പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും
യുഎഇയിലെ വാഹന ഉടമകൾക്ക് ഒടുവിൽ ആശ്വാസ വാർത്ത. തുടർച്ചയായി നാല് മാസങ്ങളായി ഇന്ധനവില കുത്തനെ കൂടിയതിന് ശേഷം, വരുന്ന ജൂലൈ മാസത്തിൽ യുഎഇയിൽ പെട്രോൾ, ഡീസൽ വിലകളിൽ കാര്യമായ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ വ്യക്തമാക്കുന്നത്. ഗൾഫ് മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് ആഗോളതലത്തിൽ ഉയർന്ന എണ്ണവില ഇപ്പോൾ വലിയ തോതിൽ ഇടിഞ്ഞതാണ് ഇതിന് കാരണം.
കഴിഞ്ഞ ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതു മുതൽ യുഎഇയിലെ റീട്ടെയിൽ ഇന്ധനവിലയിൽ 60 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ അന്താരാഷ്ട്ര വിപണിയിൽ ഊർജ്ജ വില കുതിച്ചുയരുകയായിരുന്നു. ജൂൺ മാസത്തിലെ നിലവിലെ ഇന്ധന നിരക്കുകൾ നോക്കിയാൽ പ്രവാസികൾക്ക് എത്രത്തോളം സാമ്പത്തിക ഭാരം ഉണ്ടായെന്ന് മനസ്സിലാക്കാം:
സൂപ്പർ 98: ലിറ്ററിന് 3.95 ദിർഹം (ഫെബ്രുവരിയിൽ ഇത് 2.45 ആയിരുന്നു - 61% വർദ്ധനവ്)
സ്പെഷ്യൽ 95: 3.83 ദിർഹം
ഇ-പ്ലസ് 91 : 3.76 ദിർഹം
ഡീസൽ: 4.33 ദിർഹം
സാധാരണക്കാരായ വാഹന ഉടമകൾക്ക് ഈ വർദ്ധനവ് വലിയ തിരിച്ചടിയായിരുന്നു. ഫെബ്രുവരിയിൽ ഒരു 60 ലിറ്റർ ടാങ്ക് പൂർണ്ണമായി നിറയ്ക്കാൻ ഏകദേശം 147 ധർഹം മതിയായിരുന്നെങ്കിൽ, ജൂണിൽ അതിന് 237 ധർഹം നൽകേണ്ടി വന്നു. വലിയ എസ്‌യുവികളും ഫോർ ബൈ ഫോർ വാഹനങ്ങളും ഉപയോഗിക്കുന്നവർക്ക് 80 ലിറ്റർ ടാങ്ക് നിറയ്ക്കാൻ 196 ധർഹത്തിൽ നിന്ന് 316 ധർഹമായി ചെലവ് ഉയർന്നു.

ജൂലൈയിൽ വില കുറയാൻ കാരണമെന്ത്?
യുഎഇയിലെ ഇന്ധനവില നിശ്ചയിക്കുന്നത് പ്രതിദിന വില വ്യതിയാനങ്ങൾ നോക്കിയല്ല, മറിച്ച് ആ മാസത്തെ അന്താരാഷ്ട്ര എണ്ണവിലയുടെ ശരാശരി കണക്കാക്കിയാണ്. ജൂൺ മാസത്തെ വില നിശ്ചയിച്ചത് മേയ് മാസത്തിലെ ഉയർന്ന എണ്ണവിലയായ (ബാരലിന് ഏകദേശം 106 ഡോളർ) അടിസ്ഥാനമാക്കിയായിരുന്നു. എന്നാൽ ജൂൺ മാസത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. മാസത്തിന്റെ തുടക്കത്തിൽ ബാരലിന് 95 ഡോളറായിരുന്ന എണ്ണവില, യുദ്ധത്തിന് മുൻപുള്ള നിരക്കായ 70-കളിലേക്ക് താഴ്ന്നു. ഈ ആഴ്ചയിൽ വില 72.50 ഡോളറിനും താഴേക്ക് പോയിരുന്നു. ജൂൺ മാസത്തിലുടനീളം എണ്ണവില താഴ്ന്നു നിന്നതിനാൽ ഇതിന്റെ നേരിട്ടുള്ള പ്രയോജനം ജൂലൈ മാസത്തിലെ വില പ്രഖ്യാപനത്തിൽ പ്രതിഫലിക്കും.
കപ്പൽ ഗതാഗതം സാധാരണ നിലയിലായി
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചേക്കുമെന്ന ഭീതിയായിരുന്നു മുൻപ് എണ്ണവില കൂട്ടിയത്. ലോകത്തെ ആകെ ഇന്ധന വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഇതിലൂടെയാണ്. എന്നാൽ ഇപ്പോൾ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം യുദ്ധത്തിന് മുൻപുള്ള പഴയ സ്ഥിതിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. യുഎൻ മാരിടൈം ഏജൻസി നിർദ്ദേശിച്ച ഒമാന് അടുത്തുള്ള പുതിയ പാതയിലൂടെ എണ്ണക്കപ്പലുകൾ സുരക്ഷിതമായി യാത്ര തിരിച്ചു തുടങ്ങിയത് വിപണിയിൽ ആത്മവിശ്വാസം കൂട്ടി.
എണ്ണ വിപണിയിലെ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, മുൻപ് വിപണിയിൽ ഉണ്ടായ ഇന്ധനക്ഷാമം ഇപ്പോൾ പരിഹരിക്കപ്പെട്ടിരിക്കുകയാണ്. പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതി പഴയതിന്റെ 80 ശതമാനത്തിലധികം തിരിച്ചെത്തിയതോടെ വിപണിയിൽ ആവശ്യത്തിലധികം ഇന്ധനം ലഭ്യമാണ്. മറ്റ് വലിയ തടസ്സങ്ങളോ പുതിയ സംഘർഷങ്ങളോ ഉണ്ടായില്ലെങ്കിൽ ജൂലൈ ഒന്നാം തീയതി മുതൽ യുഎഇയിൽ ഇന്ധനവിലയിൽ വലിയ കുറവ് പ്രതീക്ഷിക്കാം.












Click it and Unblock the Notifications