ഷെഹ് ലയുടെ മരണം : മൂന്ന് അധ്യാപകർക്കും ഡോക്ടർക്കുമെതിരെ പോലീസ് കേസ്, വീഴ്ച സംഭവിച്ചെന്ന് !!
സുൽത്താൻബത്തേരി: സുൽത്താൻ ബത്തേരി സർവ്വജന സ്കൂളിൽ വെച്ച് പാമ്പുകടിയേറ്റ് മരിച്ച സംഭവച്ചിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ അനാസ്ഥ മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് സ്വമേധയാ കേസെടുത്തിട്ടുള്ളത്. സർവ്വജന സ്കൂളിലെ പ്രധാനാധ്യാപകൻ കെകെ മോഹനൻ, പ്രിൻസിപ്പൽ എകെ കരുണാകരൻ എന്നിവർക്ക് പുറമേ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ലിസ മെറിൻ ജോയി എന്നിവരെയാണ് പോലീസ് പ്രതി ചേർത്തിട്ടുള്ളത്. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്. കുട്ടിയുടെ മാതാപിതാക്കൾക്ക് പരാതിയില്ലാത്തതിനാലാണ് കേസെടുക്കാൻ വൈകിയതെന്നാണ് പോലീസ് നേരത്തെ നൽകിയിരുന്ന വിശദീകരണം.
ക്ലാസ്മുറിയിൽ വെച്ച് അഞ്ചാം ക്ലാസുകാരിയായ ഷെഹ് ല മരിച്ച സംഭവം വിവാദമായതോടെയാണ് പോലീസ് സംഭവത്തിൽ സ്വമേധയാ കേസെടുക്കുന്നത്. സ്കൂളിലെ ഹെഡ്മാസ്റ്റർക്ക് പുറമേ പ്രിൻസിപ്പലിനേയും വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചിരുന്നു. ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ലിസ മെറിൻ ജോയിയെ സസ്പെൻഡ് ചെയ്യാൻ ആരോഗ്യവകുപ്പ് ഉത്തവിട്ടിരുന്നു. സർവ്വജന സ്കൂളിലെ സ്കൂൾ പിടിഎയും പിരിച്ചുവിട്ടിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം ഉറപ്പ് നൽകിയിരുന്നു.

ബുധനാഴ്ച വൈകിട്ട് 3.15ഓടെയാണ് സംഭവം. പാമ്പുകടിയേറ്റെന്ന് പെൺകുട്ടി സ്കൂൾ അധികൃതരെ ധരിപ്പിച്ചെങ്കിലും ആശുപത്രിയിലെത്തിക്കാൻ വൈകിച്ചെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ആറ് മണിയോടെയാണ് പെൺകുട്ടി മരിക്കുന്നത്. ഇതിനിടെ നാലോളം ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയ്ക്ക് ആവശ്യമായ ചികിത്സ ലഭ്യമായിരുന്നില്ല. പൊളിക്കാനിരുന്ന സ്കൂൾ കെട്ടിടത്തിൽ വെച്ചാണ് പെൺകുട്ടിക്ക് പാമ്പുകടിയേറ്റത്. സംഭവത്തിൽ ഡിജിപി, ജില്ലാ കളക്ടർ, വിദ്യാഭ്യാസ ഡയറക്ടർ എന്നിവരോട് ബാലാവകാശ കമ്മീഷൻ നേരത്തെ റിപ്പോർട്ട് തേടിയിരുന്നു.












Click it and Unblock the Notifications