മുഈന്‍ അലിയെ വീണ്ടും 'കുത്തി' പിഎംഎ സലാം; അക്കാര്യത്തിലും പരാജയം... ലീഗിലെ പ്രശ്‌നങ്ങള്‍ ഉടന്‍ തീരില്ല
കോഴിക്കോട്: കെടി ജലീല്‍ തുറന്നുവിട്ട വിവാദം മുസ്ലീം ലീഗില്‍ ഉടനൊന്നും അവസാനിക്കില്ലെന്ന സൂചനകളാണ് നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്നത്. കെടി ജലീല്‍ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിറകെ ആയിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങളുടെ അപ്രതീക്ഷിത നീക്കം.
ചന്ദ്രികയിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പൂര്‍ണമായും കുഞ്ഞാലിക്കുട്ടിയുടെ മേല്‍ ചാരിക്കൊണ്ട്, വാര്‍ത്താ സമ്മേളനത്തില്‍ അപ്രതീക്ഷിത ഇടപെടല്‍ നടത്തുകയായിരുന്നു മുഈന്‍ അലി. മുഈന്‍ അലിയ്‌ക്കെതിരെ നടപടിയെടുക്കണം എന്ന കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്റെ ആവശ്യം നടപ്പിലാകാതെ പോവുകയും ചെയ്തു. ഇതിനൊക്കെ പിറകെ ആയിരുന്നു മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ വാര്‍ത്താ സമ്മേളനത്തില്‍ മുഈന്‍ അലിക്കെതിരെ വീണ്ടും കുറ്റപ്പെടുത്തല്‍.

മുഈന്‍ അലി തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് ആവര്‍ത്തിക്കുകയായിരുന്നു പിഎംഎ സലാം വാര്‍ത്താ സമ്മേളനത്തില്‍ ചെയ്തത്. അക്കാര്യം ഉന്നതാധികാര സമിതി വ്യക്തമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. എന്നാല്‍ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. പാണക്കാട് കുടുംബവുമായി ബന്ധപ്പെടുത്തിയുള്ള ഒഴിവുകഴിവുകള്‍ ആയിരുന്നു ഇതിന് മറുപടി. ഉന്നതാധികാര സമിതിയില്‍ നടന്നു എന്ന മട്ടില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മുഴുവന്‍ അദ്ദേഹം നിഷേധിക്കുകയും ചെയ്തു.

മുഈന്‍ അലിയെ വീണ്ടും കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പിഎംഎ സലാമിന്റെ പ്രതികരണം. ചന്ദ്രികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹൈദരലി തങ്ങള്‍ തന്നെയാണ് മുഈന്‍ അലിയെ നിയോഗിച്ചത്. അത് ഉന്നതാധികാര സമിതിയെ അറിയിച്ചിട്ട് തന്നെ ആയിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഈന്‍ അലിക്ക് സാധിച്ചില്ല എന്ന കുറ്റപ്പെടുത്തലും പിഎംഎ സലാം നടത്തിയിട്ടുണ്ട്. ചന്ദ്രികയുടെ ഫിനാന്‍സ് ഡയറക്ടറെ സ്ഥാനത്ത് നിന്ന് നീക്കിയെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിക്കുകയും ചെയ്തു.

ചന്ദ്രികയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ചുമതലപ്പെടുത്തി എന്നതിനര്‍ത്ഥം എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ അധികാരം നല്‍കി എന്നതല്ലെന്നും സലാം പറയുന്നുണ്ട്. അങ്ങനെ ഇടപെടലുകള്‍ നടത്തിയാല്‍ അത് അംഗീകരിക്കാന്‍ ആവില്ല. മറ്റ് വിഷയങ്ങളില്‍ ഇടപെടണമെങ്കില്‍ പാര്‍ട്ടിയെ അറിയിച്ചിട്ട് വേണം എന്നതായിരുന്നു സലാമിന്റെ നിലപാട്. ഇത് തന്നെയാണ് പാര്‍ട്ടിയുടെ നിലപാട് എന്നും അദ്ദേഹം ആവര്‍ത്തിച്ചു.

മുഈന്‍ അലി തങ്ങള്‍ അന്ന് വാര്‍ത്താ സമ്മേളനത്തില്‍ അനധികൃതമായി കയറുകയായിരുന്നു എന്നും സലാം പറഞ്ഞു. ആ നടപടി തെറ്റായിപ്പോയി എന്ന് അന്നേ പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. മുഈന്‍ അലി ഉന്നയിച്ച വിഷയങ്ങള്‍ ഇനിയും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യും. ഒരുതവണ ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കുക എന്ന രീതി മുസ്ലീം ലീഗില്‍ ഇല്ല. മുഈന്‍ അലിയ്‌ക്കെതിരെ നടപടിയെടുക്കില്ലെന്നോ എടുക്കുമെന്നോ ഉറപ്പിച്ച് പറയാനും അദ്ദേഹം തയ്യാറായില്ല. എന്തായാലും അക്കാര്യം പാണക്കാട് കുടുംബവുമായി ആലോചിച്ച് മാത്രമേ തീരുമാനിക്കൂ എന്നതായിരുന്നു സലാമിന്റെ നിലപാട്.

എന്തുകൊണ്ടാണ് ഉന്നതാധികാര സമിതി നടപടിയെടുക്കാത്തത് എന്ന ചോദ്യവും വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു. ഹൈദരലി തങ്ങളുടെ മകന്‍ ആയതുകൊണ്ട് എന്നായിരുന്നു മറുപടി. ഹൈദരലി തങ്ങളുടെ ആരോഗ്യ സ്ഥിതി കൂടി പരിഗണിച്ചാണ് ഉന്നതാധികാര സമിതി അത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയത് എന്നാണ് ന്യായീകരണം. പക്ഷേ, നടപടി എന്ന സാധ്യത അപ്പോഴും ബാക്കി നിര്‍ത്തുന്നുണ്ട്. എന്നാല്‍ ഇത് എത്രത്തോളം നടപ്പിലാകും എന്നത് ഏറെ നിര്‍ണായകമായ ചോദ്യമാണ്. പ്രത്യേകിച്ചും മുസ്ലീം ലീഗിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍.

ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ വീണ്ടും തുടര്‍ന്നപ്പോള്‍ സലാം അല്‍പം പ്രകോപിതനായി. ഹൈദരലി തങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ലീഗ് പ്രവര്‍ത്തകര്‍ക്കെല്ലാം അറിയാം. തങ്ങളെ പ്രകോപിപ്പിച്ച് അതേ കുറിച്ച് പറയിപ്പിക്കാം എന്ന് ആരും കരുതേണ്ട എന്നും അദ്ദേഹം പറഞ്ഞു. ഹൈദരലി തങ്ങളുടെ ആരോഗ്യ സ്ഥിതി വഷളാവാന്‍ കാരണം ചന്ദ്രികയിലെ പ്രശ്‌നങ്ങളും അതേ തുടര്‍ന്നുണ്ടായ ഇഡി നടപടികളും ആണെന്ന് കെടി ജലീല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഏറെക്കുറേ ഇതിനെ പിന്തുണച്ചുകൊണ്ടും കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചുകൊണ്ടും ആയിരുന്നു മുഈന്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചതും.

ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട് ഒരു ക്രമക്കേടും ഇല്ലെന്നാണ് സലാമിന്റെ വാദം. മുസ്ലീം ലീഗിന്റെ അംഗത്വ ഫീസ് ആണ് ചന്ദ്രിക അക്കൗണ്ടില്‍ നിക്ഷേപിച്ചത്. ചന്ദ്രികയില്‍ ആരും കള്ളപ്പണം നിക്ഷേപിച്ചിട്ടില്ല എന്നും പറഞ്ഞു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് ജീവനക്കാര്‍ ഉന്നയിച്ച ആക്ഷേപങ്ങളെ നിസ്സാരവത്കരിച്ചുകൊണ്ടായിരുന്നു സലാമിന്റെ പ്രതികരണം. കൊവിഡ് കാലത്ത് പല കമ്പനികള്‍ക്കും സംഭവിച്ചതുപോലെയുള്ള പ്രതിസന്ധികള്‍ തന്നെയാണ് ചന്ദ്രികയ്ക്കും ഉള്ളത്. അത് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് അവരുടെ സ്ഥാപനങ്ങളിലെ പ്രതിസന്ധികളെ കുറിച്ച് മറുചോദ്യം ഉന്നയിക്കുകയും ചെയ്തു പിഎംഎ സലാം.

ചന്ദ്രികയിലെ ജീവനക്കാര്‍ ഉന്നയിച്ച പരാതിയേയും അദ്ദേഹം ലളിത വത്കരിക്കുകയായിരുന്നു. ഇതോടൊപ്പം വളരെ തെറ്റായ ചില കാര്യങ്ങളും പിഎംഎ സലാം പറഞ്ഞു. ഈ പ്രതിസന്ധി കാലത്ത് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും സിപിഐ മുഖപത്രമായ ജനയുഗവും പൂട്ടിപ്പോയില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അതില്‍ ആര്‍ക്കും പരാതിയില്ലല്ലോ എന്ന മട്ടിലും അദ്ദേഹം സംസാരിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ രണ്ട് പത്രങ്ങളും പൂട്ടിപ്പോയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ചന്ദ്രികയിലെ പ്രശ്‌നങ്ങള്‍ കൊവിഡ് കാലത്ത് തുടങ്ങിയതും അല്ല. ശമ്പളം കിട്ടാതിരിക്കുന്നത് സംബന്ധിച്ച് ജീവനക്കാര്‍ പലവുരു മാനേജ്‌മെന്റിന് പരാതിയും നല്‍കിയിട്ടുണ്ട്.
Recommended Video

ലീഗിലെ ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെന്ന വാദത്തില്‍ ആണ് സലാം ഇപ്പോഴും ഉറച്ച് നില്‍ക്കുന്നത്. സിപിഎം നേരിട്ട് ഇടപെടാതെ കെടി ജലീലിനെ കൊണ്ട് ആരോപണം ഉന്നയിക്കുകയായിരുന്നു. പാണക്കാട് തങ്ങളെ മുമ്പ് അധിക്ഷേപിച്ചിട്ടുള്ള ആളാണ് ജലീല്‍. എന്നിട്ടാണ് ഇപ്പോള്‍ തങ്ങളുടെ ആളെന്ന നിലയില്‍ രംഗത്ത് വരുന്നത് എന്ന വിമര്‍ശനവും പിഎംഎ സലാം ഉന്നയിച്ചിരുന്നു. പിഎംഎ സലാം മുസ്ലീം ലീഗ് വിട്ട് ഐഎന്‍എലില്‍ പോവുകയും ഇടതുപക്ഷ എംഎല്‍എ ആവുകയും ചെയ്തിട്ടുള്ള ആളാണ്. ഇതിനെല്ലാം ശേഷം ഐഎന്‍എലിന്റെ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ രാജി വച്ച് മുസ്ലീം ലീഗിലേക്ക് തിരികെ പോവുകയായിരുന്നു. നിലവില്‍ മുസ്ലീം ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം.












Click it and Unblock the Notifications