സിപിഎം മരണത്തിന്റെ വ്യാപാരികള്‍, സമ്മേളനം നിര്‍ത്തിയാല്‍ ആകാശം ഇടിഞ്ഞുവീഴുമോ: വിഡി സതീശന്‍
കൊച്ചി: സര്‍ക്കാരിനെതിരെയും സിപിഎമ്മിനെതിരെയും രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. കോവിഡ് തുടങ്ങിയ കാലത്ത് അതിര്‍ത്തിയില്‍ തമ്പടിച്ച സാധാരണക്കാര്‍ക്ക് കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യാന്‍ പോയ കോണ്‍ഗ്രസ് എം.പിമാരെയും എം.എല്‍.എമാരെയും മരണത്തിന്റെ വ്യാപാരികള്‍ എന്നു വിളിച്ച് ആക്ഷേപിച്ചവര്‍ക്ക് ഇന്ന് എന്താണ് പറയാനുള്ളതെന്ന് വിഡി സതീശന്‍ ചോദിച്ചു. ഇപ്പോള്‍ ആരാണ് കേരളത്തില്‍ മരണത്തിന്റെ വ്യാപാരികളായി നില്‍ക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് യു.ഡി.എഫും കോണ്‍ഗ്രസും നേരത്തെ പ്രഖ്യാപിച്ചിരുന്ന സമരങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ മാറ്റിവച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ വലിയ തോതിലുള്ള കോവിഡ് വ്യാപനം ഉണ്ടാകുമെന്നു ആരോഗ്യമന്ത്രി പറഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാനാണ് യൂണിവേഴ്സിറ്റി സമരം ഉള്‍പ്പെടെ എല്ലാ പരിപാടികളും മാറ്റിയത്.

എന്നാല്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം അവരുടെ പാര്‍ട്ടി സമ്മേളനങ്ങളും തിരുവാതിരക്കളിയുമായി മുന്നോട്ടു പോകുകയാണ്. കോവിഡ് തുടങ്ങിയ കാലത്ത് അതിര്‍ത്തിയില്‍ തമ്പടിച്ച സാധാരണക്കാര്‍ക്ക് കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യാന്‍ പോയ കോണ്‍ഗ്രസ് എം.പിമാരെയും എം.എല്‍.എമാരെയും മരണത്തിന്റെ വ്യാപാരികള്‍ എന്നു വിളിച്ച് ആക്ഷേപിച്ചവര്‍ക്ക് ഇന്ന് എന്താണ് പറയാനുള്ളത്? ഇപ്പോള്‍ ആരാണ് കേരളത്തില്‍ മരണത്തിന്റെ വ്യാപാരികളായി നില്‍ക്കുന്നത്? ഒരു കാലത്തും ഉണ്ടാകാത്ത അത്രയും രൂക്ഷമായാണ് കോവിഡ് വ്യാപിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മിന് കോവിഡ് വ്യാപനത്തേക്കാള്‍ പ്രധാനമാണ് പാര്‍ട്ടി പരിപാടികളും തിരുവാതിരക്കളിയും.
തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത എം.എല്‍.എയ്ക്ക് ഉള്‍പ്പെടെ കോവിഡ് ബാധിച്ചു. എന്നിട്ടും സമ്മേളനം നിര്‍ത്തിവച്ചില്ല. സമ്മേളനം നിര്‍ത്തിയാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? 250 പേരുമായി ഇപ്പോഴും സമ്മേളനം നടത്തുകയാണ്. 50 പേരില്‍ കൂടുതല്‍ കൂടിയാല്‍ നടപടി എടുക്കുമെന്ന് ജ്ല്ലാ കളക്ടറും ഉത്തരവിറക്കിയിട്ടുണ്ട്. അപ്പോള്‍ ആരാണ് മരണത്തിന്റെ വ്യാപാരികള്‍?
കെ- റെയില്‍ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആശങ്കകളെല്ലാം ശരിവയ്ക്കുന്നതാണ് ഡി.പി.ആര്‍. എംബാങ്ക്മെന്റ് 55 ശതമാനമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ആകെ ദൂരത്തിന്റെ 62 ശതമാനവും എംബാങ്കമെന്റ് ആയിരിക്കുമെന്നാണ് ഡി.പി.ആറില്‍ പറയുന്നത്. അതായത് 292 കിലോമീറ്ററല്ല, 328 കിലോമീറ്റര്‍ ദൂരത്തിലാണ് എംബാങ്ക്മെന്റ് ഉയരുന്നത്. പ്രളയ നിരപ്പിനേക്കാള്‍ ഒരു മീറ്റര്‍ മുതല്‍ എട്ടു മീറ്റര്‍ വരെ നാല്‍പ്പത് അടിയോളം ഉയരത്തിലാണ് എംബാങ്ക്മെന്റ് നിര്‍മ്മിക്കുന്നത്. ബാക്കിയുള്ള സ്ഥലങ്ങളില്‍ പാതയ്ക്ക് ഇരുവശവും മതില്‍ കെട്ടുമെന്നു പ്രതിപക്ഷം പറഞ്ഞപ്പോള്‍, മതിലല്ല വേലിയാണ് കെട്ടുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. 200 കിലോ മീറ്ററോളം ദൂരത്തില്‍ ഇരുവശവും മതില്‍ കെട്ടുമെന്നു തന്നെയാണ് ഡി.പി.ആറില്‍ പറയുന്നത്. ആ മതിലില്‍ പരസ്യം നല്‍കി പണമുണ്ടാക്കണമെന്നും ഡി.പി.ആറില്‍ നിര്‍ദ്ദേശമുണ്ട്.
മഴക്കാലത്തും പ്രളയകാലത്തും പ്രശ്നമുണ്ടാകുമെന്നും ഡി.പി.ആറില്‍ പറയുന്നുണ്ട്. സില്‍വര്‍ ലൈന്‍ കൊറിഡോര്‍ തന്നെ വെള്ളം നിരഞ്ഞ് ഡാം പോലെയാകുമോയെന്ന സംശയവും ഡി.പി.ആറിലുണ്ട്. ഇതൊക്കെ തന്നെയാണ് കേരളത്തിലെ പ്രതിപക്ഷവും പറഞ്ഞത്. ഒരു ദിവസം മുഴുവന്‍ മഴ പെയ്താല്‍ പിറ്റേദിവസം വെള്ളപ്പൊക്കമുണ്ടാകുന്നൊരു സംസ്ഥാനത്ത് ഇത് വലിയൊരു ദുരന്തം വിളിച്ചുവരുത്തും. പരിസ്ഥിതി ലോല പ്രദേശത്ത് കൂടിയല്ല കെ- റെയില്‍ കടന്നു പോകുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
എന്നാല്‍ അതിന് അപ്പുറവും ഇപ്പുറവും പരിസ്ഥിതി ലോല പ്രദേശങ്ങളുണ്ട്. മുപ്പത് മീറ്റര്‍ പരിസരത്ത് ഒരു തരത്തിലുള്ള നിര്‍മ്മാണവും അനുവദിക്കില്ല. 328 കിലോ മീറ്റര്‍ നീളത്തില്‍ എംബാങ്ക്മെന്റും ഇരുനൂറിലേറെ കിലോ മീറ്റര്‍ നീളത്തില്‍ ഇരുവശവും നിര്‍മ്മിക്കുന്ന മതിലിനും എത്ര ടണ്‍ പ്രകൃതി വിഭവങ്ങള്‍ വേണമെന്നു പോലും ഡി.പി.ആറില്‍ പറയുന്നില്ല. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളും ഉത്കണ്ഠകളും അടിവരയിടുന്നതാണ് ഡി.പി.ആര്‍. നിയമ വിരുദ്ധമായാണ് സര്‍ക്കാര്‍ കെ- റെയില്‍ എന്നു രേഖപ്പെടുത്തി കല്ലിട്ടത്. നിയമം ലംഘിച്ചത് സര്‍ക്കാരാണ്, അല്ലാതെ കല്ല് പിഴുതെറിഞ്ഞവരല്ല- വിഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications