പിണറായിയിലെ കൊലപാതകം; സൗമ്യയെ തെളിവെടുപ്പിനെത്തിച്ചു, കൂകി വിളിച്ച് പ്രതിഷേധമറിയിച്ച് നാട്ടുകാർ!
തലശ്ശേരി: മാതാപിതാക്കൾക്കും മക്കൾക്കും ഭക്ഷണത്തിൽ എലിവിഷം നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സൗമ്യയെ പടന്നക്കരയിലെ വീട്ടിലെത്തിച്ചു. നിരവധി പേരാണ് തെളിവെടുക്കുന്ന സ്ഥലത്ത് സൗമ്യയെ കാണാൻ എത്തിയത്. കഴിഞ്ഞ ദിവസമാണ് പോലീസ് സൗമ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തിൽ സൗമ്യക്ക് പുറമേ മറ്റാർക്കും പങ്കില്ലെന്നാണ് പോലീസ് നിഗമനം.
കൂകി വിളിച്ചുകൊണ്ടാണ് തെളിവെടുപ്പിനെത്തിച്ച സൗമ്യയെ നാട്ടുകാർ സ്വീകരിച്ചത്. സൗമ്യയെ കാണാൻ നിരവധി നാട്ടുകാർ പരിസരത്ത് തമ്പ് ചെയ്തിരുന്നത്. അതേസമയം കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന. എന്നാൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൂടുതൽ വിവരങ്ങളും ലഭ്യമല്ല.
ഒരു കുടുംബത്തിലെ നാല് പേരും ദുരൂഹ സാഹചര്യത്തിൽ അപൂർവ്വരോഗം ബാധിച്ച് മരിച്ചുവെന്നായിരുന്നു പിണറായിയിലെ മരണങ്ങളെക്കുറിച്ച് ആദ്യം മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. ഇതിനുപിന്നാലെ കുടുംബത്തിൽ അവശേഷിച്ചിരുന്ന സൗമ്യയെയും സമാനരീതിയിലുള്ള രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ സംഭവം വീണ്ടും ശ്രദ്ധിക്കപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി രംഗത്ത് ലരികയായിരുന്നു.
പതിനൊന്ന് മണിക്കൂർ ചോദ്യം ചെയ്യലിലാണ് സൗമ്യ കുറ്റം സമ്മതിച്ചത്. സൗമ്യയുമായി ബന്ധം പുലർത്തിയിരുന്ന യുവാക്കളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇളയ കുട്ടിയുടെ ഒഴികെയുള്ള ബാക്കി മൂന്നു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ പോലീസ് തീരുമാനിച്ചത്. തുടർന്ന് കഴിഞ്ഞദിവസം മൃതദേഹങ്ങൾ പുറത്തെടുക്കുകയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മൂന്നുപേരുടെയും ശരീരത്തിൽ അലുമിനിയം ഫോസ്ഫേറ്റിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ കൊലപാതകത്തിന് പിന്നിൽ സൗമ്യയാണെന്ന് പോലീസ് ഉറപ്പിച്ചു.