''മോദി ചെയ്ത നല്ല കാര്യങ്ങൾ മറ്റാർക്കെങ്കിലും ചെയ്യാനായോ''? 100 ശതമാനവും ബിജെപിക്കൊപ്പമെന്ന് പിസി ജോർജ്
കോട്ടയം: താന്‍ നൂറ് ശതമാനവും ബിജെപിക്കൊപ്പമാണെന്ന് കേരള ജനപക്ഷം നേതാവ് പിസി ജോര്‍ജ്. കേരളം ഉള്‍പ്പെടെ ഇന്ത്യാ രാജ്യത്ത് ബിജെപിക്കല്ലാതെ വേറെ ആര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കുമെന്ന് പിസി ജോര്‍ജ് ചോദിച്ചു. ഈ രാജ്യത്ത് നരേന്ദ്ര മോദി പറയുന്നത് അല്ലാതെ നടക്കുമോ? അദ്ദേഹമല്ലേ ജനപിന്തുണയോട് കൂടി മുന്നോട്ട് പോകുന്നത്, പിസി ജോര്‍ജ് ചോദിച്ചു.
''കേരള ജനപക്ഷം സെക്യുലര്‍ പാര്‍ട്ടി എന്‍ഡിഎയ്ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തങ്ങള്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒപ്പമാണ്. തങ്ങളുടെ രാഷ്ട്രീയവും അതുമായി ചേര്‍ന്ന് പോകുന്നതാണ് എന്നും അക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ല'' എന്നും പിസി ജോര്‍ജ് പറഞ്ഞു.

''മോദി രാഷ്ട്രീയത്തിന് അപ്പുറത്താണ് ജനങ്ങളെ കാണുന്നത്. അദ്ദേഹം ചെയ്ത എത്രയോ നല്ല കാര്യങ്ങള്‍ ഇതിന് മുന്‍പ് ആര്‍ക്കെങ്കിലും ചെയ്യാന്‍ പറ്റിയിട്ടുണ്ടോ. നരേന്ദ്ര മോദി എന്ന വ്യക്തിയെ ബഹുമാനിക്കാതിരിക്കാന്‍ കഴിയില്ല. അദ്ദേഹം നേതൃത്വം കൊടുക്കുന്ന ബിജെപിക്ക് അനുകൂലമായിട്ടുളള നിലപാടിലേക്ക് ഇന്ത്യാ രാജ്യം മുഴുവനായും വരുമെന്നാണ് താന്‍ കരുതുന്നത്. താന്‍ നൂറ് ശതമാനവും അവരെ പിന്തുണയ്ക്കുന്നു''. തങ്ങള്‍ എന്‍ഡിഎ ആകാന്‍ തയ്യാറാണെന്നും ഘടകകക്ഷിയാകേണ്ടതില്ലെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിസി ജോര്‍ജിന്റെ പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമായിരുന്നു. ഇടതുമുന്നണിയിലും യുഡിഎഫിലും പ്രവേശനം നിഷേധിക്കപ്പെട്ടതോടെയായിരുന്നു പിസി ജോര്‍ജ് ബിജെപിയുമായി കൈകോര്‍ത്തത്. ശബരിമല സ്ത്രീ പ്രവേശനം വിവാദത്തിലടക്കം പിസി ജോര്‍ജ് ബിജെപിയെ പിന്തുണച്ചു. പത്തനംതിട്ടയില്‍ പിസി ജോര്‍ജിന്റെ സാന്നിധ്യം ക്രിസ്ത്യന്‍ വോട്ടുകളെ ആകര്‍ഷിക്കുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷയെങ്കിലും തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. പിന്നാലെ എന്‍ഡിഎ ബന്ധത്തില്‍ നിന്ന് പിസി ജോര്‍ജ് പിന്മാറുകയായിരുന്നു.












Click it and Unblock the Notifications