സന്ദീപ് വാര്യർ ബിജെപി വിടുമോ, സിപിഎമ്മുമായി ചർച്ച നടത്തിയോ?; മറുപടി ഇങ്ങനെ
പാലക്കാട് രാഷ്ട്രീയത്തിൽ ഇപ്പോൾ പ്രധാന ചർച്ച ബി ജെ പി വക്താവ് സന്ദീപ് വാര്യറെ ചുറ്റിപ്പറ്റിയാണ്. സന്ദീപ് ബി ജെ പി വിടുമെന്നും സി പി എമ്മിലേക്ക് പോകാൻ ചർച്ച നടക്കുന്നുണ്ടെന്നുമൊക്കെയാണ് അഭ്യൂഹങ്ങൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയാണ് സന്ദീപ്. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലും അദ്ദേഹം സജീവമല്ല. ഇതോടെയാണ് ചർച്ചകൾക്ക് ചൂട് പിടിച്ചത്.
ബി ജെ പിയുടെ പാലക്കാട്ടെ തീപ്പൊരി നേതാവാണ് സന്ദീപ് വാര്യർ. പാർട്ടിയുടെ ചാനലുകളിലെ മുഖം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഷൊർണൂരിൽ ബി ജെ പിയുടെ സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണ ചുമതല സന്ദീപിനാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹം പാർട്ടിക്ക് വേണ്ടി ഓടി നടന്ന് പ്രചരണം നടത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ബി ജെ പി തിരഞ്ഞെടുപ്പ് കൺവെൻഷനോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. കൺവെൻഷനിൽ പ്രമുഖ നേതാക്കൾക്കൊപ്പം വേദിയിൽ സന്ദീപിന് ഇരിപ്പിടം നൽകിയില്ല. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഒടുവിൽ സാധാരണ പ്രവർത്തകർക്കൊപ്പമാണ് പരിപാടിയിൽ സന്ദീപ് ഇരുന്നത്. ഇതിന് പിന്നാലെ അദ്ദേഹം പരിപാടിയിൽ നിന്നും പിണങ്ങിപ്പോകുകയും ചെയ്തു.

അതിന് ശേഷം ബി ജെ പിയുടെ പ്രചരണങ്ങളിലൊന്നും തന്നെ സന്ദീപ് പങ്കെടുത്തിട്ടില്ല. ഇതോടെയാണ് പാർട്ടി വിടാനുള്ള സാധ്യതകൾ സന്ദീപ് പരിശോധിക്കുകയാണെന്ന അഭ്യൂഹങ്ങൾ പരന്നത്. സന്ദീപ് സി പി എമ്മുമായി ചർച്ച നടത്തിയെന്ന അഭ്യൂഹങ്ങളും ഇതിനിടയിൽ ശക്തമായി. ചർച്ചകൾക്ക് ചൂട് പകർന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ തന്നെ സന്ദീപിനെ പുകഴ്ത്തി രംഗത്തെത്തി. കാര്യങ്ങൾ കൃത്യമായി പറയുന്ന മികച്ച നേതാവാണ് സന്ദീപെന്നും അദ്ദേഹത്തെ സി പി എമ്മിലേക്ക് സ്വീകരിക്കണോയെന്നത് സന്ദീപ് മനസ് തുറന്നതിന് ശേഷം വ്യക്തമാക്കാമെന്നുമാണ് ബാലൻ പറഞ്ഞത്.
എന്നാൽ ഇപ്പോഴിതാ താൻ സി പി എമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളുകയാണ് സന്ദീപ് വാര്യർ. അത്തരത്തിലൊരു ചർച്ചയും നടന്നിട്ടില്ല പ്രചരിക്കുന്നതെല്ലാം വ്യാജവാർത്തകളാണെന്നാണ് സന്ദീപിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ഈ വിവാദത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുമായി എന്തെങ്കിലും തർക്കമുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയും ഇല്ല. ഇതോടെ ഇപ്പോഴും ഇക്കാര്യത്തിൽ സസ്പെൻസ് നിലനിൽക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം സന്ദീപ് ഒരിക്കലും ബി ജെ പി വിടില്ലെന്ന ആത്മവിശ്വാസമാണ് പാർട്ടി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പങ്കുവെയ്ക്കുന്നത്. മറ്റ് പാർട്ടികളിലേക്ക് പോകും എന്നത് തെറ്റായ വാർത്തയാണ്. എ കെ ബാലനെ പോലുള്ളവർക്ക് വെറുതെ ഇതൊക്കെ ആഗ്രഹിക്കാം എന്നും സി കൃഷ്ണകുമാർ പരിഹസിച്ചു. വരും ദിവസങ്ങളിൽ സന്ദീപ് പ്രചരണത്തിൽ സജീവമാകുമെന്നും കൃഷ്ണകുമാർ പറഞ്ഞു.












Click it and Unblock the Notifications