പാർവ്വതിക്ക് ബലാത്സംഗ ഭീഷണിയും വധഭീഷണിയും; എന്നിട്ടും മമ്മൂട്ടിക്ക് മിണ്ടാട്ടമില്ല? ഇതാദ്യമല്ല!
Recommended Video
മലയാള നടി പാർവ്വതിക്കെതിരായുള്ള ഭീഷണികൾ നിർവാജ്യം തുടരുകയാണ്. മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് പാർവ്വതി. മമ്മൂട്ടി അഭിനയിച്ച കസബ എന്ന സിനിയ്ക്കെതിരെ തന്റെ അഭിപ്രായം പറഞ്ഞതിന് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനത്തിന് ഇടയാവുകയായിരുന്നു. കൊലവിളിയും ഭീഷണിയുമായി സോഷഅയൽ മീഡിയയിൽ നിരങ്ങിയപ്പോഴും ഒരക്ഷരം മിണ്ടാൻ മമ്മൂട്ടി എന്ന താരം മുതിർന്നിട്ടില്ല. ഐഎഫ്എഫ്കെയിൽ ആദ്യം പാർവ്വതി കസബയെ കുറിച്ചോ മമ്മൂട്ടിയെ കുറിച്ചോ പരാമർശിച്ചിരുന്നില്ല. സൂപ്പർ സ്റ്റാർ അഭിനയിച്ച സിനിമയിലെ സ്ത്രീ വിരുദ്ധ പരാമർശം എന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ കൂടെ ഉണ്ടായിരുന്ന നടിയും സംവിധായകയുമായ ഗീതു മോഹൻദാസ് പേര് പരാമർശിച്ചതിന് ശേഷമാണ് പാർവ്വതിയും മമ്മൂട്ടി അഭിനയിച്ച കസബ എന്ന പേര് പറഞ്ഞത്.
'ഇക്കയുടെ' സൈബർ സൈന്യം സൂക്ഷിച്ചോ... പാർവ്വതിക്ക് പിന്തുണയുമായി വന്നിരിക്കുന്നത് മന്ത്രി, കുടുങ്ങും?
തുടർന്ന് മമ്മുട്ടി നായകനായി അഭിനയിച്ച കസബ എന്ന ചിത്രത്തില്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് തന്നെ നിരാശപ്പെടുത്തിയെന്ന് നടി പാര്‍വ്വതി. ഒരുപാട് അതുല്ല്യ സിനിമകളില്‍ തന്റെ പ്രതിഭ പ്രകടിപ്പിച്ച മഹാനടനില്‍ നിന്നും ഇത്തരം സ്വഭാവം പ്രതീക്ഷിച്ചില്ലെന്നും പാര്‍വ്വതി പറയുകായയിരുന്നു. സിനിമ ജീവിതത്തെയും സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് പറയുന്ന ഒരുപാട് പേരുണ്ട്. അത് സത്യമാണ്. എന്നാല്‍ നമ്മള്‍ അതിനെ മഹത്വവല്‍ക്കരിക്കുന്നുണ്ടോ ഇല്ലയ്യോ എന്നിടത്താണ് അതിന്റെ അതിര്‍വരമ്പെന്നും പാർവ്വതി ഐഎഫ്എഫ്കെയിൽ നടന്ന ഓപ്പൺ ഫോറത്തിൽ പ്രതികരിച്ചു. പിന്നീട് സിനിമയെ സ്നേഹിക്കുന്നവരെന്ന് നടിക്കുന്നവരും, മമ്മൂട്ടി ഫാൻസുകാരെന്ന് സ്വയം വിശേഷിപ്പിക്കുന്നരും സോഷ്യൽ മീഡിയയിൽ പാർവ്വതിയെ അപകീർത്തിപ്പെടുത്തുകയായിരുന്നു.
ട്രോളോട് ട്രോൾ
മമ്മൂട്ടി നായകനായ കസബയിലെ സ്ത്രീ വിരുദ്ധതയെ പച്ച് വിമര്‍ശിച്ച നടി പാര്‍വ്വതിക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ആയിരുന്നു നേരിടേണ്ടി വന്നത്. പാര്‍വ്വതിയെ പിന്തുണച്ചവര്‍ക്ക് പോലും സോഷ്യല്‍ മീഡിയ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. ഒരു ഉദാഹരണം മാത്രമായിട്ടാണ് കസബയിലെ സംഭാഷണം ഉയര്‍ത്തിക്കാണിച്ചത് എന്നാണ് പാര്‍വ്വതിയുടെ വാദം. എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പാര്‍വ്വതി പിറകോട്ട് പോയിട്ടുമില്ല. റ്റവും ഒടുവിലായി പാര്‍വ്വതിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത് മമ്മൂട്ടി ഫാന്‍സ് ചെങ്ങന്നൂര്‍ വനിതാ യൂണിറ്റ് പ്രസിഡണ്ട് കെ സുജയാണ്. സ്വന്തമായി അഭിപ്രായം പറയുകയും സ്വതന്ത്രമായി ജീവിക്കുകയും ചെയ്യുന്ന നടിമാരെ അപമാനിക്കുന്ന തരത്തിലാണ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം.
പാർവ്വതി കൊച്ചമ്മ
പ്രിയപ്പെട്ട പാര്‍വ്വതി കൊച്ചമ്മേ.. കൊച്ചമ്മ ഈ അടുത്തിടെ സ്ത്രീകള്‍ക്ക് വേണ്ടി നടത്തിയ ഒരു മഹത്തായ പ്രസംഗം കണ്ടു. ഒറ്റ വാക്കില്‍ 'ബലേ ഭേഷ്' എന്നേ പറയാനുളളൂ കൊച്ചമ്മേ. ശെരിക്കും കൊച്ചമ്മ പൊളിച്ചടുക്കി. ശെരിക്കും പറഞാല്‍ അഭിനയത്തിന്‍റെ കാര്യത്തില്‍ ശോഭനയും ഉര്‍വ്വശിയും ഒന്നും കൊച്ചമ്മക്ക് മുന്നില്‍ ഒന്നും അല്ലെന്ന് ആ പ്രസംഗം കണ്ടാല്‍ അറിയാം. പോരാത്തതിന് ശാരദാമ്മയെയും ഷീലാമ്മയെയും വെല്ലുന്ന അഭിനയം ഉളള രണ്ട് മൂത്ത കൊച്ചമ്മമാര് ഇടത്തും വലത്തും. പിന്നെന്ത് വേണം കൊച്ചമ്മക്ക് എന്ന തരത്തിലായിരുന്നു മമ്മൂട്ടി ഫാൻസ് വനിത നേതാവിന്റെ വിമർശനം.
അതിൽ എവിടെ സ്ത്രീ വിരുദ്ധത
ഞാന്‍ എന്റെ ഭര്‍ത്താവും ആയി ആദ്യ ദിനം തന്നെ പോയി കണ്ട സിനിമ ആണ് കസബ..അതില്‍ കൊച്ചമ്മ പറഞ്ഞ ഒരു സ്ത്രീ വിരുദ്ധതയും മമ്മൂട്ടി എന്ന നടന്‍ കാണിച്ചില്ല. മറിച്ച് മമ്മൂക്കയുടെ ഇന്‍ട്രോ സീനില്‍ തന്നെ അദ്ദേഹം സ്ത്രീകളെ എങ്ങനെ നട്ടെല്ലില്ലാത്ത പുരുഷന്‍മാര്‍ ബഹുമാനിക്കണം എന്ന് കാണിച്ച് തരുന്നുണ്ട്.അത് ജീവിക്കാന്‍ വേണ്ടി വേശ്യാ വൃത്തി ( നിങ്ങള്‍ സിനിമാക്കാരെ ഉദ്ദേശിച്ചല്ലാ കേട്ടോ) വരെ നടത്തേണ്ടി വരുന്ന സ്ത്രീകളെ പുരുഷന്‍മാര്‍ വെറും മാംസ പിണ്ഡമായി കാണുമ്പോള്‍ അവിടെ സ്ത്രീകള്‍ക്കായി രാജന്‍ സക്കറിയയെ പോലുളള നട്ടെല്ലുളള പുരുഷന്‍മാര്‍ രക്ഷക്കുണ്ടാകും എന്നൊരു സന്ദേശം മമ്മൂക്ക കൊടുത്തു കൊണ്ടാണ് വരുന്നതെന്ന് ആ വനിത നേതാവ് പറഞ്ഞത്.
ലിപ് കിസ്സ്
തമിഴില്‍ പോയി ധനുഷിന്റെ ചുണ്ടിലേക്ക് കൊച്ചമ്മയുടെ ചുണ്ട് ചേര്‍ത്ത് വെച്ച് കോപ്രായം കാണിച്ചില്ലേ..അതൊന്നും ഈ പറഞ്ഞ സ്ത്രീ വിരുദ്ധത ആകില്ലേ.. അതോ ജീന്‍സും ടോപ്പും വലിച്ച് കേറ്റി മാറും തളളി പിടിച്ച് നടക്കുന്ന നിങ്ങള്‍ക്ക് ഇതൊന്നും ബാധകം അല്ലേ.. ഇതൊക്കെ വെച്ച് നോക്കുമ്പോള്‍ കസബയൊക്കെ എത്രയോ ഭേദം എന്ന തരത്തിലായിരുന്നു വനിത ഫാൻസ് നേതാവിന്റെ വിമർശനം.
നടി തൊടുപുഴ വാസന്തി മരിച്ചപ്പോൾ ഫെമിസ്റ്റുകളെ കണ്ടില്ല
അന്തരിച്ച നടി തൊടുപുഴ വാസന്തിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മമ്മൂട്ടി പോയിരുന്നു. നടന്‍ സിദ്ദീഖിനൊപ്പമെത്തിയ മമ്മൂട്ടി വാസന്തിയുടെ ഭൗതിക ശരീരത്തില്‍ റീത്ത് സമര്‍പ്പിക്കുകയും ഏറെ നേരം കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവിട്ടതിന് ശേഷവുമാണ് മടങ്ങിയത്. എന്നാൽ മലയാള സിനിമയിലെ സ്ത്രീകൾക്കുവേണ്ടി ഉണ്ടാക്കിയ വിമൺ ഇൻ സിനിമ കലക്ടീവിലെ ഒരാളുപോലും തിരിഞ്ഞു നോക്കിയില്ലെന്നതാണ് ഈ പ്രശ്നത്തിലും പാർവ്വതിക്ക് നേരെ ഉയരുന്ന മറ്റൊരു ആക്ഷേപം.
|
ക്ലാരിഫിക്കേഷൻ
ഐഎഫ്എഫ്കെയിൽ പറഞ്ഞതിന് ക്ലാരിഫിക്കേഷനുമായി പാർവ്വതി രംഗത്തെത്തിയിരുന്നു. ഒരു ഉദാഹരണം മാത്രമായിട്ടാണ് കസബയിലെ സംഭാഷണം ഉയര്‍ത്തിക്കാണിച്ചത് എന്നാണ് പാര്‍വ്വതിയുടെ വാദം. താന്‍ അവിടെ പറയാന്‍ ഉദ്ദേശിച്ചത്, ആ പ്രത്യേക നടനെ ചൂണ്ടിക്കാണിച്ച് കുറ്റം പറയാന്‍ അല്ല എന്നാണ് പാര്‍വ്വതിയുടെ വിശദീകരണം. എന്നാല്‍ ഇത്തരം സ്വാധീനമുള്ള താരങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വീണ്ടും വിശദീകരിക്കുന്നുണ്ട് അവർ പറഞ്ഞിരുന്നു. കാഴ്ചക്കാരില്‍ ഏതെങ്കിലും തരത്തില്‍ സ്വാധീനം ചെലുത്തുന്ന രീതിയില്‍ വളര്‍ന്നുകഴിഞ്ഞാല്‍ അവര്‍ ശ്രദ്ധിക്കണം എന്നാണ് പാര്‍വ്വതിയുടെ പക്ഷം. അത് തന്നെയാണ് താന്‍ കസബയുടെ കാര്യത്തില്‍ പറയാന്‍ ഉദ്ദേശിച്ചത് എന്നും പാര്‍വ്വതി പറയുന്നു. സ്‌പൈഡര്‍മാനെ ഉദ്ധരിച്ചാണ് ഇക്കാര്യത്തില്‍ പാര്‍വ്വതിയുടെ കൂടുതല്‍ വിശദീകരണങ്ങള്‍. കൂടുതല്‍ ശക്തനാകുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ കൂടി ഉണ്ടാകും എന്നാണ് പാര്‍വ്വതി പറഞ്ഞത്.
മാധ്യമ പ്രവർത്തകയ്ക്ക് സംഭവിച്ചതും ഇത് തന്നെ...
പാർവ്വതിക്ക് എഴുത്തുകാരുടെയും സാമൂഹിക പ്രവർത്തകരുടെയും പിന്തുണ ലഭിക്കുന്നുണ്ട്. എന്നാൽ മമ്മൂട്ടി ഇതിനെ കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. മമ്മൂട്ടി പ്രതികരിക്കാത്തിരിക്കുന്നതിനെതിരെയും രൂക്ഷ വിമർശനം ഉയരുന്നുണ്ട്. ഇത്തരത്തിൽ ഫാൻസുകാർ സ്ത്രീകളെ അപമാനിക്കുന്നത് ഇത് ആദ്യമായല്ല. വിജയ് ചിത്രം സുറയെ വിമര്‍ശിച്ച വനിതാ മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന് സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ അസഭ്യ വര്‍ഷം തന്നെ നേരിടേണ്ടി വന്നിരുന്നു. "വിജയ് ചിത്രം ‘സുറ' ഇന്റര്‍വെല്‍വരെ മാത്രമാണ് ഞാന്‍ കണ്ടത്. അതു കഴിഞ്ഞപ്പോള്‍ ഞാന്‍ തിയേറ്റര്‍ വിട്ടുപോയി. എന്നാല്‍ ജബ് ഹാരി മെറ്റ് സേജള്‍ ആ റെക്കോര്‍ഡ് തകര്‍ത്തു. ഇന്റര്‍വെല്‍വരെ പോലും എനിക്ക് ഇരിക്കാന്‍ കഴിഞ്ഞില്ല". ഇതായിരുന്നു ധന്യ രാജേന്ദ്രന്‍ ട്വിറ്ററില്‍ എഴുതിയത്. പിന്നാലെ വിജയ് ആരാധകര്‍ ട്വിറ്ററില്‍ ധന്യയ്‌ക്കെതിരെ രംഗത്തെത്തുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രോളുകള്‍ പുറത്തിറക്കുകയും മോശം സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് നാലിനാണ് ധന്യ ട്വീറ്റ് ചെയ്തത്. എന്നാല്‍ ട്വീറ്റ് ചെയ്ത് 48 മണിക്കൂറുകള്‍ക്കുശേഷവും വിജയ് ആരാധകര്‍ ധന്യയ്‌ക്കെതിരായ അസഭ്യ വര്‍ഷം നിര്‍ത്തിയിരുന്നത്. #PublicityBeepDhanya എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററില്‍ മോശം സന്ദേശങ്ങള്‍ പ്രചരിക്കുന്നത് 30,000 ലധികം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ പ്രചരിച്ചത്. ഈ ഹാഷ്ടാഗ് രൂപീകരിക്കുകയും അത് പ്രചരിക്കാന്‍ തുടങ്ങുന്നതിന് മുന്‍പായി ധന്യയ്ക്ക് ഭീഷണിസന്ദേശവും ലഭിച്ചു. അതിനിടെ ധന്യയെ പിന്തുണച്ച് ഗായിക ചിന്മയി രംഗത്തെത്തി. ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഇത്തരം പ്രവൃത്തികളെ നടന്മാര്‍ വിലക്കണമെന്ന് ചിന്മയി ആവശ്യപ്പെട്ടു. അതേസമയം, ഈ വിഷയത്തില്‍ വിജയ്യുടെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടാകാത്തതില്‍ ധന്യ നിരാശ പ്രകടിപ്പിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ വിജയ്യുടെ ഓഫിസ് സന്ദര്‍ശിച്ചു. പക്ഷേ എന്നിട്ടും വിജയ് പ്രതികരിച്ചിരുന്നില്ല.
പാർവ്വതിക്ക് പിന്തുണയുമായി മന്ത്രി
നടി പാർവ്വതി നേരിടുന്ന സൈബർ ആക്രമണത്തിൽ നടിക്ക് പിന്തുണയുമായി ധനകാര്യമന്ത്രി തോമസ് ഐസക്ക് രംഗത്ത് വന്നിരുന്നു. സ്ത്രീകളോടുള്ള ഈ അക്രമവാസന അങ്ങേയറ്റം അപലപനീയമാണെന്നാണ് മന്ത്രി പറഞ്ഞത്. സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകള്‍ സംഘടിക്കാനും ശബ്ദമുയർത്താനും തുടങ്ങിയത് ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുണ്ടെന്നത് വ്യക്തമാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. സമീപകാലത്തു തന്നെ അഭിനേത്രിമാരായ സജിതാമഠത്തിലും റീമാ കല്ലിങ്കലും തിരക്കഥാകൃത്തായ ദീദി ദോമോദരനുമടക്കം പല സ്ത്രീകളും ഈ ആരാധകക്കൂട്ടത്തിന്റൊ ആക്രമണത്തിനിരയായിട്ടുണ്ട്. ഇത് അങ്ങേയറ്റം പ്രതിലോമകരവും സ്ത്രീവിരുദ്ധവുമാണ്. പാർവതി ഉന്നയിച്ച വിമർശനം ശരിയോ തെറ്റോ ആകട്ടെ. പക്ഷേ, അതിനെ നേരിടേണ്ടത് ഇങ്ങനെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൈബറിടത്തില്‍ അസഹിഷ്ണുത ഭയാനകമാം വിധം വർദ്ധിച്ചിരിക്കുകയാണ്. തങ്ങൾക്ക് ഹിതകരമല്ലാത്ത അഭിപ്രായം പറയുന്നവരെല്ലാം ഹീനമായ അധിക്ഷേപങ്ങൾക്ക് ഇരയാവുകയാണ്. ഇതിനേറ്റവും കൂടുതല്‍ ഇരകളാകുന്നത് സ്ത്രീകളാണ്. വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സംഘടനയുടെ രൂപീകരണം മുതല്‍ അതില്‍ പ്രവർത്തിക്കുന്നവരെ നിരന്തരമായി ആക്രമിക്കുന്ന ഒരു പ്രവണത കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നടി
വിവാദങ്ങൾ പൊടി പൊടിക്കുമ്പോഴും പാർവ്വതി എന്ന നടിയെ നമുക്ക് മാറക്കാനാകില്ല. മലയാള സിനിമയിൽ ഇന്ന് തിളങ്ങി നിൽക്കുന്ന നടിയാണ് പാർവ്വതി. മലയാള സിനിമയില്‍ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ ഏറ്റെടുക്കാന്‍ വിരലിലെണ്ണാവുന്നവര്‍ പോലുമില്ലെന്ന ചര്‍ച്ച സജീവമായപ്പോഴാണ് മോളീവുഡിന്റെ മുറ്റത് പാർവ്വതി നടന്നു കയറിയത്. താരപ്രഭാവത്തേക്കൾ വ്യക്തി പ്രഭാവമുള്ള നടിയാണ് പാർവ്വതിയെന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. ചാനല്‍ അവതാരകയില്‍ നിന്നു തുടങ്ങിയ ആ യാത്ര ഗോവ ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരനേട്ടം വരെയെത്തി നില്‍ക്കുകയാണിപ്പോൾ. വട്ടക്കണ്ണടയും ബോബ് ചെയ്ത മുടിയുമായി സേറ നിരങ്ങി നീങ്ങിയത് പ്രേക്ഷകരുടെ ഹൃദയത്തിലേക്കായിരുന്നു. 'എന്നു നിന്റെ മൊയ്തീനി'ലെ കാഞ്ചനമാലയെന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ പാര്‍വ്വതിയുടെ അഭിനയ ചാതുര്യം ആരേയും വിസ്മയിപ്പിക്കും. കാഞ്ചനമാലയെന്ന നാട്ടിന്‍പുറത്തുകാരിയില്‍ നിന്ന് 'ചാര്‍ലി'യിലെ ടെസ്സയിലേക്ക് എത്തുമ്പോള്‍ പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത മേയ്ക്ക്ഓവറാണ് പാര്‍വ്വതി നടത്തിയത്. ഒരാമുഖം ആവശ്യമില്ലാതെ പ്രേക്ഷകഹൃദയങ്ങളിലേക്ക് 'ടേക്ക്ഓഫ്' ചെയ്ത കഥാപാത്രമാണ് സമീറ. സ്ത്രീ കേന്ദ്രീകൃത സിനിമകൾ മലയാള സിനിമയ്ക്ക് നഷ്ടമായെന്ന് പഴഞ്ചൻ വിശ്വാസത്തിനുള്ള മറുപടി കൂടിയായിരുന്നു പാർവ്വതിയുടെ ഓരോ കഥാപാത്രങ്ങളും.