പാർവ്വതിക്ക് നേരെയുള്ള സൈബർ ആക്രമണം ആസൂത്രിതം? തെറിവിളി ഫാൻസുകാർ നിരീക്ഷണത്തിൽ
കൊച്ചി: സ്വതന്ത്രമായി അഭിപ്രായം പറയുകയും പൊതു ഇടങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന സ്ത്രീകളെ സമൂഹം എന്നും സംശയദൃഷ്ടികളോടെ മാത്രമേ നോക്കിയിട്ടുള്ളൂ. സ്ത്രീകളെ അംഗീകരിക്കാന്‍ മാത്രമുള്ള സാക്ഷരതയൊന്നും ഇതുവരെ പുരുഷാധിപത്യ കേരള സമൂഹത്തിനുണ്ടായിട്ടില്ല. മലയാള സിനിമ പുരുഷ കേന്ദ്രീകൃതമാണ് എന്നിരിക്കേ അതിനെ ചോദ്യം ചെയ്യുന്നതൊന്നും ശരാശരി മലയാളി പ്രേക്ഷകന്‍ അംഗീകരിക്കില്ല. പ്രത്യേകിച്ച് ഒരു പെണ്ണാണ് ചോദ്യം ചോദിക്കുന്നത് എങ്കില്‍.
കസബ വിവാദത്തില്‍ പാര്‍വ്വതി അഭിപ്രായം പറഞ്ഞപ്പോള്‍ സംഭവിച്ചതും അതാണ്. തെറിവിളിച്ചും അശ്ലീലം പറഞ്ഞും പാര്‍വ്വതിയെയും റിമ കല്ലിങ്കലിനേയും ഗീതുമോഹന്‍ദാസിനേയും പോലുള്ളവരെ നേരിടുകയാണ് ഫാന്‍സ് കൂട്ടങ്ങള്‍. ഈ സംഘടിതമായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പോലീസ് സംശയിക്കുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
ഫാൻസിന്റെ കണ്ണിലെ കരട്
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീകള്‍ക്ക് വേണ്ടി വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടന രൂപീകരിക്കപ്പെട്ടത്. മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, പാര്‍വ്വതി പോലുള്ളവരായിരുന്നു മുന്‍നിരയില്‍. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്നത് കൊണ്ട് തന്നെ ദിലീപ് അനുകൂലികളായ സിനിമയിലെ പ്രബലവിഭാഗത്തിന്റെ ശത്രുക്കളായി ഇവര്‍ മാറി. ആണധികാരത്തെ ചോദ്യം ചെയ്യുന്ന ഈ 'ഫെമിനിച്ചികള്‍' താരദൈവങ്ങളെ ആരാധിക്കുന്ന ഫാന്‍സ് ഭക്തരുടെ കണ്ണില്‍ അന്നേ കരടുകളായതാണ്.
പിന്നില്‍ ഗൂഢാലോചന ഉണ്ടോ
ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കസബ വിവാദത്തെ കാണേണ്ടത്. മമ്മൂട്ടി എന്ന നടനെ അല്ല പാര്‍വ്വതി വിമര്‍ശിച്ചത് എന്നിരിക്കേ വാക്കുകളെ വളച്ചൊടിച്ചും തെറ്റായി വ്യാഖ്യാനം ചെയ്തുമാണ് സൈബര്‍ ആക്രമണം. പാര്‍വ്വതിയോടും വിമന്‍ ഇന്‍ സിനിമ കളക്ടീവിനോടും നേരത്തെ തന്നെയുള്ള കല്ലുകടി സംഘടിത സൈബര്‍ ആക്രമണമായി മാറിയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന് പോലീസ് സംശയിക്കുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
കേട്ടാലറയ്ക്കുന്ന തെറി
ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ശക്തമാക്കിയതായും പോലീസ് പറയുന്നു. ഫേസ്ബുക്കിലും ട്വിറ്ററിലും മറ്റുമായി പാര്‍വ്വതിക്കെതിരെ വന്‍പ്രചാരണമാണ് നടക്കുന്നത്. വിമര്‍ശമെന്നും അഭിപ്രായ സ്വാതന്ത്ര്യമെന്നുമുള്ള പേരിലാണ് കേട്ടാലറയ്ക്കുന്ന തെറിവിളിയടക്കം നടക്കുന്നത്. ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന പ്രിന്റോ ട്വിറ്ററില്‍ പാര്‍വ്വതിയെ അസഭ്യം പറയുകയാണ് ചെയ്തത്. ഒരു വട്ടപ്പൊട്ടും മൂക്കിലെ കയറും കണ്ണില്‍ 2 പൊട്ടിയ ചട്ടിയും വെച്ച് മമ്മൂക്കയെ ട്രോളുന്നോടീ നാറീ, ഏത് നേരത്താണ് നിന്നെ ഉണ്ടാക്കിയത് എന്ന തരത്തിലാണ് പ്രിന്റോയുടെ തെറിവിളി.
അന്വേഷണം പുരോഗമിക്കുന്നു
തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ ഇയാള്‍ കടുത്ത മമ്മൂട്ടി ആരാധകനാണ്. പ്രിന്റോയുടേത് അടക്കമുള്ള സോഷ്യല്‍ മീഡിയ ആക്രമണം പ്രത്യേകം തയ്യാറാക്കിയ പദ്ധതി പ്രകാരമാണോ എന്നാണ് പോലീസ് സംശയിക്കുന്നതെന്നും മംഗളം വാര്‍ത്തയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന് എതിരെയും പോലീസ് അന്വേഷണം നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സൈബർ ആക്രമണത്തിന് പിന്നിൽ
തങ്ങള്‍ പിന്തുണയ്ക്കുന്ന താരത്തിന്റെ സിനിമ വിജയിപ്പിക്കാനും എതിര്‍താരത്തിന്റെ സിനിമ പരാജയപ്പെടുത്താനും ഫാന്‍സ് സോഷ്യല്‍ മീഡിയ ഉപയോഗിച്ച് സംഘടിത പ്രചാരണം നടത്തുന്ന പതിവുണ്ട്. ഇത്തരത്തില്‍ പാര്‍വ്വതിക്കെതിരെ ആസൂത്രിത നീക്കം നടന്നുവോ എ്ന്നാണ് പോലീസ് പരിശോധിക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിശദമായ അന്വേഷണമാണ് ഇക്കാര്യത്തില്‍ പുരോഗമിക്കുന്നത്.
പങ്കില്ലെന്ന് മമ്മൂട്ടി ഫാന്‍സ് അസ്സോസ്സിയേഷന്‍
പാര്‍വ്വതിക്കെതിരെ നടക്കുന്ന സംഘടിത സൈബര്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് മമ്മൂട്ടി ഫാന്‍സ് അസ്സോസ്സിയേഷന്‍ വ്യക്തമാക്കുന്നത്. അറസ്റ്റിലായ പ്രിന്റോ ഫാന്‍സ് അസ്സോസ്സിയേഷന്‍ അംഗമല്ലെന്നും ഭാരവാഹികള്‍ പറയുന്നു. അസ്സോസ്സിയേഷനില്‍ ഉള്ളവര്‍ മാത്രമല്ല മമ്മൂട്ടി ആരാധകരായിട്ടുള്ളത്. പുറത്തുള്ളവര്‍ പ്രതികരിക്കുന്നതില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്നും ഇവര്‍ പറയുന്നു.
പിന്നിൽ അംഗങ്ങളല്ലെന്ന്
മമ്മൂട്ടിയുടെ സിനിമകള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കൂടി വേണ്ടിയാണ് മമ്മൂട്ടി ഫാന്‍സ് അസ്സോസ്സിയേഷന്‍ രൂപീകരിച്ചതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കുന്നു. സജീവ പ്രവര്‍ത്തകരാരും ഇത്തരത്തില്‍ പോസ്റ്റുകള്‍ ഇടരുതെന്ന് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുള്ളതാണെന്നും അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ വിശദീകരിക്കുന്നു. എന്തായാലും പാർവ്വതിയുടെ പരാതിയുമായി ബന്ധപ്പെട്ട് എത്ര പേരുണ്ടെങ്കിലും അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം സിഐ സിബി ടോം വ്യക്തമാക്കിക്കഴിഞ്ഞു.
ഉറവിടം തേടി പോലീസ്
പരാതിക്കൊപ്പം തനിക്ക് നേരെ നടന്ന ഫേസ്ബുക്കിലേയും ട്വിറ്ററിലേയും തെറിവിളികളുടെ 23 സ്‌ക്രീന്‍ ഷോട്ടുകളാണ് പാര്‍വ്വതി ഡിജിപിക്ക് കൈമാറിയിരിക്കുന്നത്. പാര്‍വ്വതിക്കെതിരെ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കപ്പെട്ട വീഡിയോകളുടെ ഉറവിടവും പോലീസ് കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. ഐഎഫ്എഫ്‌കെയില്‍ നടന്ന ഓപ്പണ്‍ ഫോറത്തിലാണ് കസബയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് സംസാരിച്ചതിന്റെ പേരിലാണ് പാർവ്വതി സൈബർ ആക്രമണത്തിന് വിധേയയായിക്കൊണ്ടിരിക്കുന്നത്.