രാഹുൽ മാങ്കൂട്ടത്തിലിന്റെ വീഡിയോ പങ്കിട്ട സംഭവം; സിപിഎം വീണ്ടും പെട്ടു, ഹാക്കിങ് അല്ലെന്ന് കണ്ടെത്തൽ
പത്തനംതിട്ട: സി പി എം പത്തനംതിട്ട ഫേസ്ബുക്ക് പേജിൽ പാലക്കാട്ടെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ പങ്കുവെച്ച സംഭവം ഹാക്കിങ്ങ് അല്ലെന്ന് കണ്ടെത്തി. പേജ് അഡ്മിൻമാരിൽ ഒരാൾ തന്നെയാണ് രാഹുലിന്റെ വീഡിയോ പങ്കിട്ടതെന്നാണ് കണ്ടെത്തൽ. അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ഇയാൾ നൽകിയ വിശദീകരണമെന്നാണ് വിവരം. എന്നാൽ ഇക്കാര്യം നേതൃത്വം വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തിന് പിന്നാലെ ജില്ലാ കമ്മിറ്റി അഡ്മിൻ പാനൽ അഴിച്ചുപണിതിട്ടുണ്ട്. ഇന്ന് ജില്ലാ സെക്രട്ടറി കെപി ഉദയഭാനും പോലീസിൽ പരാതി നൽകുകയും ചെയ്തു. എസ്പി ഓഫീസിലെത്തിയാണ് പരാതി നൽകിയത്.
ശനിയാഴ്ച രാത്രിയാണ് രാഹുൽ മാങ്കൂട്ടത്തിന്റെ പ്രചരണ വീഡിയോ പേജിൽ പ്രത്യേക്ഷപ്പെട്ടത്. നിമിഷങ്ങൾക്കകം ഡിലീറ്റ് ചെയ്യുകയും ചെയ്തു. സംഭവം വിവാദമായതോടെ പേജ് ആരോ ഹാക്ക് ചെയ്തുവെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞത്. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. പാലക്കാടും സി പി എം ഇതേ വിഷയം പ്രചരണ ആയുധമാക്കി. മന്ത്രി എം ബി രാജേഷ് അടക്കം ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നു. ഹാക്കിങ്ങ് അടക്കം നടത്തി അധാർമ്മിക വഴിയിലൂടെ തിരഞ്ഞെടുപ്പിനെ നേരിടുകയാണ് കോൺഗ്രസ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയം വിവാദമായപ്പോഴും ഇക്കാര്യത്തിൽ പോലീസിനെ സമീപിക്കാൻ സി പി എം തയ്യാറായിരുന്നില്ല. എന്തുകൊണ്ട് പോലീസിനെ സമീപിക്കാൻ വൈകുന്നുവെന്ന ചോദ്യത്തിന് ജില്ലാ സെക്രട്ടറി ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ട തിരക്കിലാണെന്നായിരുന്നു പാർട്ടി കേന്ദ്രങ്ങൾ നൽകിയ വിശദീകരണം. അതിനിടയിൽ നേതൃത്വം വിഷയത്തിൽ ആഭ്യന്തര അന്വേഷണം നടത്തുകയും ചെയ്തു.
ഈ അന്വേഷണത്തിലാണ് അഡ്മിൽ പാനലിൽ തന്നെയുള്ള ആൾക്കാണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്തിയത്. ഇയാളെ മാറ്റിയെങ്കിലും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വിഷയത്തിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം സംഭവം ഹാക്കിങ്ങ് അല്ലെന്ന വാർത്തകൾ വന്നതോടെ സി പി എമ്മിനെതിരെ വീണ്ടുമൊരു ആയുധം ലഭിച്ചതിന്റെ ആവേശത്തിലാണ് കോൺഗ്രസ് ക്യാമ്പ്.
കഴിഞ്ഞ ദിവസം തന്നെ വിഷയത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നു. തനിക്ക് പാലക്കാട്ടെ മാത്രമല്ല പത്തനംതിട്ടയിലും സി പി എം പ്രവർത്തകരുടെ പിന്തുണയുണ്ടെന്ന് ആദ്യമേ പറഞ്ഞിരുന്നില്ലേയെന്നായിരുന്നു രാഹുൽ പറഞ്ഞത്. കമ്മ്യൂണിസ്റ്റ് ജനത പാർട്ടിയെ പിന്തുണയ്ക്കാത്ത പാർട്ടി പ്രവർത്തകരെല്ലാം തനിക്കൊപ്പം നിൽക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.












Click it and Unblock the Notifications