ശര്‍ദ്ദിച്ച് അവശനായ കടകംപള്ളി ഒടുവില്‍ ശരണമയ്യപ്പാന്ന് ഉറക്കെ വിളിച്ചു: പ്രയാര്‍ ഗോപാലകൃഷ്ണന്‍
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയില്‍ സര്‍ക്കാരിനെതിരെ ഇടഞ്ഞ് നില്‍ക്കുന്ന മുന്‍ ദേവസ്വം പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം മന്ത്രിക്കെതിരെ വിവാദ വെളിപ്പെടുത്തലുമായി രംഗത്ത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെടി ജലീലും ശബരിമലയില്‍ എത്തിയെന്നും ക്ഷേത്രത്തില്‍ വെച്ച് അയ്യപ്പന് ശരണം വിളിച്ചെന്നുമാണ് പ്രയാര്‍ പറഞ്ഞത്. പ്രാര്‍ത്ഥനാ യോഗത്തിനിടെ നടന്ന പ്രസംഗത്തിലാണ് പ്രയാര്‍ ഇങ്ങനെ വെളിപ്പെടുത്തിയതെന്ന് കേരള കൗമുദിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

മന്ത്രി കടകംപള്ളി സുരേന്ദ്രനെ കുറിച്ച് എനിക്ക് ഒരു രഹസ്യം വെളിപ്പെടുത്താനുണ്ടെന്ന് വ്യക്തമാക്കിയാണ് പ്രയാര്‍ ഇക്കാര്യം പറഞ്ഞതെന്ന് വാര്‍ത്തയില്‍ പറയുന്നു. അയ്യപ്പൻ സത്യം താന്‍ അത് ഇതുവരെ തുറന്ന പറയാത്തത് തനിക്കെതിരെ നടപടിയുണ്ടാകുമെന്ന ഭയത്താല്‍ ആയിരുന്നു. തനിക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പ്രസംഗത്തില്‍ പ്രയാര്‍ പറഞ്ഞത്രേ.
പ്രയാറിന്‍റെ വാക്കുകള്‍ ഇങ്ങനെ-അദ്ദേഹം ശബരിമലയിൽ വാവരെയും കൂട്ടി, ജലീൽ വരാന്‍ തിരുമാനിച്ചു, എനിക്ക് സന്തോഷം തോന്നി. എന്നാല്‍ ശബരിമല അയ്യപ്പന്റെ മുന്നിലെത്തിയപ്പോൾ കടകംപള്ളിയുടെ മുഖം തിരിഞ്ഞു. അതിനുമുമ്പ് മറ്റൊരു സംഭവമുണ്ടായി. ജലീൽ കുറച്ചു കൂടി ചെറുപ്പമല്ലേ, ചാടി ചാടി അങ്ങ് പോയി. അതേ ചാട്ടത്തിന് കടംപള്ളിയും ചാടി. കുറേ അങ്ങേോട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം ശർദ്ദിക്കാൻ തുടങ്ങി.
ശർദ്ദിലങ്ങോട്ട് കൂടിയപ്പോൾ കൂടി നിന്ന തമിഴ് അയ്യപ്പന്മാർ ശരണം വിളിക്കാൻ തുടങ്ങി. ഒടുവിൽ മന്ത്രിയും വിളിച്ചു- സ്വാമിയേ ശരണമയ്യപ്പാ. ഇതു പോലെ ഒരുപാട് സത്യങ്ങളുണ്ട്. അതെല്ലാം ഞാൻ വിളിച്ചു പറയും' -പ്രയാർ ഗോപാലകൃഷ്‌ണൻ പറഞ്ഞെന്നും വാര്‍ത്തയില്‍ പറയുന്നു.












Click it and Unblock the Notifications