സജി ചെറിയാന് പകരം മന്ത്രിസഭയിലേക്ക് ആര്; സാധ്യത ചിത്തരഞ്ജന്, പരിഗണനയില്‍ ഷംസീറും ജോയിയും
ആലപ്പുഴ: ഒന്നര വർഷം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പിണറായി വിജയന്‍ സർക്കാറിലെ ആദ്യ രാജി സജി ചെറിയാനിലൂടെ സംഭവിച്ചിരിക്കുകയാണ്. ഒരു വർഷവും ഒരുമാസവും മന്ത്രിക്കസേരയില്‍ ഇരുന്നതിന് ശേഷമാണ് ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി സജി ചെറിയാന്റെ അപ്രതീക്ഷിത രാജിയുണ്ടാവുന്നത്. പാർട്ടി നിർദേശത്തെ തുടർന്ന് സജി ചെറിയാന്‍ രാജിവെച്ചത് മുതല്‍ തന്നെ അദ്ദേഹത്തിന് പകരം ആര് മന്ത്രിസഭയിലേക്ക് എത്തുമെന്ന ചർച്ചകളും ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.
സജി ചെറിയാന് തല്‍ക്കാലം പകരക്കാരനെ നിയമിക്കില്ലെന്നും അദ്ദേഹം വഹിച്ചിരുന്ന സംസ്കാരികം ഉള്‍പ്പടേയുള്ള വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ കൈവശം വെക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
'നടിയുടെ ജീവതമാണ് അതിനുള്ളില്‍; അത് ആരെങ്കിലും കോപ്പി ചെയ്തെങ്കില്‍ നിസ്സാരമായ കാര്യമല്ല'
സജി ചെറിയാന് പകരമായി മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള നിരവധി വ്യക്തികളാണ് സി പി എമ്മിലുള്ളത്. ആലപ്പുഴയില്‍ നിന്നുള്ള മന്ത്രിയായിരുന്നുവെന്ന നിലയില്‍ സജി ചെറിയാനായി പകരക്കാരനായി ജില്ലയില്‍ നിന്നുള്ള ഒരാള്‍ തന്നെ പിണറായി വിജയന്‍ മന്ത്രിസഭയിലേക്ക് എത്താനുള്ള സാധ്യതയുമുണ്ട്.
രണ്ടാം പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തപ്പോള്‍ ആലപ്പുഴ ജില്ലയില്‍ നിന്നും രണ്ട് പേരായിരുന്നു മന്ത്രിസഭയിലുണ്ടായിരുന്നത്. ചെങ്ങന്നൂരില്‍ നിന്ന് സജി ചെറിയാനും ചേർത്തലയില്‍ നിന്നും പി പ്രസാദും. ഇതില്‍ സജി ചെറിയാന്‍ രാജി വെച്ചതോടെ ജില്ലയില്‍ നിന്നും സി പി എമ്മിന് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഇല്ലാതായി.
സജി ചെറിയാന്‍ ഉള്‍പ്പടെ ആറ് എം എൽ എമാരാണ് സി പി ഐഎമ്മിന് ആലപ്പുഴ ജില്ലയിലുള്ളത്. ദലീമ ജോജോ (അരൂർ), പി പി ചിത്തരഞ്ജന്‍ ( ആലപ്പുഴ), എച്ച് സലാം ( അമ്പലപ്പുഴ), യു പ്രതിഭ (കായംകുളം), എം എസ് അരുണ്‍ കുമാർ (മാവേലിക്കര) എന്നിവരാണ് ആലപ്പുഴ ജില്ലയില്‍ നിന്നുള്ള സി പി എം ജനപ്രതിനിധികള്‍.
ആലപ്പുഴ ജില്ലയില്‍ നിന്ന് തന്നെ സജി ചെറിയാന് പകരക്കാരനെ തേടാന്‍ സി പി എം നേതൃത്വം തീരുമാനിച്ചാല്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള നേതാവ് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി പി ചിത്തരഞ്ജന്റേതാണ്. മന്ത്രിസഭാ രൂപീകരണ സമയത്ത് തന്നെ ഇദ്ദേഹത്തിന്റെ പേര് സജീവ ചർച്ചാ വിഷയമായി ഉയർന്ന് വന്നിരുന്നു. പക്ഷെ അന്ന് നറുക്ക് വീണത് സജി ചെറിയാനായിരുന്നു.
ജില്ലക്ക് പുറത്ത് നിന്നുള്ള നേതാവിനെയാണ് പരിഗണിക്കുന്നതെങ്കില്‍ എഎന്‍ ഷംസീറിന്റേ പേരാണ് ഉയർന്ന് വരുന്നത്. തലശ്ശേരിയില്‍ നിന്നും രണ്ടാം തവണയും വിജയിച്ച ഷംസീറിന്റെ നിയമസഭ പ്രകടനത്തിനും മികച്ച അഭിപ്രായമാണുള്ളത്. പാർട്ടി പരിഗണിക്കാന്‍ പേരുള്ള മറ്റൊരു പേര് വർക്കലയില്‍ നിന്നുള്ള വി ജോയിയുടേതാണ് . 2016 ല്‍ വർക്കലയില്‍ നിന്നും 2000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ജോയി ഇത്തവണ ഭൂരിപക്ഷം 17821 ആയി ഉയർത്തിയിരുന്നു.
ചർച്ചകളില്‍ മുകേഷിന്റെ പേരും ഉണ്ടെന്ന ചില റിപ്പോർട്ടുകള്‍ ഉയർന്ന് വരുന്നുണ്ട്. എന്നാല്‍ പല തവണ വിവാദങ്ങളില്‍ കുരുങ്ങിയ വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ സാധ്യത വളരെ വിരളമാണ്. അതേസമയം, തൽക്കാലം പകരക്കാരനെ ഉൾപ്പെടുത്തില്ലെന്നും സജി ചെറിയാന്‍റെ വകുപ്പുകൾ മറ്റു മന്ത്രിമാർക്ക് വിഭജിച്ച് നൽകുകയാകും ചെയ്യുക എന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ രണ്ടര വർഷം കഴിഞ്ഞ് മന്ത്രിസഭ പുനഃസംഘടന ഉണ്ടാവുമ്പോളായിരിക്കും പുതിയ സിപിഎം മന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുക.
Recommended Video