ബന്ധുനിയമന വിവാദം: മുഖ്യമന്ത്രിയോട് എട്ട് ചോദ്യങ്ങളുമായി പ്രതിപക്ഷ എംഎൽഎമാർ
കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ ഉയർന്ന ബന്ധുനിയമന വിവാദത്തിൽ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി പ്രതിപക്ഷ എംഎൽഎമാർ. നിയമസഭാ സമ്മേളനത്തിൽ വിഷയം സജീവമായി ഉയർത്തിക്കാട്ടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വിടി ബൽറാം, എൽദോസ് പി കുന്നപ്പിള്ളിൽ, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ തുടങ്ങിയ യുവ എംഎൽഎമാരടക്കം എട്ടുപേരാണ് മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിക്കുക.
ശബരിമല വിഷയത്തോടൊപ്പം കെ ടി ജലീൽ വിഷയവും നിയമസഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കാനാണ് സാധ്യത. എംഎൽഎമാരുടെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നിയമസഭാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബന്ധുനിയമനം
കെടി ജലീലിന്റെ ബന്ധു കെടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ജനറൽ മാനേജരായി നിയമിച്ചത് അനധികൃതമായാണെന്നാണ് ആരോപണം ഉയർന്നത്. അർഹരായ ഉദ്യോഗാർത്ഥികളെ തഴഞ്ഞാണ് ബന്ധുവായി അദീബിനെ കെടി ജലീൽ നിയമിച്ചതെന്ന ആരോപണം യൂത്ത് ലീഗാണ് ഉന്നയിച്ചത്. ഇതിന് പിന്നാലെ അദീബിന്റെ നിയമനം സർക്കാർ റദ്ദാക്കിയിരുന്നു.

തൃശൂരിലും
തൃശൂർ കിലയിലും ജലീൽ അനധികൃത നിയമനം നടത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. അനിൽ അക്കര എംഎൽഎയാണ് ആരോപണം ഉന്നയിച്ചത്. മാനദണ്ഡങ്ങൾ പാലിക്കാതെ മന്ത്രി കിലയിൽ പത്ത് എസ്ഡിപിഐക്കാരെ നിയമിച്ചുവെന്നാണ് അനിൽ അക്കര ആരോപിക്കുന്നത്.

എട്ട് ചോദ്യങ്ങൾ
എട്ട് ചോദ്യങ്ങളാണ് മുഖ്യമന്ത്രിയോട് പ്രതിപക്ഷ എംഎൽഎമാർ ഉന്നയിക്കുക. പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തേണ്ട വിദഗ്ധ സമിതിയായ റിയാബിന്റെ ശുപാർശ പ്രകാരമാണോ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ കെടി അദീബിനെ നിയമിച്ചത്.? അല്ലെങ്കിൽ ഇത്തരമൊരു നിയമനം നടത്താനുള്ള സാഹചര്യം എന്തായിരുന്നു?

വ്യവസ്ഥയുണ്ടോ?
സ്വകാര്യ ബാങ്കുകളിൽ നിന്നും സർക്കാർ സ്ഥാപനങ്ങളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജീവനക്കാരെ നിയമിക്കാൻ വ്യവസ്ഥയുണ്ടോ? ഉണ്ടെങ്കിൽ ഏത് ചട്ടപ്രകാരമാണെന്ന് വ്യക്തമാക്കുക.

ഉത്തരവ് ഉണ്ടോ?
ജനറൽ മാനേജർ തസ്തികയിലേക്ക് വിജിയലൻസ് ക്ലിയറൻസ് നിർബന്ധമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ? അദീബിനെ നിയമിച്ചപ്പോൾ ഇത്തരം വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് സ്വീകരിച്ചിട്ടുണ്ടോ?

മാനദണ്ഡം എന്ത്?
ന്യൂനപക്ഷ ധനകാര്യവികസന കോർപ്പറേഷൻ ജനറൽ മാനേജർ തസ്കികയിലേക്ക് നേരത്തെ തീരുമാനിച്ച യോഗ്യതകൾ എന്ത് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുനർനിർണയിച്ചത്?

നിയമനം നൽകിയിട്ടുണ്ടോ?
ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം സർക്കാർ സ്ഥാപനങ്ങളിലേക്കോ, പൊതുമേഖലാ സ്ഥാപനങ്ങളിലേക്കോ, കോർപ്പറേൽനിലേക്കോ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ഡെപ്യൂട്ടേഷൻ വഴി നിയമനം നടത്തിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് നിയമസഭയിൽ മുഖ്യമന്ത്രിയോട് ഉന്നയിക്കുക.












Click it and Unblock the Notifications