ചുംബന കൂട്ടായ്മക്ക് പോലീസിന്റെ വിലക്ക്, പിറകോട്ടില്ലെന്ന് സംഘാടകർ
കൊച്ചി: സദാചാര പോലീസിങിനെതിരെ പ്രഖ്യാപിച്ച് ചുംബന കൂട്ടായ്മക്ക് പോലീസിന്റെ വിലക്ക്. പൊതു സ്ഥലത്ത് ഉമ്മ വക്കുന്നത് നിയമ വിരുദ്ധ പ്രവര്‍ത്തനമല്ലെങ്കിലും കൂട്ടായ്മ ക്രമസമാധാന പ്രശ്‌നം സൃഷ്ടിച്ചേക്കും എന്ന ആശങ്കയിലാണ് പോലീസ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പരിപാടിയുമായി മുന്നോട്ട് പോകാനാണ് സംഘാടകരുടെ തീരുമാനം.
സ്‌നേഹ പ്രകടനത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി എന്നാണ് ചുംബന കൂട്ടായ്മയുടെ മുദ്രാവാക്യം. ഇതിനായി കിസ്സ് ഓഫ് ലവ് എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജും രൂപീകരിച്ചിട്ടുണ്ട്. അഞ്ച് ദിവസം കൊണ്ട് പേജിന് ലഭിച്ച ലൈക്കികള്‍ പതിനായിരം കവിഞ്ഞു.
നവംബര്‍ 2 ന് കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ വച്ചാണ് കൂട്ടായ്മ നടത്തുന്നത്. പല കോണുകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതോടെ കിസ് ഓഫ് ലവ് സംഘാടകര്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ അനുമതിക്കും പോലീസ് സംരക്ഷണത്തിനും ആയി സമീപിക്കുകയായിരുന്നു. എന്നാല്‍ സിറ്റി പോലീസ് കമ്മീഷര്‍ സി സുശാന്തിനി അനുമതി നിഷേധിക്കുകയായിരുന്നു.
പൊതു സ്ഥലത്തെ ചുംബനം എന്നത് ഒരു ക്രമസമാധാന പ്രശ്‌നമല്ലെന്ന് പോലീസും സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഒരുപാടാളുകള്‍ ഇത്തരമൊരു കൂട്ടായ്മക്കെത്തിയാല്‍ അതിലേറെ ആളുകള്‍ ഇത് കാണാനെത്തും. ചില ഹൈന്ദവ സംഘടനകളും യുവജന സംഘടകളും ഭീഷണി മുഴക്കിയിട്ടുള്ള സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ശാന്തമാകാനിടയില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
എന്നാല്‍ വെറും ഒരു ചുംബന സമരമായി ഇതിനെ കാണരുതെന്നാണ് സംഘാടകര്‍ പറയുന്നത്. പരസ്പരം ഉമ്മ വക്കുക എന്നത് മാത്രമലല ഈ കൂട്ടായ്മ ഉദ്ദേശിക്കുന്നത്. കിസ്സ് ഓഫ് ലവ് എന്നെഴുതിയ ഒരു ബോര്‍ഡുമായി ആര്‍ക്കും ഈ കൂട്ടായ്മയില്‍ പങ്കെടുക്കാം. പരസ്പരം കെട്ടിപ്പിടിക്കാം... പ്രണയിനികളുണ്ടെങ്കില്‍ പരസ്പരം ഉമ്മവക്കാം... എന്നാണ് സംഘാടകര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.
ജയ്ഹിന്ദ് ചാനലിലെ വാര്‍ത്തയെ തുടര്‍ന്ന് കോഴിക്കോട് ഡൗണ്‍ടൗണ്‍ റസ്‌റ്റോറന്റ് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതിനെ തുടര്‍ന്നാണ് ഇത്തരം ഒരു കൂട്ടായ്മ ഓണ്‍ലൈന്‍ ലോകത്ത് ഉരുത്തിരിഞ്ഞത്.