കയ്യേറ്റക്കാര്‍ക്കും അഴിമതിക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും വേണ്ടിയാണ് പിണറായി ഭരണം: ചെന്നിത്തല
കാസര്‍ഗോഡ്: കയ്യേറ്റക്കാര്‍ക്കും,അഴിമതിക്കാര്‍ക്കും,കരിഞ്ചന്തക്കാര്‍ക്കും വേണ്ടിയാണ് പിണറായി സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍ഗോഡ് പ്രസ് ക്ലബ്ബില്‍ നടത്തിയ മീറ്റ് ദി പ്രസ് പരിപാടിയിലാണ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്. മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടുനില്‍ക്കുകയാണെന്നും നെല്‍വയല്‍ സംരക്ഷണ നിയമം ലംഘിച്ച മന്ത്രിയെ സംരക്ഷിക്കുക വഴി പിണറായിയും നിയമലംഘകനായി മാറുകയാണെ്. കയ്യേറ്റപ്രശ്നത്തില്‍ തോമസ് ചാണ്ടിയുടെ കൂട്ടുപ്രതി മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു.
താന്‍ ഒരിഞ്ചുഭൂമി പോലും കയ്യേറിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് സ്ഥലം സന്ദര്‍ശിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടുമെന്നുമാണ് തോമസ് ചാണ്ടി നിയമസഭയില്‍ വെല്ലുവിളിച്ചത്. ഇതേ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച തനിക്ക് കയ്യേറ്റം നടന്നതായി ബോധ്യപ്പെടുകയും ചെയ്ത. സര്‍ക്കാര്‍ ഭൂമി കയ്യേറുകയും വയല്‍ നികത്തുകയും ചെയ്തെന്ന് തെളിഞ്ഞതോടെയാണ് താന്‍ ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. എന്നാല്‍ നിയമോപദേശം തെടുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഇതുവരെ നിയമോപദേശം തേടിയിട്ടില്ലെന്നാണ് മനസിലാകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടപ്പോള്‍ അക്കാര്യത്തില്‍ നിയമോപദേശം തേടുമെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ആര്‍ എസ് എസ് നേതാവിനെതിരെ ഒരു നടപടിയുമുണ്ടായില്ല. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിപ്പോള്‍ ജീര്‍ണതയുടെ പടുകുഴിയിലാണ്. കയ്യേറ്റക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും സ്വര്‍ണക്കടത്തുകാര്‍ക്കും വേണ്ടിയാണ് ഈ ഭരണമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. അഴിമതിക്കെതിരെ സംസാരിച്ചാണ് ഇടതുപക്ഷം അധികാരത്തില്‍ വന്നത്. അഴിമതിക്കാര്‍ക്കും നിയമലംഘകര്‍ക്കും ഒത്താശ നല്‍കാനാണ് സര്‍ക്കാര്‍ തയ്യാറാകുന്നത്. ഗെയില്‍ പാചകവാതക പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനെതിരായ ജനകീയസമരത്തെ തോക്കും ലാത്തിയും ഉപയോഗിച്ച് സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഈ പദ്ധതി കൊണ്ടുവരാന്‍ ശ്രമം നടത്തിയപ്പോള്‍ അതിനെ എതിര്‍ത്തവരാണ് ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ബലപ്രയോഗത്തിലൂടെ ഇപ്പോഴത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഗെയില്‍ പദ്ധതിക്ക് യുഡിഎഫ് എതിരല്ല. എന്നാല്‍ ജനകീയസമരത്തെ നേരിടുന്ന രീതി ശരിയല്ല. ചര്‍ച്ചയിലൂടെയും സമവായത്തിലൂടെയും പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്ന് ചെന്നിത്തല വ്യക്തമാക്കി. പാലോട് രവി, ഹക്കീം കുന്നില്‍, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ തുടങ്ങിയ യുഡിഎഫ് നേതാക്കള്‍ മീറ്റ് ദി പ്രസിൽ പരിപാടിയില്‍ ചെന്നിത്തലയ്‌ക്കൊപ്പം പങ്കെടുത്തു.












Click it and Unblock the Notifications