ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് ഒന്നൊന്നര മറുപടി; ഡാം തുറന്നതുകൊണ്ടല്ല വെള്ളപ്പൊക്കമുണ്ടായത്!! കനത്തമഴ!
തിരുവനന്തപുരം: സംസ്ഥാനത്ത് അണക്കെട്ടുകൾ തുറക്കുന്നതിൽ വീഴ്ച വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടി അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനത്തില്‍ കഴമ്പുണ്ടാകണം. വിമര്‍ശനത്തിനു വേണ്ടി വിമര്‍ശിക്കരുതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ഡാം തുറന്നതുകൊണ്ടല്ല വെള്ളപ്പൊക്കമുണ്ടായത്. കനത്തമഴ കൊണ്ടാണ് വെള്ളപ്പൊക്കം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ കരുതല്‍ എടുത്തില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വാദം പൊള്ളയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി. രമേശ് ചെന്നിത്തലയുടെ ഓരോ ആരോപണങ്ങളും എടുത്ത് പറഞ്ഞ് കൊണ്ടാണ് മറുപടി പറഞ്ഞത്.

ഈ ദുരന്തം മറികടക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം അവസാനിക്കുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. അതിന്‍റെ ഭാഗമായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത് മടങ്ങാനൊരുങ്ങുന്ന വിവിധ സേനാവിഭാഗങ്ങളുടെ സേവനം വിലമതിക്കാനാകാത്ത ഒന്നായാണ് സര്‍ക്കാര്‍ കാണുന്നത്.
സേനകള്‍ ജനകീയമായ സേനയായി മാറുന്ന അനുഭവങ്ങളാണല്ലോ ഈ ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ ഉണ്ടായത്. അവരുടെ മനുഷ്യസ്നേഹത്തിന്‍റെ ഉജ്വല മുഹൂര്‍ത്തങ്ങള്‍ കേരളജനത നേരിട്ടു കണ്ടതാണ്. മനുഷ്യസാധ്യമായ എല്ലാ ശേഷികളും ഉപയോഗിച്ചുകൊണ്ട് ഇവര്‍ നടത്തിയ സേവനത്തിന് കേരളത്തിന്‍റെ നന്ദിയും സ്നേഹവായ്പും പ്രകടിപ്പിക്കേണ്ടതുണ്ട്. അതിനായി 26-ാം തീയതി വൈകുന്നേരം മസ്ക്കറ്റ് ഹോട്ടലില്‍ സേനാവിഭാഗങ്ങള്‍ക്ക് കേരളത്തിന്റെ ഹൃദയത്തില്‍നിന്നുള്ള അഭിവാദ്യങ്ങളായി യാത്രയയപ്പ് നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ആരേയും രക്ഷപ്പെടുത്തേണ്ട സാഹചര്യമുണ്ടായിട്ടില്ല. ഇത് കാണിക്കുന്നത് ആദ്യഘട്ടത്തിന്‍റെ വിജയകരമായ പൂര്‍ത്തീകരണമാണ്. ക്യാമ്പുകളില്‍ ചെറിയ അസൗകര്യങ്ങള്‍ പോലും പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചുമതലപ്പെട്ടവരുടെ നേതൃത്വത്തില്‍ ജനങ്ങളുടെയാകെ സഹായം നേടിക്കൊണ്ട് അവ മുന്നോട്ടുനീങ്ങുകയാണ്. ഇപ്പോള്‍ സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി 3527 ക്യാമ്പുകളാണ് നിലനില്‍ക്കുന്നത്. രണ്ടുലക്ഷത്തി മുപ്പത്തിയേഴായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്ന് (2,37,991) കുടുംബങ്ങളില്‍ നിന്നായി പതിമൂന്ന് ലക്ഷത്തി നാല്‍പ്പത്തിമൂവായിരത്തി നാന്നൂറ്റി നാല്‍പ്പത്തിയേഴ് (13,43,447) അംഗങ്ങളാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നും പ്രാഥമിക സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള നടപടികള്‍ നല്ല നിലയില്‍ തന്നെ പുരോഗമിച്ചുവരികയാണ്. യുവാക്കളും യുവതികളും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. ഇവരെ പ്രാദേശികമായി വിന്യസിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസും ഫയര്‍ഫോഴ്സും ആരോഗ്യപ്രവര്‍ത്തകരും മറ്റ് സര്‍ക്കാര്‍ സംവിധാനവും സജീവമായിത്തന്നെ പ്രവര്‍ത്തനരംഗത്തുണ്ട്. ഇത്തരത്തില്‍ കൂട്ടായ്മയുടേയും മനുഷ്യസ്നേഹത്തിന്‍റെയും കാഴ്ചപ്പാടുകളില്‍ അടിയുറച്ചുനിന്നുകൊണ്ട് ദുരിതബാധിത പ്രദേശങ്ങളില്‍ ഇടപെടുന്ന സ്ഥിതിയാണുള്ളത്. ഈ കൂട്ടായ്മ പ്രതിസന്ധികളെ മറികടക്കാനാകുമെന്ന ആത്മവിശ്വാസം നാട്ടിലാകമാനം ഉണ്ടായിക്കഴിഞ്ഞു.
നാം ദുരിതത്തിലകപ്പെട്ട ജനതയാണ്. ആ ജനതയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കാനും ദുരിതങ്ങളെ പരിഹരിക്കാനുള്ള കൈത്താങ്ങ് നല്‍കുകയുമാണ് വേണ്ടത്. നാട് ആവശ്യപ്പെടുന്നത് അതാണ്. അതിലുറച്ചുനിന്നുകൊണ്ട് സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളില്‍ എല്ലാവിധ സഹായവും അഭ്യര്‍ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
700 കോടി നല്‍കാമെന്ന യു എ ഇയുടെ വാഗ്ദാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാഗതം ചെയ്തതാണ്.2016 മേയ് മാസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കേന്ദ്ര ദുരന്തനിവാരണ നയത്തില്‍ മറ്റു രാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന സഹായം സ്വീകരിക്കാവുന്നതാണെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ യു എ ഇ സഹായവുമായി ബന്ധപ്പെട്ട് ചില തടസ്സങ്ങള്‍ ഉയര്‍ന്നുവന്നതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഈ പ്രശ്‌നങ്ങള്‍ ഔദ്യോഗികതലത്തില്‍ ചര്‍ച്ച ചെയ്ത് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications