സംസ്ഥാനത്ത് ഈ ആറ് ലോക്സഭ മണ്ഡലങ്ങളില്‍ വിജയ സാധ്യത: ജെപി നദ്ദയോട് കേരള നേതൃത്വം
കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വന്‍ മുന്നേറ്റം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങള്‍ക്കാണ് ബി ജെ പി തുടക്കം കുറിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതിന് പിന്നാലെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ തന്നെ കേരളത്തില്‍ എത്തിയിരിക്കുകയാണ്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ പാർട്ടി ലക്ഷ്യം വെക്കുന്ന ആറ് മണ്ഡലങ്ങളിലെ പ്രവർത്തനം ജെപി നദ്ദ പ്രത്യേകം വിലയിരുത്തും. മികച്ച പ്രവർത്തനം നടത്തി കഴിഞ്ഞാല്‍ സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളിൽ വിജയിക്കാൻ ആകുമെന്നാണ് സംസ്ഥാന നേതൃത്വം നദ്ദയെ അറിയിച്ചത്. മണ്ഡലങ്ങളുടെ ചുമതലക്കാരുമായി നദ്ദ കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശൂർ, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ബി ജെ പിയുടെ പ്രവർത്തനം. ഇതില്‍ തന്നെ തിരുവനന്തപുരത്തിനും തൃശ്ശൂരിനും പ്രത്യേക മുന്‍തൂക്കമുണ്ട്. ഈ ആറ് മണ്ഡലങ്ങളിലും ബിജെപിക്കുള്ള സ്വാധീനം, പ്രതീക്ഷ നൽകുന്ന ഘടകങ്ങൾ ഉൾപ്പടെ ഇന്നലെ സംസ്ഥാന നേതൃത്വം നദ്ദയുമായി പങ്കുവച്ചു.

ഈ മണ്ഡലങ്ങള്‍ക്കായി പ്രത്യേക പ്രവർത്തന രീതി തന്നെ പാർട്ടി ആവിഷ്കരിക്കും. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ വീട്ടിലും 15 തവണ നേരിട്ട് സന്ദർശനം നടത്തി മോദി സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കണമെന്നാണ് നേതൃത്വത്തിന്റെ നിർദേശം.

കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ തോറ്റവരെ എം എൽ എ മാരെ പോലെ തന്നെ കാണണം. തോറ്റെങ്കിലും മണ്ഡലത്തിന്റെ ഭാഗമായി നിന്ന് ബിജെപി രാഷ്ട്രീയം പറയണമെന്നും നദ്ദ സംസ്ഥാന നേതാക്കള്‍ക്ക് നിർദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.കേരളം മൂന്ന് ലക്ഷത്തി മുപ്പത് കോടി രൂപ കടത്തിലാണ്. മാറി മാറി ഭരിച്ച മൂന്നണികളാണ് കേരളത്തെ കടക്കെണിയിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു

സംസ്ഥാനത്ത് അഴിമതി കൊടികുത്തി വാഴുകയാണ്. ഭീകരവാദികൾ അഴിഞ്ഞാടുകയാണ്. ഇതിന് അറുതിവരുത്താൻ ബിജെപി അധികാരത്തിലെത്തണം. ബി ജെ പിക്ക് ഒരു സാമ്പത്തിക നയവും പ്രത്യയശാസ്ത്രവുമുണ്ട്. ബി ജെ പി പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ മത്സരിക്കുന്നത് പ്രാദേശിക പാർട്ടികളുമായാണ്. ഇവയെല്ലാം തന്നെ കുടുംബപാർട്ടികളാണെന്നും ജെപി നദ്ദ പറഞ്ഞു.

മൂക്കറ്റം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്ന പാർട്ടികളാണ് എല്ലാ കുടുംബ പാർട്ടികളും. കേരളത്തിലും നമ്മുടെ പ്രത്യയശാസ്ത്രം കമ്യൂണിസ്റ്റുകാരെയും കോൺഗ്രസിനെയും തോൽപ്പിച്ച് വിജയം കൈവരിക്കും. പ്രധാനമന്ത്രിയുടെ ജനക്ഷേമ പദ്ധതികൾ ഇന്ത്യയെ ശക്തമാക്കുകയാണ്. കൃത്യമായ രീതിയിൽ കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നു. കൊവിഡ് കാലത്ത് 217 ഡോസ് വാക്സിൻ വിതരണം ചെയ്തു. റോഡ് വികസനത്തിലും റെയിൽവെ വികസനത്തിലും രാജ്യം മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications