നവരാത്രി ആഘോഷ നിറവില്‍ നാട്: പുസ്തക പൂജ തുടങ്ങി, ആയുധ പൂജ നാളെ, ആശംസകള്‍ നേരാം
കോഴിക്കോട്: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങള്‍ക്ക് വിപുലമായ രീതിയില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്നലെ മുതല്‍ തുടങ്ങി നാല് ദിവസങ്ങളില്‍ വിവിധ പൂജകള്‍ നടക്കും. നവരാത്രിയോട് അനുബന്ധിച്ച വിശേഷ ചടങ്ങുകള്‍ക്കും ദേവീ പൂജകള്‍ക്കും സംഗീതോത്സവങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കുമായി എല്ലാ ക്ഷേത്രങ്ങളും സജീവമായി തന്നെ ഒരുങ്ങിയിട്ടുണ്ട്.
ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലുമായി പുസ്തകങ്ങളുടെ പൂജവെയ്പ്പ് ഇന്നലെ വൈകീട്ടോടെ തുടങ്ങി. ദുർഗാഷ്‌ടമി ദിനമായ ഇന്നും പൂജവയ്‌പ് നടക്കും. നാളെ മഹാനവമി ദിനത്തിലാണ് ആയുധ പൂജ. മറ്റന്നാള്‍ വിജയദശമി ദിനത്തിലെ സരസ്വതി പൂജയ്ക്ക് ശേഷമാണ് പുജയെടുപ്പ്. തുടർന്ന് വിദ്യാരഭം നടക്കും. വിദ്യാരംഭത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പതിവ് പോലെ ഇത്തവണയും ഏർപ്പെടുത്തിയിരിക്കുന്നത്.

ദുർഗാഷ്‌ടമി നാളിൽ ദേവിയെ ദുർഗയായും മഹാനവമി ദിനത്തിൽ മഹാലക്ഷ്‌മിയായും വിജയദശമി ദിനത്തിൽ സരസ്വതിയായും സങ്കല്‍പ്പിച്ചുള്ള പൂജകളാണ് നടക്കുക. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ വലിയ ആഘോഷങ്ങളാണ് മഹാനവമി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിരിക്കുന്നത്.

കണ്ണൂരിലെ മൃദംഗശൈലേശ്വരിക്ഷേത്രം, കോട്ടയത്തെ പനച്ചിക്കാട്, മലപ്പുറത്തെ കാടാമ്പുഴ, എറണാകുളത്തെ ചോറ്റാനിക്കര ക്ഷേത്രം, തൃശൂരിലെ തിരുവുള്ളക്കാവ്, കൊരട്ടി മുളവള്ളിക്കാവ്, തിരുവനന്തപുരം പൂജപ്പുര സരസ്വതിക്ഷേത്രം, ശ്രീ മൂകാംബിക ദേവി ക്ഷേത്രംഭപള്ളിക്കുന്ന് തൃശൂരിലെ കൊടുങ്ങല്ലൂര്‍, ആലപ്പുഴയിലെ ചക്കുളത്തുകാവ് തുടങ്ങിയ എല്ലാ ക്ഷേത്രങ്ങളിലും ഇത്തവണയും വലിയ ആഘോഷ പരിപാടികള്‍ നടക്കും. ഒന്‍പതു ദിനങ്ങളില്‍ ഏറ്റവും പുണ്യം നല്‍കുന്ന ദിനമായാണ് മഹാനവമിയെ കണക്കാക്കുന്നത്.

നവരാത്രിയോട് അനുബന്ധിച്ച് സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍വ്വകലാശാലാ പഠനവിഭാഗങ്ങള്‍ക്കും സർക്കാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം നടത്താം. അതത് സ്ഥാപനങ്ങളുടെ താല്‍പര്യപ്രകാരമായിരിക്കും ഇക്കാര്യത്തിലെ തീരുമാനം.

പൂജപ്രമാണിച്ച് ഒക്ടോബര്‍ മൂന്നിന് കൂടി അവധി നല്‍കിയതോടെ ഫലത്തില്‍ ദീർഘമായ അവധിയാണ് ലഭിക്കുന്നത്. ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ച കൂടി അവധി ലഭിച്ചതോട് ആകെ അഞ്ച് ദിവസമാണ് അവധി. മഹാനവമി ദിനമായ ചൊവ്വാഴ്ചയും വിജയദശമി ദിനമായ ബുധനാഴ്ചയും നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.

ഐതിഹ്യം അനുസരിച്ച് അസുര ചക്രവര്‍ത്തിയായ മഹിഷാസുരനെ വധിച്ച് ദേവി വിജയം നേടിയത് മഹാനവമി ദിനത്തില്‍. മൈസൂരിലാണ് മഹിഷാസുരന്‍ ഉണ്ടായിരുന്നത് എന്നതിനാല്‍ ദേവിയുടെ ഈ വിജയം മൈസൂരിലെ ജനങ്ങള്‍ വിപുലമായി രീതിയില്‍ ആഘോഷിക്കുന്നു. ഈ ദിനങ്ങളിലെ. മൈസൂര്‍ ദസറ ഏറെ പ്രസിദ്ധമാണ്. രാവണനെ വധിക്കാനായി ശ്രീരാമന്‍ വ്രതമെടുത്തത് മഹാനവമി ദിനത്തിലാണ് എന്നും വിശ്വാസമുണ്ട്. ഉത്തരേന്ത്യക്ക് പുറമെ പശ്ചിമ ബംഗാള്‍, ഒഡീഷ, അസം, ബീഹാര്‍, ഝാര്‍ഖണ്ഡ്, ത്രിപുര എന്നിവയുള്‍പ്പെടെ സംസ്ഥാനങ്ങളും മഹാനവമി ദിനം വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കാറുണ്ട്.

ഈ നവരാത്രി ദിനത്തില്‍ നിങ്ങള്‍ക്കും ഉറ്റവർക്കായി നവരാത്രി ആശംസകള്‍ നേരാം
''ഈ നവരാത്രി നാളുകളിൽ സർവ്വൈശ്വര്യവും സരസ്വതിദേവി താങ്കൾക്കു നൽകി അനുഗ്രഹിക്കട്ടെ''
''അറിവിൻ്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് നവരാത്രി ആശംസകൾ...''
ഉള്ളിലെ അഹംഭാവം അറിവിന്റെ ദേവതയ്‌ക്കു മുന്നിൽ അടിയറവു വച്ച് മനസ്സിൽ ജ്‌ഞാന പ്രകാശം നിറയ്‌ക്കാന്‍ ഏവർക്കും സാധിക്കട്ടെ-നവരാത്രി ആസംസകള്‍
തിന്‍മയ്ക്ക് മേല്‍ നന്‍മ നേടിയ വിജയമാണ് നവരാത്രി ആഘോഷം- എല്ലാവരുടേയും ജീവിതത്തിലും അത് തന്നെ ഭവിക്കട്ടെ.












Click it and Unblock the Notifications