'ആ ദിവസം അവൾ മകനെ നിർബന്ധിച്ച് വിളിച്ച് വരുത്തി'; ഗ്രീഷ്മക്ക് വധശിക്ഷ ലഭിക്കണമെന്ന് ഷാരോണിന്റെ അമ്മ
തിരുവനന്തപുരം: ഷാരോൺ ഗ്രീഷ്മയെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നുവെന്ന് അമ്മ. അവർ പ്രണയമായിരുന്നുവെന്ന് അറിയാമായിരുന്നു. ദുരാചാരത്തിന്റെ പേരിൽ മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നതിന് വേണ്ടിയാണ് അവൾ അവനെ കൊലപ്പെടുത്തിയത്. അവൾ പലതും പറഞ്ഞ് ഷാരോണിനെ തെറ്റിധരിപ്പിക്കുകയായിരുന്നുവെന്നും ഷാരോണിന്റെ അമ്മ 'വൺ ഇന്ത്യ മലയാള'ത്തോട് പറഞ്ഞു.

14ാം തീയതിയാണ് ഷാരോൺ സുഹൃത്തുമായി അവളുടെ വീട്ടിൽ പോയത്. റെക്കോഡ് തരാൻ എന്ന പേരിൽ അവൾ വിളിച്ച് വരുത്തുകയായിരുന്നു. കഷായം കൊടുത്ത കാര്യം അന്ന് ഞങ്ങൾ അറിഞ്ഞില്ല. പിന്നീട് സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്.അപ്പോഴെ ഞങ്ങൾക്ക് തോന്നിയിരുന്നു അവൾ വിഷം കൊടുത്തിരുന്നു. ഇവൾ ഇടക്കിടെ മാറ്റിപറയുകയായിരുന്നു. മകനും ചോദിച്ചു എന്ത് കഷായമാണ് തന്നതെന്ന്. അവശനിലയിലാണ് പേര് പറയാമോയെന്ന് ചോദിച്ചു. എന്നാൽ പേരില്ല , അമ്മ ഒഴിച്ചുവെച്ചതാണ് എന്നൊക്കെയായിരുന്നു അവൾ പറഞ്ഞത്.
ആശുപത്രിയിൽ ആയപ്പോഴും അവൾ വ്യക്തമായ മറുപടി തന്നിരുന്നില്ല.

വെട്ടുകാട് പള്ളിയിൽ വെച്ച് താലികെട്ടിയതൊക്കെ മകൻ പറഞ്ഞിരുന്നു. ഇവൾ നിർബന്ധിച്ച് കൊണ്ടുപോയി താലി ചാർത്തിയിരുന്നു. ആദ്യ വിവാഹം കഴിഞ്ഞ് രണ്ടാം വിവാഹം മാത്രമേ വിജയിക്കൂവെന്ന ദുരാചാരം അവൾക്കുണ്ടായിരുന്നു. അതിന് വേണ്ടിയാണ് കരുതിക്കൂട്ടി വിവാഹം കഴിച്ചത്. ഷരോൺ അവശനിലയിലായപ്പോഴാണ് താലി ചാർത്തലിനെ കുറിച്ച് അറിഞ്ഞത്. അവൾ ആരോടും പറയരുതെന്ന് അവനോട് നിർബന്ധിച്ചിരുന്നു.

മകൻ വിളിച്ച് അവളോട് ചോദിച്ചിരുന്നു എന്താണ് കൊടുത്തത് , ബോട്ടിൽ എവിടെയാണെന്നൊക്കെ . ആ കുപ്പി കഴുകി വെച്ചിരിക്കുകയാണ് എന്നാണ് പറഞ്ഞത്. പിന്നെ പറഞ്ഞത് ആക്രിക്കടയിൽ കൊടുത്തുവെന്നാണ്. ഷാരോൺ ആശുപത്രിയിലായിരുന്നപ്പോൾ ഒരിക്കൽ പോലും അവൾ ഇങ്ങോട്ട് വിളിച്ചില്ല. ഇവിടുന്ന് അങ്ങോട്ട് നിരവധി തവണ വിളിച്ച് ചോദിച്ചെങ്കിലും കാര്യങ്ങൾ വ്യക്തമായി പറയാൻ അവൾ തയ്യാറായുമില്ല. പരസ്പര വിരുദ്ധമായാണ് പലപ്പോഴും സംസാരിച്ചത്.

ഗ്രീഷ്മയുമായി പ്രണയം ഉണ്ടായിരുന്നത് ഞങ്ങൾക്ക് അറിയാമായിരുന്നു. അവളെ കണ്ടിട്ടുണ്ട്. അവസാനമായി കണ്ട ദിവസം അവൾ നിർബന്ധിച്ച് വിളിച്ച് വരുത്തിയതാണ്. പാറശാല പോലീസ് ആദ്യമേ കൃത്യമായി അന്വേഷിച്ചില്ല. വീട് പരിശോധിച്ച് കുപ്പിയൊക്കെ കണ്ടെത്താമായിരുന്നു. അവർ അതിന് മുതിർന്നില്ല. അവളുടെ മൊഴിയെടുത്ത് വെറുതെ വന്നു. അതുകൊണ്ടാണ് അന്വേഷണം തൃപ്തിയല്ലെന്നും ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടത്.

ഗ്രീഷ്മയ്ക്ക് വധശിക്ഷ തന്നെ കിട്ടണം. ഐസിയുവിൽ കിടക്കുമ്പോൾ ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മകൻ.ഭക്ഷണം പോലും കഴിച്ചില്ല. ഇടയ്ക്കിടെ ഛർദ്ദിക്കുകയായിരുന്നു. ഒരുപാട് അവൻ അനുഭവിച്ചു. മകനും കുടുംബവും അനുഭവിച്ചതിന് എല്ലാം അവൾക്ക് തക്കതായ ശിക്ഷ ലഭിക്കുക തന്നെ വേണം. ദുരാചാരത്തിന്റെ പേരിൽ നല്ലൊരു ജീവിതം കിട്ടാനാണ് അവൾ മകനെ കൊല്ലപ്പെടുത്തിയത്.

ആദ്യ വിവാഹം കഴിച്ചയാൾ മരിക്കുമെന്ന് അവൾ വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് മകനെ കൊണ്ട് അവൾ താലിചാർത്തിപ്പിച്ചത്. വീട്ടുകാർ ഉറപ്പിച്ച വിവാഹം ഫെബ്രുവരിയിലേക്ക് മാറ്റാൻ കാരണവും അതുതന്നെയായിരുന്നു. അവൻ അവളെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു. അവൾ അവനെ തെറ്റിധരിപ്പിക്കുകയായിരുന്നു. അത് കാരണമാണ് അവൻ അവളെ വിശ്വസിച്ചതും സ്നേഹിച്ചതും',ഷാരോണിന്റെ അമ്മ പറഞ്ഞു.












Click it and Unblock the Notifications