാത്രം
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ പോവുമ്പോള്‍ കെകെ ശൈലജയെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയതില്‍ വലിയ വിമര്‍ശനമാണ് ഒരു വിഭാഗം പാര്‍ട്ടി അണികളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉയരുന്നത്.
എല്ലാവരും പതുമുഖങ്ങള്‍ ആയിരിക്കുമെന്ന് പറഞ്ഞപ്പോഴും ആരോഗ്യ മന്ത്രിയായ കെകെ ശൈലജയ്ക്ക് ഇളവ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ശൈലജ ഉള്‍പ്പടെ ആര്‍ക്കും ഇളവ് നല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ല. ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നെങ്കിലും ശൈലജയെ ഒഴിവാക്കിയ തീരുമാനം ഏകകണ്ഠമായിരുന്നു.

രണ്ടാം പിണറായി സര്‍ക്കാറില്‍
രണ്ടാം പിണറായി സര്‍ക്കാറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടേയുള്ള 12 മികച്ച മന്ത്രിമാരെ സിപിഎം അണിനിരത്തിയപ്പോഴും ഏറെ ചര്‍ച്ചയാവുന്നത് ആ പട്ടികയില്‍ നിന്നും പുറത്ത് പോയ കെകെ ശൈലജയെ ചുറ്റിപ്പറ്റിയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ പോലും 4 പേര്‍ ശൈലജയെ മാറ്റി നിര്‍ത്തുന്നതില്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാന സമിതിയിലും
സംസ്ഥാന സമിതിയിലും എതിര്‍പ്പുകള്‍ ഉയര്‍ന്നു. പി ജയരാജന്‍, എംവി ജയരാജന്‍, സതീദേവി തുടങ്ങിയ പത്തില്‍ താഴെയുള്ള സംസ്ഥാന സമിതി അംഗങ്ങളാണ് ഭൂരിപക്ഷ നിലപാടിന് ഭിന്നമായ അഭിപ്രായം പ്രകടിപ്പിച്ചത്. എന്നാല്‍ നേതൃത്വത്തിന്‍റെ നിര്‍ദേശം അംഗീകരിച്ചുകൊണ്ടുള്ള വിയോജിപ്പുകളായതിനാല്‍ ഇതൊന്നും വോട്ടെടുപ്പിലേക്ക് നീങ്ങിയതുമില്ല.

ജനപ്രിയ മന്ത്രി
ഒന്നാം പിണാറി സര്‍ക്കാറിലെ ഏറ്റവും ഉയര്‍ന്ന ജനകീയതയുള്ള മന്ത്രിയായിരുന്ന കെകെ ശൈലജ. നിപ-കോവിഡ‍് പ്രതിരോധത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ കെകെ ശൈലജ മട്ടന്നൂരില്‍ നിന്നും 60000 കടന്നുള്ള റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് വീണ്ടും നിയമസഭയിലേക്ക് എത്തിയത്.

പ്രതീക്ഷകള്‍
ജയിച്ചു വന്ന 3 കേന്ദ്രകമ്മിറ്റികളില്‍ ഒരാളായ കെകെ ശൈലജ എന്ത് തന്നെയായാലും മന്ത്രിസഭയില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചവര്‍ ഏറെയായിരുന്നു. എന്നാല്‍ സെക്രട്ടറിയേറ്റിന് മുന്നോടിയായി രാവിലെ കേരളത്തില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ യോഗം ചേര്‍ന്നപ്പോഴാണ് നിര്‍ണ്ണായകമായ തീരുമാനത്തിന്‍റെ ആദ്യ സൂചനകള്‍ ഉണ്ടാവുന്നത്.

ടേം വ്യവസ്ഥ
ജയിച്ചു വന്ന മന്ത്രിമാരില്‍ ഒരാള്‍ക്ക് മാത്രം തുടരാന്‍ അവസരം ഒരുക്കിയാല്‍ അത് മറ്റുള്ളവരോടുള്ള അനീതിയാണെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. തോമസ് ഐസക്, ജി സുധാകരന്‍ തുടങ്ങിയ പ്രമുഖര ടേം വ്യവസ്ഥ അനുസരിച്ച് നേരത്തെ മാറ്റിയിരുന്നു. ഈ സാഹചര്യത്തില്‍ ഒരാള്‍ക്ക് മാത്രമായി തുടര്‍ച്ച നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നിന്നു.

പിബി അംഗങ്ങള്‍
മന്ത്രിസഭയില്‍ എല്ലാവരും പുതുമുഖങ്ങള്‍ എന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റ് പിബി അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എസ് രാമചന്ദ്രന്‍പിള്ള, എംഎ ബേബി തുടങ്ങിയവര്‍ ചേര്‍ന്ന് അംഗീകരിച്ചു. കോടിയേരി ബാലകൃഷ്ണനാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഈ തീരുമാനം അംഗീകരിച്ചത്.

കെക ശൈലജ അറിയുന്നത്
അപ്പോള്‍ മാത്രമാണ് പുതിയ ടീമില്‍ താനില്ലെന്ന കാര്യം കെക ശൈലജ അറിയുന്നത്. ഭരണത്തുടര്‍ച്ചയുണ്ടാകുമ്പോള്‍ മന്ത്രിയെന്ന നിലയിൽ ശൈലജയുടെ സംഭാവന കൂടി പരിഗണിച്ചുള്ള തീരുമാനമാകും ഉചിതമെന്ന അഭിപ്രായം ചിലര്‍ മുന്നോട്ട് വെച്ചു. എന്നാല്‍ പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന നിലപാടാണ് അപ്പോഴും അവര്‍ സ്വീകരിച്ചത്.

വിലയിരുത്തും
അതേസമയം കെകെ ശൈലജയെ ഒഴിവാക്കിയത് അടുത്ത സിപിഎം കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തും. യോഗത്തില്‍ വിഷയം ഉന്നയിക്കാന്‍ ചില കേന്ദ്ര നേതാക്കള്‍ തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോ യോഗവും അടുത്ത മാസം ചേരാനാണ് സാധ്യത അപ്പോൾ ഈ വിഷയം ചർച്ച ചെയ്യും...
Recommended Video

സീതാറാം യെച്ചൂരി
കെകെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശമായിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ട് വെച്ചതെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങള്‍ ജനറല്‍ സെക്രട്ടറിയുടെ തീരുമാനം പൊതുമാനദണ്ഡം എന്നത് ഉയര്‍ത്തി നിരസിക്കുകയായിരുന്നു.












Click it and Unblock the Notifications