ആര്‍എസ്എസിന്റെ ഉളളിലുളളത് നടപ്പിലാക്കിക്കൊടുക്കാനല്ല ഇവിടെ സർക്കാർ, ആഞ്ഞടിച്ച് മുഖ്യമന്ത്രി!
കോഴിക്കോട്: ആര്‍എസ്എസിന്റെ ഉളളിലുളളത് നടപ്പിലാക്കിക്കൊടുക്കാനല്ല ഇവിടെയുളള സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യുക എന്നാവശ്യപ്പെട്ട് കോഴിക്കോട് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ മഹാറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇവിടെ ജനിച്ച് വീണ എല്ലാവരും ഇന്ത്യന്‍ പൗരന്മാരാണ്. ഒരാളും ഇവിടെ ജനന സര്‍ട്ടിഫിക്കറ്റും തേടി പോവേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാം സുരക്ഷിത കോട്ടയിലാണ് കഴിയുന്നത്. ഒരു തരത്തിലുളള ഭീഷണിയും ഈ നാട്ടില്‍ ചിലവാകില്ല. നമ്മുടെ ശക്തി ഈ ഐക്യമാണ്. മാറ്റി നിര്‍ത്തുന്നത് വര്‍ഗീയ ശക്തികളേയും തീവ്രവാദ ബന്ധമുളളവരേയും മാത്രമാണ്. ഐക്യത്തോടെയും യോജിപ്പോടെയും മുന്നോട്ട് പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യേണ്ടി വരും. കേരളത്തില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അതിന് മുന്നോടിയായുളള ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പിലാക്കാനുളള ഒരു നടപടിയും സ്വീകരിക്കില്ല. സെന്‍സസ് നടത്തും എന്നതിനപ്പുറം ഒരു സെന്റിമീറ്റര്‍ പോലും മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
പൗരത്വത്തില്‍ നിന്ന് ഒരു വിഭാഗത്തെ ഒഴിവാക്കാനുളള നീക്കമാണ് നടക്കുന്നത്. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ മുസ്ലീംകള്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും വഹിക്കാതെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നാണംകെട്ട ചരിത്രമാണ് സംഘപരിവാറിനുളളത്. ഭരണഘടനയിലും മതേതരത്വത്തിലും ആര്‍എസ്എസിന് താല്‍പര്യമില്ല. അവര്‍ക്ക് മതരാജ്യമാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനസഖ്യാ രജിസ്റ്റര്‍ വലിയ ചതിക്കുഴിയാണ്. വര്‍ഗീയ നയത്തിന്റെ ഭാഗമാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.