ജോലി വർക്ക് ഷോപ്പിൽ... വലയിലാക്കിയത് വിദ്യാർത്ഥിനികളടക്കം ഇരുപതിലേറെ പേരെ; വീഡിയോ പകര്‍ത്തി പീഡനം
കടുത്തുരുത്തി(കോട്ടയം): കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി എന്ന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് കേരളം മുക്തമായിട്ടില്ല. അതിനിടെയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളടക്കം ഇരുപതിലേറെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പിടികൂടിയ വാര്‍ത്തയും പുറത്ത് വരുന്നത്.
ഫേസ്ബുക്കില്‍ സൗഹൃദം സൃഷ്ടിച്ച് പിന്നീട് മൊബൈല്‍ നമ്പര്‍ സ്വന്തമാക്കും. ഈ സൗഹൃദം ഉപയോഗിച്ച് പെണ്‍കുട്ടികളെ വലയിലാക്കുന്ന വിരുതനെ പോലീസ് പിടികൂടിയത് കോട്ടയത്ത് നിന്നാണ്.
കണ്ണൂര്‍ കൂട്ടബലാല്‍സംഗം; അഞ്ചു പേര്‍ അറസ്റ്റില്‍, പിതാവും കസ്റ്റഡിയില്‍, ഫേസ്ബുക്ക് ബന്ധം...
കോട്ടയത്ത് ഒരു കാര്‍ വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്യുന്ന കല്ലറമറ്റം സ്വദേശി ജിന്‍സു എന്ന 24 കാരനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പെണ്‍കുട്ടി സംശയാസ്പദമായി കാറില്‍ കയറുന്നത് കണ്ടത് സംബന്ധിച്ച് ലഭിച്ച വിവരം ആണ് ജിന്‍സുവിലേക്കുള്ള വഴിയായത്. അത് ഇങ്ങനെ ആയിരുന്നു.
പ്രധാനാധ്യപികയുടെ സംശയം
ഒരു പെണ്‍കുട്ടി സംശയാസ്പദമായ രീതിയില്‍ കാറില്‍ കയറി പോകുന്നത് കണ്ട പ്രധാനാധ്യപികയാണ് ഈ കേസില്‍ നിര്‍ണായകമായത്. പെണ്‍കുട്ടിയുടെ യൂണിഫോം കണ്ടപ്പോഴാണ് അധ്യാപികയ്ക്ക് സംശയം തോന്നിയത്. ഇത് അധ്യാപിക ജില്ലാ പോലിസ് മേധാവിയുടെ ഓപ്പറേഷന്‍ ഗുരുകുലം പദ്ധതിയുടെ കോ ഓര്‍ഡിനേറ്ററെ അറിയിക്കുകയായിരുന്നു.
ആ കുട്ടിയെ കണ്ടെത്തി
പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയേയും യുവാവിനേയും കണ്ടെത്തി. എന്നാല്‍ യുവാവിന്റെ ഫോണില്‍ മറ്റ് പല സ്ത്രീകളുമായും നടത്തിയ അശ്ലീല സംഭാഷണങ്ങളും മറ്റും ഉണ്ടായിരുന്നു. ഇത് കണ്ടതോടെ പെണ്‍കുട്ടി ആ ബന്ധത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തു.
ട്വിസ്റ്റ് ഇങ്ങനെ
എന്നാല്‍ ഈ പെണ്‍കുട്ടി നടത്തിയ നിര്‍ണായക വെളിപ്പെടുത്തലാണ് ജിന്‍സുവിന്റെ അറസ്റ്റിലേക്ക് നയിച്ചത്. തന്റെ ഒരു കൂട്ടുകാരിയും ഇതുപോലെ ഒരു കെണിയില്‍ പെട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയത്.
ഫേസ്ബുക്ക് പ്രണയം
ഫേസ്ബുക്ക് വഴി ആയിരുന്നു പെണ്‍കുട്ടി ജിത്തുവിനെ പരിചയപ്പെട്ടത്. ഇത് പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു. അതിനിടെ ഒരിക്കല്‍ രണ്ട് പേരും ഒരുമിച്ച് ഒരു സെല്‍ഫിയും എടുത്തു. ഇതാണ് വലിയ കെണിയായി മാറിയത്.
ഭീഷണിപ്പെടുത്തി പീഡനം
ഒരുമിച്ചുള്ള ഫോട്ടോ പുറത്ത് വിടും എന്ന് പറഞ്ഞ് ജിന്‍സു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അശ്ലീല ചാറ്റിങ്ങിനിടെ നഗ്ന ചിത്രങ്ങളും സ്വന്തമാക്കി. ഇതോടെ പെണ്‍കുട്ടി പൂര്‍ണമായും ജിന്‍സുവിന്റെ ഭീഷണിക്ക് വഴങ്ങുകയായിരുന്നു.
ലൈംഗിക ദൃശ്യങ്ങളും പകര്‍ത്തി
ജിന്‍സുവിന്റെ ഭീഷണിയ്ക്ക് വഴങ്ങിയ പെണ്‍കുട്ടി ഇയാളെ വീട്ടിലേക്ക് വിളിച്ചു. വീട്ടില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ജിന്‍സു അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചായിരുന്നു ഭീഷണി.
കെണിയില്‍ പെട്ടത് ഇരുപതിലേറെ പേര്‍
പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ജിന്‍സുവിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ആണ് പോലീസ് ശരിക്കും ഞെ്ട്ടിയത്. വിദ്യാര്‍ത്ഥിനികളടക്കം ഇരുപതിലേറെ സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും ആണ് അതില്‍ ഉണ്ടായിരുന്നത്.
ഓരോന്നിനും ഫോള്‍ഡര്‍
ഓരോ സ്ത്രീയുടെ ചിത്രങ്ങളും വീഡിയോകളും പ്രത്യേകം പ്രത്യേകം ഫോള്‍ഡറുകളില്‍ ആയാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നത്. ഇവരില്‍ എല്ലാവരും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.