പാലക്കാട് രാഹുലിനെ പിന്തുണയ്ക്കുമെന്ന് അന്‍വർ: ഏക കാരണം ഇതാണ്, മിന്‍ഹാജിനെ പിന്‍വലിച്ചു
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഡി എം കെ (ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള) പിന്തുണയില്‍ മത്സരിക്കാനിരുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്‍വലിച്ച് പി വി അന്‍വർ എം എല്‍ എ. ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിന് നിരുപാധിക പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് നടത്തിയ റോഡ് ഷോയുടെ സമാപന വേദിയിലാണ് പിവി അന്‍വർ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.
ജീവകാരുണ്യ പ്രവർത്തകനായ മിന്‍ഹാജിനെ പാലക്കാട് ഉപതിരഞ്ഞെടുത്തില്‍ മത്സരിപ്പിക്കുമെന്ന് പിവി അന്‍വർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബി ജെ പി ജയിക്കാനുള്ള എല്ലാ സാധ്യതകളും അടയ്ക്കണം എന്നതിനാല്‍ തങ്ങള്‍ പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിയെ പിന്‍വലിക്കുകയാണെന്ന് അന്‍വർ പറഞ്ഞു. അതേസമയം ചേലക്കരയിലെ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കില്ല. മുന്‍ കോണ്‍ഗ്രസ് നേതാവായ എന്‍ കെ സുധീറാണ് ചേലക്കരയില്‍ ഡി എം കെ പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥി.

'പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിന് നിരുപാധിക പിന്തുണ നല്‍കാന്‍ ഇന്ന് ചേർന്ന് ഡി എം കെ യോഗം തീരുമാനിച്ചിരിക്കുകയാണ്. നേതാക്കന്മാരുടെ വലിപ്പം കണ്ടിട്ടല്ല ഈ പിന്തുണ. അവരുടെ സ്വാർത്ഥതയും കാണാത്തത് കൊണ്ടല്ല ഇങ്ങനെ ഒരു തീരുമാനമെടുത്തത്. രണ്ട് ദിവസം മുന്‍പ് ഈ സമൂഹത്തിന് മുന്നില്‍ ഈ രീതിയില്‍ അപമാനപ്പെടുത്തി വിട്ടെങ്കിലും അതെല്ലാം ഞാന്‍ വ്യക്തിപരമായി സഹിക്കുകയാണ്. ഇവിടെ ഫാസിസത്തിന് കടന്ന് വരാനുള്ള ഒരു വഴി പോലും തുറക്കരുത് എന്നാണ് ഡി എം കെ ആഗ്രഹിക്കുന്നത്' പിവി അന്‍വർ പറഞ്ഞു.
ആ പോരാട്ട ലക്ഷ്യവുമായി മുന്നോട്ട് പോകുമ്പോള്‍ എന്റെ വ്യക്തിപരമായ താല്‍പര്യത്തിനും, എന്നെ വ്യക്തിപരമായ അപമാനിച്ചതിന് കണക്ക് തീർക്കാനുമുള്ള അവസരമായി ഇതിനെ പി വി അന്‍വറും ഡി എം കെ പ്രവർത്തകരും കാണുന്നില്ല. രാഹുല്‍ മാങ്കൂട്ടത്തിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തില്‍ ആത്മാർത്ഥമായി തന്നെ ഞങ്ങളുണ്ടാകും. അതാണ് കേരളത്തിലെ ജനങ്ങളോട് പറയാനുള്ളത്.
പാലക്കാടേത് പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ്. അതായത്, ബി ജെ പി സാധ്യതയുള്ള ഒരു മണ്ഡലമാണ് ഇത്. ഇവിടെ നടക്കുന്ന മത്സരത്തില്‍ ഡി എം കെയുടെ നിലപാടിന് അനുസരിച്ചായിരിക്കും ഫലം എന്നത് കേരളത്തിലെ മൂക്കി താഴെയായി നില്‍ക്കുന്ന എല്ലാ മനുഷ്യർക്കും അറിയാം. ബി ജെ പിയുടേയും ആർ എസ് എസിന്റെയും കടന്ന് വരവ് തടയണമെന്ന ആവശ്യം ഈ നാടിന്റെ നാനാ ഭാഗത്ത് നിന്നും ഉയരുകയാണ്.
ഇക്കാര്യങ്ങള്‍ ഡി എം കെ നേതൃത്വം യു ഡി എഫ് നേതൃത്വവുമായി സംസാരിച്ചിരുന്നു. ആർ എസ് എസിനും ബി ജെ പിക്കുമെതിരെ അതിശക്തമായ നിലപാട് എടുത്ത് ഭരണപക്ഷത്ത് നിന്നും പുറത്തേക്ക് വന്ന ഒരു പൊതു പ്രവർത്തകന്‍ എന്ന നിലയ്ക്ക് വളരെ പ്രധാന്യത്തോടെ തന്നെ ആ വിഷയം ചർച്ച ചെയ്തു. ഇവിടെ ബി ജെ പി വിജയിക്കരുത് എന്നതാണ് വിഷയം.
ഒരു വർഗീയവാദിയും വിജയിക്കാതിരിക്കാന്‍ എല്ലാവർക്കും പിന്തുണയ്ക്കാന്‍ കഴിയുന്ന ഒരു സ്ഥാനാർത്ഥിയെ നിർത്തുകയാണ് വേണ്ടത്. ബി ജെ പിയെ തടയാനാണ് ജനങ്ങള്‍ ഒന്നടങ്കം ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഒരു ഘട്ടത്തില്‍ പോലും അതിന് തയ്യാറായില്ലെന്നും അന്‍വർ പറഞ്ഞു.












Click it and Unblock the Notifications