കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഈ മൂന്ന് നേതാക്കളും ഇല്ല! പട്ടികയിൽ മിടുമിടുക്കരും ചുണക്കുട്ടികളും
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള കോണ്‍ഗ്രസിന്റെ കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായിക്കഴിഞ്ഞു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും മാറി മറിയലുകള്‍ക്കും ശേഷമാണ് സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് നേതൃത്വം തയ്യാറാക്കിയിരിക്കുന്നത്.
ഇടത് മുന്നണി ശക്തരായ സ്ഥാനാര്‍ത്ഥികളെ കളത്തില്‍ ഇറക്കിയതോടെയാണ് കോണ്‍ഗ്രസിനും ഗൗരവമായി ചിന്തിക്കേണ്ടി വന്നത്. മുതിര്‍ന്ന മൂന്ന് നേതാക്കളുടെ പേരില്ലാതെയാണ് തിരഞ്ഞെടുപ്പിലേക്കുളള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക.
ഇവർ മത്സരിക്കില്ല
ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ ഇത്തവണ മത്സരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തിലാണ് പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നതെന്ന് ചെന്നിത്തല ദില്ല്ിയില്‍ പറഞ്ഞു.
ആകാംഷയ്ക്ക് വിരാമം
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് വേണ്ടിയുളള സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിന് ശേഷമാണ് മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുമോ എന്ന ആകാംഷയ്ക്ക് ചെന്നിത്തല വിരാമം ഇട്ടത്. ഉമ്മന്‍ ചാണ്ടി താല്‍പര്യമില്ലായ്മ അറിയിച്ചത് കൊണ്ടാണ് മത്സരിപ്പിക്കാത്തത് എന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.
മിടുക്കരും ചുണക്കുട്ടികളും
അതേസമയം കെസി വേണുഗോപാല്‍ മത്സരിക്കാത്തതിന് കാരണമായി രമേശ് ചെന്നിത്തല പറഞ്ഞത്, അ്‌ദ്ദേഹത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ ഏറെ തിരക്കുകളുണ്ട് എന്നാണ്. കോണ്‍ഗ്രസിന്റെ പട്ടികയില്‍ മിടുക്കരും ചുണക്കുട്ടികളും ഉണ്ടാകുമെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു.
ഉമ്മൻ ചാണ്ടിക്കായി മുറവിളി
സിപിഎം എംഎല്‍എമാരെയും ജില്ലാ സെക്രട്ടറിമാരേയും അടക്കം ഉള്‍പ്പെടുത്തിയാണ് ശക്തമായ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസും മുതിര്‍ന്ന നേതാക്കളെ രംഗത്ത് ഇറക്കണം എന്ന ആവശ്യം പാര്‍ട്ടിക്കുളളില്‍ ശക്തമായി. ഉമ്മന്‍ ചാണ്ടി അടക്കമുളളവര്‍ മത്സരിക്കണമെന്ന് ആവശ്യം ഉയര്‍ന്നു.
മത്സരത്തിന് താൽപര്യമില്ല
എന്നാല്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നാണ് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചത്. ഇടുക്കി, പത്തനംതിട്ട സീറ്റുകളാണ് ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി കണ്ടുവെച്ചിരുന്നത്. ഹൈക്കമാന്‍ഡ് സമ്മര്‍ദം ചെലുത്തിയിട്ടും ഉമ്മന്‍ ചാണ്ടി വഴങ്ങിയില്ല. കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കാണ് ഉമ്മന്‍ചാണ്ടിയുടെ നോട്ടം എന്നാണ് വിലയിരുത്തപ്പെടുന്നത്.
കെസിക്ക് തിരക്ക്
ആലപ്പുഴയിലെ സിറ്റിംഗ് എംപിയായ കെസി വേണുഗോപാലിനെ ഇത്തവണയും മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന് വലിയ ആവശ്യം ഉയര്‍ന്നിരുന്നു. എഎം ആരിഫ് എംഎല്‍എയാണ് ഇവിടെ ഇടത് സ്ഥാനാര്‍ത്ഥി. തനിക്ക് മറ്റ് തിരക്കുകള്‍ ഉണ്ടെന്നും മത്സരിക്കാനില്ലെന്നും വേണുഗോപാലും നേരത്തെ വ്യക്തമാക്കിയിരുന്നു.
പരാജയ ഭീതിയോ
മുല്ലപ്പള്ളി രാമചന്ദ്രനും നേരത്തെ തന്നെ മത്സരിക്കാനുളള താല്‍പര്യം ഇല്ലായ്മ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. മുല്ലപ്പളളിയുടെ മണ്ഡലമായ പത്തനംതിട്ട പിടിക്കാന്‍ ഇത്തവണ പി ജയരാജനെ ആണ് സിപിഎം നിയോഗിച്ചിരിക്കുന്നത്. മണ്ഡലത്തിലെ പരാജയ ഭീതിയാണ് മുല്ലപ്പളളിയുടെ പിന്മാറ്റത്തിന് പിന്നിലെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.