Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യാമെന്നതു വ്യാമോഹം മാത്രം; ബിജെപിക്ക് പിണറായിയുടെ മറുപടി

തിരുവനന്തപുരം: ത്രിപുരയില്‍ സിപിഎമ്മിനെതിരെ നടക്കുന്ന വ്യാപകമായ അക്രമത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ സംഘര്‍ഷം ദേശീയതല ഗൂഢാലോചനയുടെ ഭാഗമാണെന്നും നാലു പ്രതിമ തകര്‍ത്താല്‍ സിപിഎം ഇല്ലാതായിപ്പോകില്ലെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കമ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെയും ഇന്ത്യയില്‍നിന്നു തുടച്ചുനീക്കാനുള്ള ആര്‍എസ്എസിന്റെ അതിമോഹമാണു ത്രിപുരയില്‍ അഴിഞ്ഞാടുന്നത്. കമ്യൂണിസ്റ്റുകാരെ തുടച്ചുനീക്കുമെന്നു പ്രഖ്യാപിച്ചു ബിജെപി ദേശീയ നേതാക്കള്‍ തന്നെ അക്രമത്തിന് ആഹ്വാനം ചെയ്യുന്നതു ദേശീയതല ഗൂഢാലോചനയുടെ ഭാഗമാണ്. ത്രിപുരയില്‍ ആര്‍എസ്എസ് ആക്രമണങ്ങളില്‍ 500ല്‍ അധികം പ്രവര്‍ത്തകര്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. 1500ല്‍ അധികം വീടുകള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. അക്രമം പുറംലോകത്തോടു വിളിച്ചുപറഞ്ഞ പെണ്‍കുട്ടിയെ മാനഭംഗം ചെയ്യുമെന്നാണു ഭീഷണി.

 pinarayi-vijayan

25 വര്‍ഷം കൊണ്ടു ത്രിപുരയിലെ ജനത നേടിയ നേട്ടങ്ങള്‍ ഒരു രാത്രി കൊണ്ടു ചുട്ടെരിക്കപ്പെട്ടു. മഹാനായ ലെനിന്റെ പ്രതിമയെ പോലും ഭയന്ന് ആര്‍എസ്എസ് സംഘം തകര്‍ക്കുകയും ആനന്ദനൃത്തം ചവിട്ടുകയും ചെയ്യുന്നു. ജനാധിപത്യ ഇന്ത്യയുടെ മുഖം വികൃതമാക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. ഇതു രാജ്യത്തിനുള്ള മുന്നറിയിപ്പാണ്. പണം, അധികാരം, അക്രമം എന്നിവ കൂട്ടിക്കലര്‍ത്തി ജനാധിപത്യത്തിനു പുതിയ നിര്‍വചനം നല്‍കാനാണ് ആര്‍എസ്എസ് ശ്രമം. ഭരണകൂടത്തിന്റെ കിരാതവാഴ്ചകളെ എതിരിട്ടാണു കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്തു വളര്‍ന്നത്. ഫാഷിസ്റ്റു തേര്‍വാഴ്ചകള്‍ക്കു മുന്നില്‍ നെഞ്ചുവിരിച്ചുനിന്നു രക്തസാക്ഷിത്വം വരിച്ച ധീരന്‍മാരുടെ മണ്ണാണിത്.

അടിച്ചമര്‍ത്തിയാലും കുഴിച്ചുമൂടാന്‍ വന്നാലും പ്രതിരോധിക്കാനും തിരിച്ചുവരാനും ശേഷിയുള്ളവരാണു കമ്യൂണിസ്റ്റുകാര്‍. ത്രിപുരയിലെ ജനങ്ങളെ ആകെ അണിനിരത്തി ഈ ഫാഷിസ്റ്റു നീക്കങ്ങളെ ചെറുക്കേണ്ടതുണ്ട്. പൊരുതുന്ന ത്രിപുരയിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ജനാധിപത്യത്തെ പണാധിപത്യമാക്കിയും അട്ടിമറിച്ചും നേടിയ വിജയത്തിന്റെ ലഹരിയില്‍ ഫാഷിസ്റ്റു വ്യാമോഹം എണ്ണയൊഴിച്ചു കത്തിക്കാമെന്നു സംഘപരിവാര്‍ കരുതരുത്. അങ്ങനെ കരുതിയവര്‍ക്കും അഹങ്കരിച്ചവര്‍ക്കും ദയനീയ അന്ത്യമാണ് എക്കാലത്തും സംഭവിച്ചത്.

കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യാമെന്നതു വെറും വ്യാമോഹമാണ്. മതനിരപേക്ഷത പുലരാനും സമാധാനം സംരക്ഷിക്കാനും സ്വജീവന്‍ ബലിയര്‍പ്പിക്കുമെന്നു പ്രതിജ്ഞയെടുത്തവരാണു കമ്യൂണിസ്റ്റുകാര്‍; അതാണു പാരമ്പര്യം. വര്‍ഗീയതയുടെയും പണക്കൊഴുപ്പിന്റെയും വിവേകശൂന്യതയുടെയും ചേരുവകള്‍ കൊണ്ടു ഫാഷിസ്റ്റു മോഹങ്ങള്‍ നട്ടുവളര്‍ത്തുന്ന ആര്‍എസ്എസ് ബുദ്ധികേന്ദ്രങ്ങള്‍ ഇന്നാട്ടിന്റെ സമര പാരമ്പര്യങ്ങളെക്കുറിച്ച് അജ്ഞരാണ്. അതുകൊണ്ടാണു നാലു പ്രതിമ തകര്‍ത്താല്‍ കമ്യൂണിസ്റ്റുകാര്‍ ഇല്ലാതായിപ്പോകുമെന്ന് അവര്‍ ധരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+