കണ്ണൂരിലെ പോപ്പുലര്‍ഫ്രണ്ട് വിമതർ സിപിഎമ്മിലേക്ക്
കണ്ണൂര്‍: കണ്ണൂരിലെ ബിജെപി വിമതരെ ഒപ്പം ചേര്‍ത്ത സിപിഎം അടുത്തതായി പോപുലര്‍ ഫ്രണ്ടിലെ വിമതരേയും കൂടെ ചേര്‍ക്കുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായതായാണ് റിപ്പോര്‍ട്ടുകള്‍.
കണ്ണൂര്‍ ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ടിന് അത്യാവശ്യം സ്വാധീനമുള്ള നാറാത്ത് മേഖലയിലാണ് സംഭവം. പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് രാജിവച്ചവര്‍ സിപിഎമ്മിനെ സമീപിച്ചു എന്നാണ് അറിവ്. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ ഇവരുടെ കാര്യത്തില്‍ ധാരണയായതായും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ ബിജെപി വിട്ട് നമോ വിചാര്‍ മഞ്ച് രൂപീകരിച്ചവരെ സിപിഎം പാര്‍ട്ടിയിലേക്ക് എടുത്തിരുന്നു. ബിജെപിയുടെ കണ്ണൂരിലെ മുതിര്‍ന്ന നേതാവായ ഒകെ വാസുമാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ഒരു സംഘം വിമത ബിജെപിക്കാര്‍ സിപിഎമ്മിലെത്തിയത്. പാര്‍ട്ടിയുടെ പോഷക സംഘടനകളിലാണ് ഇവര്‍ക്ക് അംഗത്വം നല്‍കിയിട്ടുള്ളത്.
സമാനമായ രീതി തന്നെയായിരിക്കും പോപ്പുലര്‍ ഫ്രണ്ടുകാരുടെ കാര്യത്തിലും സിപിഎം സ്വീകരിക്കുക എന്നറിയുന്നു. എന്നാല്‍ ബിജെപി നേതാക്കളെ സ്വീകരിച്ചതുപോലെ വമ്പന്‍ പരിപാടി ആസൂത്രണം ചെയ്യാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനായിരുന്നു വാസുമാസ്റ്ററേയും കൂട്ടരേയും പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും ഇപ്പോള്‍ ഡിവൈഎഫ്‌ഐ നേതാവുമായ ആളെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് നാറാത്ത് പഞ്ചായത്തിലെ സംഭവ വികാസങ്ങള്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സിപിഎമ്മിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. ഇതേ തുടര്‍ന്ന് നൂറോളം പ്രവര്‍ത്തകരാണ് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് രാജി വച്ചിട്ടുള്ളത്.
പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷ മാര്‍ച്ച് കണ്ണൂരിലെത്തുമ്പോള്‍ സ്വീകരണ പരിപാടികളില്‍ സജീവമായി പങ്കെടുക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് വിമതരോട് കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മനോരമയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.