'എന്ത് പ്രഹസനമാണ് ഇതൊക്കെ, എഎ റഹീം ഇത്ര തരംതാണ പ്രയോഗം നടത്തരുത്ത്, വനിത കമ്മീഷന് പരാതി നൽകും'
പാലക്കാട്: കോൺഗ്രസ് വനിത നേതാക്കൾ താമസിക്കുന്ന ലോഡ്ജ് മുറിയിൽ അർധരാത്രിയുണ്ടായ പോലീസ് പരിശോധനയിൽ ശക്തമായ വിമർശനവുമായി മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും എംപിയുമായ ജെബി മേത്തർ. വനിതാ നേതാക്കൾക്ക് അന്തി ഉറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണ് കേരളത്തിലെന്നും പോലീസ് പരിശോധനയിൽ വനിതാ കമ്മീഷന് പരാതി നൽകുമെന്നും അവർ പറഞ്ഞു. സംസ്ഥാനത്തുടനീളം ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ജെബി മേത്തർ വൺ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു.
'കേരളത്തിലെ മഹിള നേതാക്കൾക്ക് രാത്രി സമാധാനത്തോടെ ഉറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോഴുള്ള അവസ്ഥയാണിത്. നിയമം പോലും പാലിക്കാതെ, ഒരു വനിത ഓഫീസർ പോലും ഇല്ലാതെയാണ് ഈ അഴിഞ്ഞാട്ടം. പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തും.
വിഷയത്തിൽ വനിത കമ്മീഷന് പരാതി നൽകാനാണ് തീരുമാനം. നിരുത്തരവാദപരമായി പെരുമാറിയ പോലീസുകാരെ സസ്പെന്റ് ചെയ്യണമെന്നും ആവശ്യപ്പെടും. സിപിഎമ്മിലെ വനിതാ നേതാക്കൾ ഇത് അംഗീകരിക്കുന്നുണ്ടോയെന്ന് ചോദിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ശ്രീമതി ടീച്ചറും ശൈലജ ടീച്ചറും സിഎസ് സുജാതയുമൊക്കെ ഈ നടപടിയെ അംഗീകരിക്കുമോ? നട്ടപാതിരക്കാണ് വനിതാ പോലീസുകാർ പോലും ഇല്ലാത പോലീസ് കയറിപ്പോയത്. നേതാക്കൾ ഇത് അംഗീകരിക്കുന്നില്ലെന്നിൽ വിഷയത്തിൽ അവർ ശക്തമായ രീതിയിൽ പ്രതിഷധം ഉയർത്തണം.

തീർച്ചയായും ഇതൊരു സിപിഎം-ബിജെപി ഡീൽ ആണ്. കൊടകര കുഴൽപ്പണക്കേസ് ഒതുക്കി തീർക്കാനും വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുമുള്ള നീക്കം കൂടിയാണ് രാത്രിയിൽ അരങ്ങേറിയ നാടകം. ഇതെല്ലാം ജനത്തിന് മനസിലാകും. രാഹുൽ മാങ്കൂട്ടത്തിലിനെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് കൊണ്ടായിരിക്കും പാലക്കാട് ജനത ഇതിന് മറുപടി നൽകാൻ പോകുന്നത്.
മഹിള കോൺഗ്രസിന്റെ മുൻ പ്രസിഡന്റുമാരാണ് അഡ്വ ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും. നേതാക്കൾക്കെതിരെ ഉണ്ടായ നടപടിയിൽ കേരളത്തിലുടനീളം വലിയ രീതിയിലുള്ള സമര പരിപാടികളുമായി മഹിള കോൺഗ്രസ് മുന്നോട്ട് പോകും', അവർ പറഞ്ഞു.
മുറി തുറക്കാതെ വനിത പോലീസ് ഉണ്ടോ ഇല്ലയോ എന്ന് ഷാനിമോൾ ഉസ്മാൻ എങ്ങനെ തിരിച്ചറിഞ്ഞുവെന്ന എംപി എഎ റഹീമിന്റെ ചോദ്യത്തിന് മറുപടി ഇങ്ങനെ-'താനൊരു എംപിയാണെന്നും തന്റെ വീട്ടിലും സ്ത്രീകൾ ഉണ്ടെന്നും അദ്ദേഹം മറക്കരുത്. തിരഞ്ഞെടുപ്പ് വിജയിക്കാൻ ഇത്തരത്തിലുള്ള തരംതാണ പ്രയോഗങ്ങൾ അദ്ദേഹം ഒഴിവാക്കണം. ഉത്തരവാദിത്തപ്പെട്ട പോലീസ് ഓഫീസർക്ക് ഷാനിമോളുടെ വീട്ടിലേക്ക് ഫോൺ വിളിച്ചൂടെ. കയറിചെന്ന പോലീസ് ഓഫീസറുടെ കൈയ്യിൽ ഐഡി പോലും ഉണ്ടായിരുന്നില്ല. യൂനിഫോമില്ലാതെയാണ് ചിലർ എത്തിയത്. എന്തിനായിരുന്നു ഈ പ്രഹസനം. ഒരു തരത്തിലും ഇതൊന്നും അംഗീകരിക്കാനാകില്ല. ഇതിന് ജനം മറുപടി നൽകും', ജെബി മേത്തർ പറഞ്ഞു.












Click it and Unblock the Notifications