'സ്വന്തം ജന്മത്തെ ശപിക്കുന്ന കർണൻമാര്‍ ഇനി വേണ്ട'; രേഖകളില്‍ അമ്മയുടെ പേര് മാത്രം മതിയെന്ന് ഹൈക്കോടതി
എറണാകുളം: ജനന സർട്ടിഫിക്കറ്റിലും തിരിച്ചറിയൽ രേഖകളിലും അമ്മയുടെ പേരു മാത്രം ഉൾപ്പെടുത്താൻ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി. പ്രായപൂർത്തിയാകുന്നതിനു മുൻപേ അമ്മയായ ഒരു സ്ത്രീയുടെ മകൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ സുപ്രധാന ഉത്തരവ്. പാസ്പോർട്ടിലുമുള്ള പിതാവിന്റെ പേരു നീക്കം ചെയ്ത് അമ്മയുടെ പേര് മാത്രം ചേർത്തു നൽകണമെന്ന ആവശ്യവുമായാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.
ഹര്‍ജിക്കാരന്‍റെ തിരിച്ചറിയല്‍ രേഖകളില്‍ എല്ലാം പിതാവിന്റെ പേര് വ്യത്യസ്തമായാണു രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. ദുരൂഹ സാഹചര്യത്തിൽ, അജ്ഞാതനായ വ്യക്തി പീഡിപ്പിച്ചതിനെ തുടർന്നാണ് ജന്മം നൽകിയ മാതാവ് ഗർഭിണിയാതെന്നു ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ആർക്കും ഭരണഘടന ഉറപ്പു നൽകുന്ന അവകാശം ഹനിക്കാൻ അവകാശമില്ലന്ന് ചൂണ്ടിക്കാട്ടിയ കോടതി അവിവാഹിതയായ അമ്മയുടെ കുട്ടി രാജ്യത്തിന്റെ പൗരനാണെന്നും വ്യക്തമാക്കി. അതിജീവിതകളുടെയും അവിവാഹിതകളുടെയും മക്കളുടെ സ്വകാര്യത, അന്തസ്സ്, സ്വാതന്ത്ര്യം എന്നീ അവകാശങ്ങൾ നിഷേധിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ലന്നും കോടതി ചൂണ്ടിക്കാട്ടി.

സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറുമ്പോൾ അവർ അനുഭവിക്കുന്ന മാനസിക വിഷമത്തെ പറ്റി നിങ്ങള്‍ ചിന്തിക്കണമെന്നും കോടതി പറഞ്ഞു. മാതാപിതാക്കൾ ആരെന്നറിയാതെ അപമാനിതനായതിന്റെ പേരിൽ സ്വന്തം ജന്മത്തെ ശപിക്കുന്ന കർണന്മാരില്ലാത്ത സമൂഹമാണ് നമുക്കു വേണ്ടത്. ഭരണഘടനയും കോടതികളും സംരക്ഷിക്കുമെന്നതിനാൽ പുതിയ കാലത്തെ കർണന്മാർക്ക് മറ്റുള്ളവരെപ്പോലെ അന്തസോടെ ജീവിക്കാനാവുമെന്നും കോടതി പറഞ്ഞു.
കുന്തി വെളിപ്പെടുത്തുന്നതുവരെ മാതാപിതാക്കളാരെന്നറിയാത്ത കർണൻ അനുഭവിക്കുന്ന മനോവിഷമം വേദവ്യാസൻ മഹാഭാരതത്തിൽ വിവരിക്കുന്നുണ്ട്. ഈ കഥയെ ആസ്പദമാക്കി മാലി മാധവൻ നായർ രചിച്ച 'കർണശപഥം' ആട്ടക്കഥയിലെ ''എന്തിഹ മൻമാനസേ '' എന്നു തുടങ്ങുന്ന പദം കലാമണ്ഡലം ഹൈദരാലി പാടി കലാമണ്ഡലം ഗോപി അവതരിപ്പിക്കുമ്പോൾ കഥകളി പ്രേമികളല്ലാത്തവർപ്പോലും കണ്ണീരുവരുമെന്നും കോടതി വിധി പ്രസ്താവത്തിനിടെ പറഞ്ഞു
അനുപമ... ഇറ്റ്‌സ് യൂ... ക്യൂട്ട് ഒപ്പം ഹോട്ടും; അടിപൊളിയെന്ന് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications