Get Updates
Get notified of breaking news, exclusive insights, and must-see stories!

‘77ലെ ആർഎസ്എസ് ബന്ധം’എന്ന് പറയുന്നത് ചരിത്ര ബോധമില്ലാത്തവർ;കോൺഗ്രസിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം; ആർഎസ്എസ് വോട്ട്‌ വാങ്ങിയത് ആരാണെന്ന് പ്രതിപക്ഷ നേതാവ് സ്വന്തം മനസ്സാക്ഷിയോട് ചോദിക്കുന്നത് നന്നാകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുൻപിൽ താണുവണങ്ങിയതിന്റെ കഥയൊന്നും പറയുന്നില്ല.ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും കോൺഗ്രസ്സ് ചവിട്ടി മെതിച്ചപ്പോൾ അതിനെതിരെ രാജ്യത്താകെ ഉയർന്ന വികാരം പങ്കിട്ടു എന്നത് വോട്ടു കൈമാറ്റമായി നിങ്ങൾക്ക് തോന്നുമെന്നും പിണറായി പറഞ്ഞു. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്‌ക്ക്‌ മറുപടി പറയുകയായിരുന്നു പിണറായി. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണരൂപം

ഇന്നലെ സഭയിൽ '77ലെ ആർഎസ്എസ് ബന്ധം' എന്നൊക്കെ ചിലർ പറഞ്ഞത് കേട്ടു. ചരിത്രബോധമില്ലാത്തവർക്കാണ് ഇങ്ങനെയൊക്കെ പറയാൻ തോന്നുക. അങ്ങനെ വരുമ്പോൾ അൽപ്പം ചരിത്രം പറഞ്ഞുപോകേണ്ടതുണ്ട്. ആർഎസ്എസ് ബാന്ധവത്തെക്കുറിച്ചാണല്ലോ പറയുന്നത്.

Pinarayi Vijyan

ആരാണ് കേരള രാഷ്ട്രീയത്തിൽ ആർഎസ്എസ്സിനെ ഒട്ടി നിന്നത് ? 1960 ലെ തെരഞ്ഞെടുപ്പിന്റെ കാര്യമെടുക്കാം. നെഹ്റു മന്ത്രിസഭ ഇഎംഎസ് സർക്കാരിനെ പിരിച്ചുവിട്ടശേഷം നടക്കുന്ന തെരഞ്ഞെടുപ്പായിരുന്നു അത്. അന്ന് ജനസംഘം വലിയ തോതിൽ വർഗ്ഗീയ പ്രചരണങ്ങൾക്ക് കോപ്പുകൂട്ടുന്ന കാലമായിരുന്നു. കൂടുതൽ സാധ്യതയുള്ള നാല് അസംബ്ലി സീറ്റുകളിൽ മത്സരിക്കാനാണ് ജനസംഘം ആദ്യം തീരുമാനിച്ചത്. ആദ്യത്തെ മണ്ഡലം കോഴിക്കോട്, (പിന്നീട് ചുരുങ്ങിയ വർഷങ്ങൾക്ക് ശേഷം ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തിനു വേദിയായി മാറിയ കോഴിക്കോട്) രണ്ടാമത്തേത് തൃശൂർ ജില്ലയിലെ അണ്ടത്തോട്, മൂന്നാമത്തേത് ഗുരുവായൂർ. നാലാമത്തെ മണ്ഡലം ഇഎംഎസ് മത്സരിക്കുന്ന പട്ടാമ്പി.

പട്ടാമ്പിയിൽ പി മാധവമേനോനെ മത്സരിപ്പിക്കാനാണ് ജനസംഘം തീരുമാനിച്ചത്. പത്രികാ സമർപ്പണം ഒക്കെ കഴിഞ്ഞു. സജീവമായ പ്രചരണവും തുടങ്ങി. എന്നാൽ ഒരു സുപ്രഭാതത്തിൽ സ്ഥാനാർഥിയെ പിൻവലിച്ച് ജനസംഘം മത്സര രംഗത്തു നിന്ന് പിന്മാറി. ഇ എം എസിനെ തോൽപ്പിക്കാൻ കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഹകരണം. ജനസംഘം മത്സര രംഗത്തുണ്ടായാൽ കമ്മ്യുണിസ്റ്റ് വിരുദ്ധ വോട്ടുകൾ ഭിന്നിക്കും എന്ന പേടിയായിരുന്നു അന്ന് കോൺഗ്രസ്സിന് ? അന്ന് ജനസംഘം പരസ്യമായാണ് കോൺഗ്രസ്സ് സ്ഥാനാർഥിക്ക് പിന്തുണ നൽകിയത് ? ഇഎംഎസ്സിനെ തോൽപിക്കാൻ കോൺഗ്രസ്സുമായി സഹകരിക്കുമെന്നാണ് ജനസംഘം തുറന്നുതന്നെ പറഞ്ഞത് ?

കോൺഗ്രസ്സ് നേതാവ് എ രാഘവൻ നായരായിരുന്നു അന്ന് കോൺഗ്രസ്സ് - ലീഗ് - പിഎസ്പി സഖ്യത്തിന്റെ സ്ഥാനാർത്ഥി. ദേശീയ നേതാക്കൾ ഉൾപ്പെടെ എത്തി അന്ന് കോൺഗ്രസ്സ് പാർടിക്ക് വേണ്ടി പട്ടാമ്പിയിൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അന്ന് പട്ടാമ്പിയിൽ തെരഞ്ഞെടുപ്പ് ജനസംഘം നേതാവ് ദീനദയാൽ ഉപാദ്ധ്യായ വന്ന് കോൺഗ്രസ്സ് സ്ഥാനാർഥിക്ക് വേണ്ടി വോട്ട് തേടി. പക്ഷെ പരസ്യമായ ജനസംഘം ബന്ധം കൊണ്ടും അന്ന് കോൺഗ്രസ്സ് രക്ഷപ്പെട്ടില്ല. 7322 വോട്ടുകൾക്കാണ് സഖാവ് ഇഎംഎസ് വിജയിച്ചത്. 1977 ലെ തെരഞ്ഞെടുപ്പിൽ ആർ എസ് എസ്സിന്റെ വോട്ട് വാങ്ങിയാണ് ഞാൻ നിയമസഭയിൽ എത്തിയതെന്ന് പ്രതിപക്ഷ നേതാവ് ഇവിടെ പറയുന്നതു കേട്ടു. ഞാൻ നിയമസഭയിൽ എത്തിയത് 77 ൽ അല്ല. അതിനും 7 വർഷം മുമ്പാണ്. അന്ന് കോൺഗ്രസിനെയും ജനസംഘത്തെയും എല്ലാം പരാജയപ്പെടുത്തിയാണ് കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

77 ലും ഞാൻ മത്സരിച്ചത് കൂത്തുപറമ്പിലാണ്. തലശ്ശേരി കലാപത്തിലെ ഏക രക്തസാക്ഷി യു കെ കുഞ്ഞിരാമന്റെ നാടാണ് കൂത്തുപറമ്പ്. യു കെ യെ കൊന്നത് 1972 ജനുവരിയിലാണ്. ആർ എസ് എസ് ഏറ്റവും കടുത്ത ശത്രുവായി സിപിഎെഎമ്മിനെ അന്നും ഇന്നും കാണുന്ന നാടാണത് എന്നത് ഒരറിവിനു വേണ്ടി ആദ്യം പറഞ്ഞു വെക്കാം. 1977 ൽ എന്തായിരുന്നു അവസ്ഥ? ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ എന്ന് നിങ്ങൾ പറഞ്ഞുനടന്ന അവസ്ഥ. ഭരണഘടനയെ അട്ടിമറിച്ച് (കഴിഞ്ഞ ദിവസം ഇവിടെ വലിയ സ്നേഹവും ബഹുമാനവും കാണിച്ച അതെ ഭരണഘടനാ ജനാധിപത്യ സംവിധാനങ്ങളെയാകെ വന്ധ്യംകരിച്ചാണ് നിങ്ങൾ അടിയന്തരാവസ്ഥ വാഴ്ച നടത്തിയത്. അർദ്ധ ഫാസിസത്തിന്റെ വക്താക്കളായിരുന്നു അന്ന് നിങ്ങൾ. ഈ അടിയന്തിരാവസ്ഥയ്ക്കെതിരെ രാജ്യത്താകെ ചലനങ്ങളുണ്ടായി.

ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ രൂപപ്പെട്ട വിശാല മുന്നണി 1977ൽ ജനതാ പാർട്ടിയായി രൂപപ്പെട്ടത്. ഭാരതീയ ലോക്ദൾ, സംഘടനാ കോൺഗ്രസ്സ്, സ്വതന്ത്ര പാർട്ടി, സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ തുടങ്ങിയ പാർടികൾ ലയിച്ചാണ് 1977 ജനുവരി 23 ന് ജനതാ പാർട്ടി രൂപീകരിച്ചത്. എല്ലാ പാർടികളും അവരുടെ കമ്മറ്റികൾ പിരിച്ചുവിട്ടും സംഘടനാ സംവിധാനങ്ങൾ താഴെ തലം മുതൽ ഇല്ലാതാക്കിയുമാണ് ലയനം നടത്തിയത്. ജനതാ പാർടിയിൽ പിന്നീട് ജനസംഘവും ലയിക്കുന്ന നില വന്നു. ജനസംഘം പിരിച്ചുവിട്ടാണ് ലയനം നടന്നത്. ചന്ദ്രശേഖർ ആയിരുന്നു ജനതാ പാർടി പ്രസിഡന്റ്. രാമകൃഷ്ണ ഹെഗ്ഡേ ജനറൽ സെക്രട്ടറി. കലപ്പ ഏന്തിയ കർഷകനായിരുന്നു തെരഞ്ഞെടുപ്പ് ചിഹ്നം.

അടിയന്തിരാവസ്ഥയിലെ കോൺഗ്രസ്സ് ഏകാധിപത്യ ഭരണത്തിനെ തിരെ ഉയർന്നുവന്ന വിശാല ഐക്യത്തിൽ അന്ന് ജനാധിപത്യ വിശ്വാസികൾ എല്ലാവരും സഹകരിക്കുകയായിരുന്നില്ലേ? ആ നിലയ്ക്ക് അടിയന്തിരാവസ്ഥാ വിരുദ്ധ പോരാട്ടത്തിന്റെ മുന്നിൽതന്നെ ഉണ്ടായിരുന്ന സിപിഐഎം അന്ന് മുഖ്യ പ്രതിപക്ഷമായ ജനതാ പാർടിയുമായി ദേശീയ തലത്തിൽ സഹകരിച്ചിട്ടുണ്ട്. ആ സഹകരണം ജനസംഘവുമായി ആയിരുന്നില്ല .കേരളത്തിൽ സംഘപരിവാറിന്റെ കണ്ണിലെ കരടായിരുന്നു അന്ന് സിപിഐഎം. ആർഎസ്എസ് അക്രമങ്ങൾക്കെതിരെ സിപിഐഎം ചെറുത്തുനിൽപ്പ് നടത്തുന്ന സമയവുമായിരുന്നു അത്. നിരവധി സിപിഐഎം പ്രവർത്തകരാണ് അന്ന് സംഘപരിവാർ കൊലക്കത്തിക്കിരയായത്. 1977-79 കാലത്ത് കണ്ണൂർ ജില്ലയിൽ മാത്രം അനവധി രക്തസാക്ഷികളാണ് സിപിഐഎമ്മിനുണ്ടായത്.

ആ ഘട്ടത്തിൽ സിപിഐഎം സഹകരിച്ചത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള ജനതാ പാർടിയുമായാണ്. ആർഎസ്എസിനെ എല്ലാ കാലത്തും തുറന്നെതിർക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.മറ്റൊരു കാര്യം കൂടി ഓർമ്മിപ്പിക്കട്ടെ. ഇന്നത്തെ കെപിസിസി പ്രസിഡന്റ് അന്ന് സംഘടനാ കോൺഗ്രസ്സിൽ ആയിരുന്നു. തന്റെ പാർടി ജനതാ പാർട്ടിയിൽ ലയിച്ചപ്പോൾ സുധാകരനും ജനതാ പാർട്ടിയുടെ ഭാഗമായി. അടിയന്തിരാവസ്ഥക്കാലത്ത് സുധാകരൻ ജനതാ പാർട്ടിയുടെ യുവജന വിഭാഗം സംസ്ഥാന ഭാരവാഹി വരെ ആയില്ലേ? അല്ലെങ്കിൽ സുധാകരൻ നിഷേധിക്കട്ടെ. ഒരു പാർട്ടിയിൽ ഒന്നിച്ചു പ്രവർത്തച്ചവർക്ക് പിന്നെയും ഒന്നിക്കാൻ മടിയില്ല എന്നല്ലേ ഇപ്പോഴും തെളിയിക്കുന്നത് ? 1977 ൽ കെജി മാരാർ ഉദുമയിൽ മത്സരിച്ചപ്പോൾ കെ സുധാകരൻ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയായിരുന്നു. അതായത് എൽ.കെ അദ്വാനിയും വാജ്പേയും കെ സുധാകരനും ഒക്കെ അന്ന് ഒരേ പാർടിയിൽ ആയിരുന്നു. പ്രതിപക്ഷ നേതാവിന്റെ തിയറി പ്രകാരം ജനതാ പാർടി നേതാവായ സുധാകരനല്ലേ ആർഎസ്എസ് വിശേഷണം ചേരുക ?

ആർ എസ് എസും സുധാകരനും ഒരു പാർട്ടിയായിരുന്നു. ഞങ്ങൾക്കല്ല ആർ എസ് എസ് ബന്ധം. നിങ്ങളെ നയിക്കുന്നവർക്കാണ്. അതുകൊണ്ട് ആർ എസ് എസ്സിനെ ഞാനുമായി കൂട്ടിക്കെട്ടണ്ട. കെട്ടേണ്ടവരും കെട്ടിപ്പിടിച്ചു നിൽക്കുന്നവരും അവിടെത്തന്നെയാണുള്ളത്. ജനതാ പാർട്ടിയിലും ആർ എസ് എസിലും ഒരേ സമയം അംഗത്വമാകാമോ എന്ന പ്രശ്നം ഉയർന്നപ്പോൾ ആ പാർട്ടിയിൽ അത് അനുവദിക്കാനാവില്ല എന്ന നിലപാടെടുത്തവരോടാണ് സി പി ഐ എം ഐക്യപ്പെട്ടത്. ഞാൻ അന്ന് കെജി മാരാരുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയായിരുന്നു എന്ന് ആരോപണം ഉന്നയിച്ചത് വേറൊരു പണ്ഡിതനാണ്. കൂത്തുപറമ്പിൽ മത്സരിക്കുന്ന ഞാൻ എങ്ങനെയാണ് ഉദുമയിൽ പോയി തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയാകുക? പറയുമ്പോൾ കോമൺസെൻസിന് നിരക്കുന്ന വർത്തമാനം പറയണ്ടേ. കെ സുധാകാരനല്ലേ അന്നത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹി. ജനതാ സർക്കാർ രൂപീകരണശേഷം ഇരട്ട അംഗത്വ പ്രശ്നം വന്നപ്പോൾ ജനസംഘം പ്രവർത്തകർ ജനതാ പാർടി വീട്ടിറങ്ങിയ സാഹചര്യം കൂടി ഉണ്ടായി. ജനസംഘം നേതാക്കൾ ആർഎസ്എസ് ബന്ധം തുടർന്നപ്പോഴല്ലേ 1980ൽ ജനതാ പാർടി പിളർന്നത്. ദ്വയാംഗത്വ പ്രശ്നത്തിന്റെ പേരിൽ മൊറാർജി രാജി വെച്ചു. ചരൺസിങ് സർക്കാർ അധികാരത്തിൽ വന്നു. അതും കഴിഞ്ഞാണു ബിജെപി രൂപീകരിക്കപ്പെട്ടത്. ഇതൊക്കെ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് മറക്കാൻ കഴിയുന്ന കാര്യങ്ങളല്ല. കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രം 1977 ൽ തീരുന്നതുമല്ലല്ലോ.

1979 ൽ നാല് നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ നടന്നിരുന്നു. കാസർഗോഡ്, തലശ്ശേരി, തിരുവല്ല, പാറശ്ശാല എന്നീ മണ്ഡലങ്ങളിൽ. ഒരു ആർഎസ്എസ്സുകാരന്റെയും വോട്ട് ഇടതുപക്ഷത്തിനു വേണ്ടെന്ന് ഇഎംഎസ് പ്രഖ്യാപനം നടത്തുന്നത് ആ ഉപതെരഞ്ഞെടുപ്പ് വേളയിലാണ്. നാല് മണ്ഡലങ്ങളിലും ഇടതുപക്ഷം ജയിക്കുകയാണുണ്ടായത്. തൊട്ടടുത്ത വർഷം 1980 ൽ ലോകസഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു വന്നു. 1980 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിൽ കോൺഗ്രസ് മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചത് ആർഎസ്എസുകാരനായ ഒ. രാജഗോപാലായിരുന്നു. അന്ന് കോൺഗ്രസ്സ് ഐക്കാർ ആർഎസ്എസ്സുകാരന് വേണ്ടി വോട്ട് തേടിയത് മറന്നുപോയോ?

എതിർ സ്ഥാനാർത്ഥിയായി രംഗത്തുണ്ടായിരുന്നത് സിപിഐ എമ്മിലെ രാമണ്ണറേയായിരുന്നു. 73,587 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് രാമണ്ണറേ വിജയിച്ചത്. 1980ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിങ്ങളം മണ്ഡലത്തിലും ഇതേ പോലെ സംഭവമുണ്ടായി. കോൺഗ്രസ് മുന്നണിയുടെ അന്നത്തെ സ്ഥാനാർത്ഥി സാക്ഷാൽ കെ ജി മാരാർ ആയിരുന്നു. അന്ന് കോൺഗ്രസ്സ് പിന്തുണച്ച കെജി മാരാരെ തോൽപ്പിച്ച ഇടതുമുന്നണി സ്ഥാനാർത്ഥി ഇന്ന് ഈ സഭയിൽ മന്ത്രിയാണ്. ശ്രീ. എ കെ ശശീന്ദ്രൻ. അതേ വർഷം എടക്കാട് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് മുന്നണിയുടെ സ്ഥാനാർത്ഥി ആരായിരുന്നുവെന്ന് ബഹുമാന്യനായ പ്രതിപക്ഷ നേതാവിന് അറിയാമോ? മാറ്റാരുമല്ല, നിങ്ങളുടെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സുധാകരൻ അന്നും ജനതാ പാർടി തന്നെ ആയിരുന്നു. ബി ജെ പി രൂപീകരിക്കപ്പെട്ടിട്ടില്ല. കോൺഗ്രസ്സ് അദ്ദേഹത്തിനുവേണ്ടി വോട്ടു തേടി. ഇടതുപക്ഷ സ്ഥാനാർഥിയായ അഖിലേന്ത്യാ ലീഗിലെ പി.പി.വി മൂസയാണ് അന്ന് കെ സുധാകരനെ പരാജയപ്പെടുത്തിയത്. ഒറ്റപ്പാലം മണ്ഡലത്തിൽ ജനതാ പാർട്ടിയിലെ പി.ആർ നമ്പ്യാർക്കു വേണ്ടിയാണ് കോൺഗ്രസുകാർ പ്രവർത്തിച്ചത്. ഇടതുപക്ഷത്തെ വി സി കബീർ ആണ് അന്ന് വിജയിച്ചത്. ചവറയിൽ ബേബി ജോണിനെതിരെ കോൺഗ്രസ്സ്-ജനതാ പാർടി കൂട്ടുകെട്ടിനായി മത്സരിച്ചു പരാജയപ്പെട്ടത് ജനതാ പാർടിയിലെ സി. രാജേന്ദ്രനായിരുന്നു.

ഇതൊക്കെ പഴയ കാലത്തെ കോൺഗ്രസ്സ് - സംഘപരിവാർ ബന്ധത്തിന്റെ കഥയാണ്. 1991 ലെ ബേപ്പൂർ, വടകര കോലീബി സഖ്യത്തിന്റെ കഥ എല്ലാവർക്കും അറിയുന്നതല്ലേ. അതിനെപ്പറ്റി പലവട്ടം ഈ സഭയിൽ തന്നെ ചർച്ചയായതാണ്. അന്ന് വടകര ലോകസഭ മണ്ഡലത്തിൽ കോലീബി സ്ഥാനാർഥിയായി മത്സരിച്ച അഡ്വ. രത്നസിംഗ് തന്റെ ആത്മകഥയിൽ 91 ലെ കോൺഗ്രസ്സ്-ലീഗ്-ബിജെപി ബാന്ധവത്തെക്കുറിച്ച് തുറന്നു പറയുകയുണ്ടായി. ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ കോലീബി സ്ഥാനാർഥി ഡോ.കെ മാധവൻ കുട്ടി പിന്നീട് വെളിപ്പെടുത്തിയതും നമ്മൾ കേട്ടതാണ്. കോലീബി സഖ്യത്തിന്റെ രൂപവത്ക്കരണത്തിന് മുന്നിൽനിന്നത് ബിജെപിയിലെയും കോൺഗ്രസിലെയും മുസ്ലീം ലീഗിലെയും പ്രമുഖ നേതാക്കൾ തന്നെയായിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

അപ്പോൾ ഇത്രയൊക്കെയാണ് തൽക്കാലം പറയാനുള്ളത്. ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുൻപിൽ താണുവണങ്ങിയതിന്റെ കഥയൊന്നും പറയുന്നില്ല. ആർഎസ്എസ് വോട്ടുവാങ്ങിയത് ആരാണെന്ന് പ്രതിപക്ഷ നേതാവ് സ്വന്തം മനസ്സാക്ഷിയോട് ചോദിച്ചുനോക്കുന്നത് നന്നാവും.
ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും കോൺഗ്രസ്സ് ചവിട്ടി മെതിച്ചപ്പോൾ അതിനെതിരെ രാജ്യത്താകെ ഉയർന്ന വികാരം പങ്കിട്ടു എന്നത് വോട്ടു കൈമാറ്റമായി നിങ്ങൾക്ക് തോന്നും.

ബിരിയാണി വിളമ്പി ഭാവന..കൈയ്യടിച്ച് ഷറഫുദ്ദീൻ..വൈറലായി വിഡിയോയും ചിത്രങ്ങളും

Recommended Video

cmsvideo
    മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+