ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
പത്തനംതിട്ട: സംസ്ഥാനത്ത് ഈമാസം 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അടുത്ത 24 മണിക്കൂർ സമയം മണിക്കൂറിൽ 35 കിലോമീറ്റർ മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. ശക്തമായ മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണം. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങരുത്. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇതിനരികിൽ വാഹനങ്ങൾ നിർത്തരുത്.
മരങ്ങൾക്ക് കീഴിലും വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികൾ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴിവാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അടിയന്തിര സാഹചര്യങ്ങളിൽ സഹായത്തിനായി കളക്ടറേറ്റിലെയും താലൂക്ക് ഓഫീസുകളിലേയും കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാം. കൺട്രോൾ റൂമുകളിലെ ഫോൺ നമ്പരുകൾ: കളക്ടറേറ്റ് 0468 2322515, 2222515, താലൂക്ക് ഓഫീസുകൾ അടൂർ 04734 224826, 9447034826, കോഴഞ്ചേരി 0468 2222221, 9447712221, റാന്നി 04735 227442, 9447049214, തിരുവല്ല 0469 2601303, 9447059203, മല്ലപ്പള്ളി 0469 2682293, 9447014293, കോന്നി 0468 2240087, 8547618430.
ജില്ലയിൽ ഇന്നലെ മഴയിൽ ഏഴു വീടുകൾ ഭാഗികമായി തകർന്നു. 1,55,000 രൂപയുടെ നാശനഷ്ടം സംഭവിച്ചു. തിരുവല്ല താലൂക്കിലെ പെരിങ്ങര വില്ലേജ് പരിധിയിൽ പുതിയ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. ഇവിടെ 34 കുടുംബങ്ങളിലെ 171 പേരെ മാറ്റി പാർപ്പിച്ചു. മല്ലപ്പള്ളി താലൂക്കിലെ പുറമറ്റം വില്ലേജിലെയും തിരുവല്ല താലൂക്കിലെ കുറ്റൂർ വില്ലേജിലെയും ഓരോ ക്യാമ്പുകളിൽ കഴിഞ്ഞവർ വീടുകളിലേക്ക് മടങ്ങി.