'പൃഥ്വിരാജ് കൈകൂപ്പി പറഞ്ഞു എമ്പുരാനിലെ രംഗങ്ങൾ നീക്കാമെന്ന്, മോഹൻലാലിനെ കബിളിപ്പിച്ചു'; സുജയ പാർവതി
എമ്പുരാൻ സിനിമയുടെ വിവാദങ്ങളിൽ പൊള്ളിയത് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കാണെന്ന് മാധ്യമപ്രവർത്തക സുജയ പാർവതി. 'വോളന്റിയർ മോഡിഫിക്കേഷൻ' എന്നാണ് അവർ ആവശ്യപ്പെട്ടത്. സിനിമ ലോകത്ത് ചവറ്റുകൊട്ടയിലേക്ക് നീങ്ങാതിരിക്കാൻ രംഗങ്ങൾ വെട്ടിയേ തീരു എന്ന ചിന്തയിലേക്ക് എന്തുകൊണ്ടാണ് എത്തിയതെന്ന് മോഹൻലാൽ വിശദീകരിക്കട്ടെയെന്നും സുജയ പറഞ്ഞു. റിപ്പോർട്ടർ ചാനലിലെ മീറ്റ് ദി എഡിറ്റേഴ്സ് പരിപാടിയിലാണ് സുജയയുടെ വാക്കുകൾ
'സിനിമയെന്നത് സംവിധായകന്റെ കലയാണ്. സംവിധായകൻ പറയുന്നത് ചെയ്യുകയാണ് എന്റെ ജോലിയെന്ന് ലാലേട്ടൻ പറഞ്ഞിട്ടുണ്ട്. ഇത്രയും തലപ്പൊക്കമുള്ള മോഹൻലാലിന് ഇത്രയും ചീത്തവിളി കേൾക്കുന്നത് ആദ്യമായാണ്. മോഹൻലാൽ തന്നെ സമ്മതിക്കുകയാണ് ഞാൻ ഈ സിനിമ തീയറ്ററിൽ എത്തിയപ്പോഴാണ് കണ്ടതെന്നാണ്. പറയുന്നത് മോഹൻലാൽ-ദി കംപ്ലീറ്റ് ആക്ടാറാണ്. അദ്ദേഹത്തിന്റെ ഗതികേട് ആലോചിക്കണം. പൃഥ്വിരാജ് എത്ര ബുദ്ധിപരമായാണ് ഈ ചിത്രത്തിന്റെ മാർക്കറ്റിംഗ് എക്സിക്യൂട്ട് ചെയ്തത്. വിദഗ്ധമായി മോഹൻലാലിനെ കബളിപ്പിച്ചു.

സിനിമയുടെ പ്രിവ്യൂ വേണ്ടെന്ന് തിരുമാനിക്കുകയാണ്. പൃഥ്വിരാജ് സെൻസർബോർഡിലെ ആളുകളെ വിശ്വസിപ്പിച്ചുവെന്ന് പറയേണ്ടി വരും. എന്നാൽ സെൻസർബോർഡ് അംഗങ്ങൾ കുറച്ചുകൂടി ജാഗ്രത പുലർത്തണമായിരുന്നു. ആകെ 15 സെക്കന്റ് മാത്രമാണ് ആദ്യ പതിപ്പിൽ വെട്ടിയത്. ഇനി 17 ഭാഗങ്ങളാണ് വെട്ടാൻ പോകുന്നത്. അതായത് വലിയ ഹിറ്റായി കോടികൾ വാരി, 100 കോടി ക്ലബിൽ കയറി എന്നൊക്കെ പൃഥ്വിരാജ് പോസ്റ്റിടുമ്പോഴാണിത്.
കേന്ദ്രസർക്കാരോ ബിജെപിയോ ഒന്നുമല്ല ഈ രംഗങ്ങൾ വെട്ടാൻ പറഞ്ഞത്. പൃഥ്വിരാജ് അങ്ങോട്ട് പോയി കൈകൂപ്പി പറഞ്ഞതാണ് ഞാൻ വെട്ടിക്കോളാം, എന്റെ പടം തീയറ്ററിൽ നിന്ന് പിൻവലിക്കരുതേയെന്ന്. അതാണ് ഇവിടെ സംഭവിച്ചത്, ഇത് കൃത്യമായ സോഴ്സിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്.
ഈ വിവാദത്തിൽ പൊള്ളിയത് ആർഎസ്എസിനല്ല, മോഹൻലാലിനും പൃഥ്വിരാജിനും നിർമ്മാതാവായ ആന്റണി പെരുമ്പാവൂരിനും ഗോകുലം ഗോപാലനുമാണ്. വോളന്റിയർ മോഡിഫിക്കേഷൻ എന്നാണ് അണിയറപ്രവർത്തകർ പ്രൊപ്പോസ് ചെയ്തത്. അല്ലെങ്കിൽ അല്ലെന്ന് ഈ നാല് പേരും വന്ന് പറയട്ടെ. സിനിമ ലോകത്ത് ചവറ്റുകൊട്ടയിലേക്ക് നീങ്ങാതിരിക്കാൻ രംഗങ്ങൾ വെട്ടിയേ തീരു എന്ന ചിന്തയിലേക്ക് എന്തുകൊണ്ടാണ് എത്തിയതെന്ന് മോഹൻലാൽ വിശദീകരിക്കട്ടെ. മോഹൻലാലിൻറെ അടുത്ത വൃത്തങ്ങളിൽ നിന്നുള്ള പ്രതികരണം വന്നിട്ടുണ്ട്. അദ്ദേഹം ഈ സിനിമയുടെ പ്രിവ്യൂ കണ്ടിട്ടില്ല.
സിനിമയുടെ ഫസ്റ്റ് ഷോ ആണ് ആദ്യമായി അദ്ദേഹം കണ്ടത്. ഗോകുലം ഗോപാലൻ ഈ സിനിമ അവസാനം ഏറ്റെടുത്തത് മോഹൻലാൽ എന്ന വ്യക്തിയോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ്.
ഈ പടം തീയറ്ററിൽ നിന്ന് പിൻവലിപ്പിക്കണമെന്ന ആവശ്യമോ അല്ലെങ്കിൽ തീയറ്ററിന് മുന്നിൽ ഒരു കോലം കത്തിക്കലോ പോലും ഇല്ലാത്ത സമയത്താണ് പറയുന്നത് ആർഎസ്എസിന് പൊള്ളി, സംഘപരിവാറിന് കരയുന്നു എന്ന തരത്തിലുള്ള പ്രചാരണം നടക്കുന്നത്.
റൂൾ 31 ഓഫ് സിനിമാറ്റിക് റൂൾ അനുസരിച്ചാണ് രംഗങ്ങൾ വെട്ടിമാറ്റാൻ ഒരുങ്ങുന്നത്. ഇനി റീസെൻസറിംഗ് അല്ല, ഇത്രയും ഭാഗങ്ങൾ മോഡിഫൈ ചെയ്തുവെന്ന് പറഞ്ഞുകൊണ്ടുള്ള സർട്ടിഫിക്കാറ്റാണ് ഇനി സിനിമക്ക് നൽകുക.
പൃഥ്വിരാജ്-മുരളിഗോപി കോമ്പോ ഒരു രാഷ്ട്രീയ സന്ദേശം തന്നെയാണ് ഈ സിനിമയിലൂടെ നൽകിയതെന്നത് വ്യക്തമാണ്. ഏത് പാർട്ടിക്കെതിരെയാണോ സിനിമ സംസാരിക്കുന്നത് അതിനെതിരെ അവർ പ്രതികരിക്കുന്നത് സ്വാഭാവികമാണ്. ഈ സിനിമയിൽ എൻഐഎ പോലുള്ള ദേശീയ ഏജൻസികളുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന പല ഭാഗങ്ങളും കടന്നുകൂടിയിട്ടുണ്ട്. അതുപോലെ തന്നെ മുല്ലപ്പെരിയാർ ബോംബിട്ട് തകർക്കാൻ രാഷ്ട്രീയ പാർട്ടി ശ്രമിക്കുന്നുവെന്ന പരാമർശൊക്കെ വന്നിട്ടുണ്ട്. ഏത് രാഷ്ട്രീയ പാർട്ടിയാണ് അതിന് തീരുമാനിക്കുന്നത്. ഇതൊന്നും പൃഥ്വിരാജിന് അറിയാത്തതല്ലല്ലോ.
ഈ സിനിമയിൽ കൃത്യമായ അജണ്ടകൾ ഉണ്ട്. സിനിമ ഇറങ്ങും മുൻപ് പൃഥ്വിരാജിനെ കുറിച്ച് ഭാര്യ സുപ്രിയ ഇട്ട പോസ്റ്റിൽ പറയുന്നത് ആളറിഞ്ഞ് കളിക്കെടായെന്നാണ്. ആ ആളറിഞ്ഞ് കളിക്കുന്നതാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. കളം വിട്ട് കളിച്ചാൽ കാണികളുണ്ടാകുമോ എന്നത്തേക്കുമായി കളി അവസാനിക്കുമോ എന്നൊക്കെ കാത്തിരുന്ന് കാണാം. എന്തായാലും എമ്പുരാൻ രംഗങ്ങളൊക്കെ വെട്ടി ഒരു കബന്ധം പോലെയാകും ഇനി സിനിമ തീയറ്ററിൽ എത്തുക', സുജയ പാർവതി പറഞ്ഞു.












Click it and Unblock the Notifications