'സംഘപരിവാറിന്റെ തനിനിറം വ്യക്തമാക്കുന്നതാണ് അയോദ്ധ്യ ക്ഷേത്ര തട്ടിപ്പ്, പ്രധാനമന്ത്രി പ്രതികരിക്കണം'; പിണറായി
അയോദ്ധ്യ രാമക്ഷേത്രത്തിൽ നടന്ന ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഘപരിവാറിനെ കടന്നാക്രമിച്ച് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ ഇടതുപക്ഷത്തിനെ പ്രതിക്കൂട്ടിൽ നിർത്തിയിരുന്ന ആർഎസ്എസിനെ അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ് പിണറായി ഇപ്പോൾ.
അയോദ്ധ്യ രാമക്ഷേത്രത്തിലെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയം വലിയ രീതിയിൽ ശ്രദ്ധ നേടുന്ന വേളയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ക്ഷേത്രത്തിൽ നടന്ന വൻ തട്ടിപ്പിനെ തുടർന്ന് കഴിഞ്ഞ ദിവസം ശ്രീരാമജന്മഭൂമി തീർത്ഥ ട്രസ്‌റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും സംഭാവന തട്ടിപ്പിൽ ആരോപണനിഴലിലായ ട്രസ്‌റ്റ് അംഗം അനിൽ മിശ്രയും രാജിവച്ചിരുന്നു.

അതിനിടയിലാണ് സംഘപരിവാറിനെ വിമർശിച്ചുകൊണ്ട് പിണറായി വിജയൻ രംഗത്ത് വന്നിരിക്കുന്നത്. ജനങ്ങളുടെ വിശ്വാസത്തെയും വൈകാരികതയേയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്‌തവർ അതിന്റെ മറവിൽ സംഘടിത സാമ്പത്തിക തട്ടിപ്പ് കൂടി നടത്തിയതായാണ് മനസിലാക്കേണ്ടതെന്ന് പിണറായി ആരോപിച്ചു.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്കുൾപ്പെടെ കാർമ്മികത്വം വഹിച്ച പ്രധാനമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാൻ ബാധ്യസ്ഥനാണെന്നും സംഘപരിവാർ രാഷ്ട്രീയത്തിന്റെ തനിനിറം വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോദ്ധ്യ ക്ഷേത്രത്തിൽ നടന്ന ഫണ്ട് വെട്ടിപ്പെന്നും അദ്ദേഹം തന്റെ കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.
പിണറായി വിജയന്റെ വാക്കുകൾ ഇങ്ങനെ:
അയോദ്ധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണ്. ജനങ്ങളുടെ വിശ്വാസത്തെയും വൈകാരികതയേയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്‌തവർ അതിന്റെ മറവിൽ സംഘടിത സാമ്പത്തിക തട്ടിപ്പ് കൂടി നടത്തിയതായാണ് മനസിലാക്കേണ്ടത്. സംഘപരിവാർ സംഘടനകളുടെ ഉന്നതങ്ങളിൽ ബന്ധമുള്ളവരാണ് ട്രസ്‌റ്റിമാർ.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്കുൾപ്പെടെ കാർമ്മികത്വം വഹിച്ച പ്രധാനമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാൻ ബാധ്യസ്ഥനാണ്. പാർലമെന്റിന്റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സർക്കാർ രൂപീകരിച്ച ട്രസ്‌റ്റാണ് ഇപ്പോൾ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. ജനങ്ങളുടെ ഭക്തിയെ ചൂഷണം ചെയ്‌ത് ശേഖരിച്ച പണം എങ്ങോട്ടാണ് പോയതെന്ന് വ്യക്തമാക്കാൻ ട്രസ്‌റ്റിനും അതിന് നേതൃത്വം നൽകുന്നവർക്കും ബാധ്യതയുണ്ട്.
സംഘപരിവാർ രാഷ്ട്രീയത്തിന്റെ തനിനിറം വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോദ്ധ്യ ക്ഷേത്ര ഫണ്ട് വെട്ടിപ്പ്. ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.












Click it and Unblock the Notifications